Thursday, August 20, 2015

പ്രേമോപദേശം - ഒരു നീളമുള്ള ചെറു കഥ !



പുതുതായി തുടങ്ങിയ ഹോട്ടലിൽ കയറി ഉച്ചയ്ക്ക് പരീക്ഷിച്ച മട്ടൻ ബിരിയാണി മുട്ടൻ പണി തന്നു എന്നാണു തോന്നുന്നത് , ഫുഡ് കഴിഞ്ഞു ഓഫീസിൽ തിരിച്ചത്തിയത് മുതൽ വയറ്റിൽ മൊത്തത്തിൽ ഒരു പന്തികേട്‌ !.  എന്റെ കൂടെ കഴിക്കാൻ വന്ന ദിലീപിന്റെ അവസ്ഥ എന്താണെന്നറിയാൻ ഞാൻ പയ്യെ എഴുന്നേറ്റു അവനിരിക്കുന്ന കാബിനിലേക്ക്‌ എത്തി നോക്കി. വയറും തടവി ടോയിലെട്ടിന്റെ ഭാഗത്തേക്ക് അമിത സ്പീഡിൽ അവൻ നടക്കുന്ന ആ കാഴ്ച എന്റെ മനസ്സിന്റെ പേടി ശെരി വെച്ചു, സംശയം വേണ്ട , വെറും പണിയല്ല , നല്ല ഒന്നൊന്നര കട്ട പണി തന്നെ കിട്ടി ! ഞാൻ ദിലീപിന്റെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചു. ആദ്യത്തെ പ്രാവശ്യം ടോയിലെട്ടിൽ നിന്നും തിരിച്ചെത്തിയ ദിലീപ് അഞ്ചു മിനിട്ട് കഴിഞ്ഞു വീണ്ടും വയറും പിടിച്ചു എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നു ! അവന്റെ അടുത്തിരിക്കുന്ന പാലാക്കാരി ഓവർ സ്മാർട്ട്‌ അന്നാ ചെറിയാൻ  "ഇന്ന് നല്ല കോൾ ആണെന്ന് തോന്നുന്നല്ലോ ?" എന്ന് ഉറക്കെ പറഞ്ഞു അവനെ ചൊറിഞ്ഞു. ടോയിലെട്ടിലേക്ക് അതി വേഗം ഓടുന്നതിനിടയിലും ദിലീപ് തിരിഞ്ഞു നിന്ന് "അതെ , രണ്ടു കോളും , മൂന്നു മിസ്സ്‌ കോളും.. ഇനിയും കൂടുതൽ വല്ലതും അറിയാണോ   " എന്ന് തിരിച്ചടിച്ചു!!


ഇനിയിപ്പോൾ കാര്യത്തിന്റെ ഗൌരവം അൽപ്പം കൂടുതലാണ്. കാരണം , ഞങ്ങൾ ഇരിക്കുന്ന ഫ്ലോറിൽ ആകെ രണ്ടു ടോയിലേറ്റ് മുറികളെ ഉള്ളു. ആക്സസ് കാർഡ്‌ പഞ്ച് ചെയ്തു ഉള്ളിൽ കയറിയതിനു ശേഷം ആണ് ഈ ടോയിലേറ്റ് എന്ന ഒരൊറ്റ ഭൂമിശാസ്ത്ര പരമായ സവിശേഷത കൊണ്ട് തന്നെ , ഞങ്ങളുടെ ഓഫീസിലെ ഏറ്റവും തിരക്കേറിയ ഇടം ഇതാണ്. ചാറ്റ് ചെയ്യുന്നവനും , വീഡിയോ കാണുന്നവനും , ബോർ അടിക്കുന്നവനും, ഇരുന്നുറങ്ങാൻ കഴിവുള്ളവരും എല്ലാം ടോയിലെറ്റിൽ കയറി റൂമും അടച്ചു ഒന്നും രണ്ടും മണിക്കൂർ ഇരിപ്പാണ്. ഇതിനിടയിൽ യഥാർത്ഥ ആവശ്യക്കാരുടെ അവസ്ഥയാണ് അതി ദയനീയം. "കത്തി താഴയിടെടാ , നിന്റെ അച്ഛനാടാ പറയുന്നത് , കത്തി താഴയിടെടാ " എന്ന് തിലകൻ ചേട്ടൻ കിരീടത്തിൽ കരഞ്ഞു പറഞ്ഞതിനേക്കാൾ ഹൃദയ സ്പർശിയായ, "അളിയാ , ഒന്ന് പുറത്തു ഇറങ്ങെടാ  പൊന്നളിയാ " മോഡൽ കരലളിയുന്ന ഡയലോഗുകൾ ഞാൻ ഇവിടെ പതിവായി കേൾക്കാറുണ്ട് !

നമ്മളെ കൊണ്ട് ആവുന്ന കാലത്ത് പയ്യെ പയ്യെ നടന്നു അവിടെയെത്തിയാൽ , ആപത്ത് കാലത്ത് വെറുതെ നക്ഷത്രം എണ്ണുന്നത് ഒഴിവാക്കാമെന്നു എന്റെ ഉള്ളിൽ നിന്നാരോ ഉപദേശിച്ചു. പതുക്കെ , ഫോണും കയ്യിലെടുത്തു കുത്തി , ഒരു മൂളിപ്പാട്ടും പാടി, എന്റെ വ്യാകുലതകൾ ആരെയും അറിയിക്കാതെ , ഉടനെ നടക്കാൻ പോകുന്ന അനിവാര്യമായ ആ ദുരന്തത്തെ ഉൾക്കൊള്ളാനായി ഞാൻ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു നീങ്ങി. ഞാൻ എഴുന്നേറ്റു നടന്നു തുടങ്ങിയതും എന്റെ അടുത്തിരിക്കുന്ന പ്രേമനും അവന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു എന്റെ പിറകിൽ നടന്നു തുടങ്ങി ! ദൈവമേ , ഇനി അവനും അങ്ങോട്ടേക്ക് തന്നെയാണോ , ഇടയ്ക്ക് അവൻ 'ശു   , ശു' എന്നൊക്കെ എന്നെ വിളിക്കുന്ന പോലെ എനിക്ക് തോന്നി ! ഇനി അത് എന്റെ തോന്നലാകും , എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി കൂട്ടി വന്നു. എന്റെ മുജ്ജന്മ സുകൃതം , ഒരു ടോയിലേറ്റ് റൂം ഒഴിവുണ്ട് ! ഇനി പ്രേമനെങ്ങാനും എന്നെ ഓവർ ടേക്ക് ചെയ്തു വന്നു അവിടെ ഓടിക്കയറും മുൻപ് ഞാൻ അതിനുള്ളിൽ ചാടിക്കയറി കതകടച്ചു !


ഉടനെ അതാ ! വാതിലിൽ ഇട്ടു ആരോ മുട്ടാൻ തുടങ്ങി. ആദ്യം ആളുണ്ടെന്നു മനസ്സിലാക്കാൻ ഞാൻ ഒന്ന് രണ്ടു വട്ടം ഉച്ചത്തിൽ ചുമച്ചു , പിന്നെയും തട്ടൽ നിർത്തുന്നില്ല ! 'ആളുണ്ട്, അകത്തു ആളുണ്ട് ' എന്നുറക്കെ നിലവിളിച്ചു നോക്കി , എന്നിട്ടും കതകിലെ തട്ട് നിർത്തുന്നില്ല ! എന്റെ ഉള്ളിലെ മനുഷ്യത്വം ഉണർന്നു.  എന്നെക്കാൾ ബുദ്ധിമുട്ടുന്ന ഏതെങ്കിലും പാവം മനുഷ്യൻ ആകും ! എനിക്കിനിയും കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാനാകും. ഞാൻ കതകു തുറന്നതും മുൻപിലതാ നിൽക്കുന്നു പ്രേമൻ ! ഞാൻ അവനോടു 'കയറിക്കോ , പക്ഷെ പെട്ടെന്ന് ഇറങ്ങണം ' എന്ന് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു , " ഒരു കാര്യം മറക്കാതെ പറയാനാണ് തട്ടി വിളിച്ചത്.. ഈ ഞായറാഴ്ച എന്റെ കല്യാണമാണ് , മറക്കാതെ വരണം "  !!!! 'നീ പോടാ @#$%@#.. " എന്ന് ഞാൻ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു കൊണ്ട് , തിരിച്ചു കയറി  എന്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി , നമ്മളൊരിക്കലും കല്യാണം വിളിക്കുന്നവനെ ചീത്തവിളിക്കാൻ പാടില്ലായിരുന്നു , ഞാൻ ചെയ്തത് മോശമായി പോയി !


പ്രേമനെ ഇനി ഞാൻ നിങ്ങൾക്ക് പ്രത്യേകം പരിചയ പെടുത്തേണ്ട ആവശ്യമുണ്ടോ എന്നറിയില്ല എങ്കിലും ആ പരിശുദ്ധ മഹാത്മാവിനെ പറ്റി രണ്ടു വാക്ക് ... ഇവൻ പ്രേമാനന്തൻ, ഞങ്ങളുടെ ഓഫീസിലെ ഏറ്റവും വലിയ നിഷ്കളങ്കൻ ! അവൻ വലിയ പൊട്ടൻ ആണെന്നും ; അല്ല , പൊട്ടനായി അഭിനയിക്കുന്ന വലിയ ബുദ്ധിമാൻ ആണെന്നും വിശ്വസിക്കുന്ന രണ്ടു വിഭാഗം കൂട്ടർ ഞങ്ങളുടെ ഇടയിലുണ്ട് ! എന്തായാലും ഇനി ഞാൻ പറയുന്ന സംഭവം വായിച്ചു ഇതിലേതാണ് ശേരിയെന്നു നിങ്ങൾക്ക് തന്നെ തീരുമാനിക്കാം...


അര മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കടലാക്രമണത്തിനും പേമാരിക്കും ഇടിമിഞ്ഞലിനും ശേഷം , ക്ഷീണിതൻ എങ്കിലും അങ്കം ജയിച്ച ചേകവനെ പോലെ ഞാൻ സീറ്റിൽ തിരിച്ചെത്തി. പയ്യെ എഴുന്നേറ്റു പ്രേമന്റെ സീറ്റിൽ എത്തി ക്ഷമാപണത്തോടെ ഞാൻ കാര്യം പറഞ്ഞു, "ഒന്നും തോന്നരുത്, എന്റെ അപ്പോഴത്തെ അവസ്ഥ അങ്ങനെയായിരുന്നു ". പ്രേമനും കാര്യം മനസ്സിലായ പോലെ എന്നോട് മറുപടി പറഞ്ഞു " സാരമില്ല, എന്റെ ഭാഗത്തും തെറ്റുണ്ട് , ഞാൻ വാതിലിൽ തട്ടാതെ തന്നെ , പുറത്തു നിന്നും ഉറക്കെ കാര്യം പറഞ്ഞാൽ മതിയായിരുന്നു..  " !!!

പിന്നെ എന്തെങ്കിലുമൊക്കെ സംസാരിക്കാൻ വേണ്ടി ഞാൻ വെറുതെ ചോദിച്ചു , "കല്യാണം ഒരുക്കം ഒക്കെ എവിടെവരെയായി ?". അവന്റെ മറുപടി ഞാൻ പ്രതീക്ഷിച്ച പോലെ  അപ്രതീക്ഷിതമായ ഒന്നായിരുന്നു ! " പെണ്ണിനോട് ആദ്യം എന്ത് പറയണം എന്നതിൽ ഒരു തീരുമാനം ആയില്ല ,  ബാക്കിയൊന്നും കുഴപ്പമില്ല " ! ആശയ ദാരിദ്ര്യം അനുഭവിക്കുന്ന ആ നിഷ്കളങ്ക  കൂട്ടുകാരനെ ഈ അവസരത്തിൽ സഹായിക്കേണ്ട കടമ ഞാൻ തിരിച്ചറിഞ്ഞു , ഇമ്മാതിരി വിഷയത്തിൽ അനുഭവജ്ഞാനം അധികമില്ലെങ്കിലും അവനെക്കാൾ തിയററ്റിക്കൾ അറിവ് എനിക്ക് കൂടുതൽ ഉണ്ടാകുമെന്ന ആത്മ വിശ്വാസത്തിൽ , ഇഷ്ട്ടദൈവം  ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്‌ ഞാൻ പറഞ്ഞു, " ചിത്രം സിനിമയിൽ നമ്മുടെ ലാലേട്ടൻ പറയുന്ന ഡയലോഗ്  ഇല്ലേ , You are the light of my lonely life, Love of my heart, Dew of my desert, Tune of my song, Queen of my kingdom and I love you Kalyani…… അങ്ങനെ എന്തെങ്കിലും ശ്രമിച്ചൂടെ ?" . ഇത്രയും കേട്ടിട്ടും ഒന്നും പറയാതിരുന്ന പ്രേമനെ നോക്കി ഞാൻ ചോദിച്ചു , "ഞാൻ പറഞ്ഞത് എന്തേലും മനസ്സിലായോ ? " ,  എന്നെ നോക്കി ഒരു കണ്ണടിച്ചു കാണിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു... "ഒന്ന് മാത്രം എനിക്ക് മനസ്സിലായി , light OFF  '  !!!!!

നിർവികാരനായി തിരിച്ചു നടന്നു ഞാൻ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു , "Never underestimate the first night knowledge of any 'നിഷ്കളങ്ക്'' human beings"... !!!!


< ...ശുഭം... >    











Monday, August 10, 2015

ക്ലാസ്സ് മേറ്റ്സ് - ഒരു നല്ല കൂട്ടുകാരൻ



'ക്വാണ്ടം ഫിസിക്സ്' -ന്റെ അനന്തമായ സാധ്യതകളെയും , അതിന്റെ നിഗൂഡമായ രഹസ്യങ്ങളെയും പറ്റി റോസ് മേരി ടീച്ചർ ക്ലാസ്സ്‌ മുറിയിൽ ഞങ്ങളോട് വാചാലയാവുകയാണ്.  ടീച്ചർ ഇടയ്ക്കിടെ തിരിഞ്ഞു നിന്ന് ബോർഡിൽ എന്തൊക്കെയോ കാര്യമായി കുത്തി കുറിക്കുന്നുണ്ട്. നല്ല വില മതിക്കുന്ന മനോഹരമായ സാരികളിൽ , കല്യാണ വീട്ടിലൊക്കെ പോകുന്ന  പോലെ നല്ലോണം ഒരുങ്ങിയാണ് ടീച്ചർ എല്ലാ ദിവസവും ക്ലാസ്സിൽ വരാറ്.  എപ്പോഴും ക്ലാസ്സിൽ ഇടതു വശത്തിരിക്കുന്ന പെണ്‍ കുട്ടികളെ നോക്കി മാത്രം പഠിപ്പിക്കുന്ന , വലതു വശത്തിരിക്കുന്ന ഞങ്ങൾ ആണ്‍ കുട്ടികളെ മനപ്പൂർവം തിരിഞ്ഞു നോക്കാത്ത, മധ്യ വയസ്കയായ ടീച്ചറെ കൊണ്ട് അത് കൊണ്ട് തന്നെ ഞങ്ങൾ ആണ്‍ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.


എനിക്കെന്താണ് എന്നറിയില്ല ! ഫിസിക്സ്‌ / കെമിസ്ട്രി / മാത്ത്സ്, അങ്ങനെ വിഷയം ഏതുമാകട്ടെ , ക്ലാസ്സിൽ അധികം ശ്രദ്ധിച്ചു ഇരുന്നാൽ അപ്പോൾ ഉറക്കം വരും ! എന്നാൽ , ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരിക്കാം എന്ന് വെച്ചാലോ , പിന്നെ എപ്പോൾ ഞാൻ ഉറങ്ങി വീണു എന്ന് ചോദിച്ചാൽ മതി ! എന്നാൽ അങ്ങ് ഉറങ്ങാമെന്ന് വെച്ചാലോ , അതിലും ഉണ്ട് വലിയ പ്രശ്നം , കൂർക്കം വലി !!! ദൈവം ചിലപ്പോൾ ഇങ്ങനെയാണ് , നമ്മുടെ ജീവിതത്തിലെ ചതുരംഗ കളത്തിൽ ഇത് പോലെ എല്ലാ അറ്റത്തും ഓരോ ഉടായിപ്പ് പ്രശ്നങ്ങൾ കൊണ്ട് ചെക്ക് പറയും.  എങ്കിലും ഒരു ചെസ്സ്‌ പോരാളി ഒരിക്കലും തോൽക്കാൻ പാടില്ലല്ലോ. എന്റെ ഈ പ്രശ്നത്തിന് ഞാൻ കണ്ടെത്തിയ മാർഗം ദിവാ സ്വപ്നം എന്നതാണ്. ഓരോ ക്ലാസും തുടങ്ങുമ്പോൾ മുതൽ ഓരോ തീം വെച്ച് സ്വപ്‌നങ്ങൾ കാണുക , അങ്ങനെ ഓരോ ക്ലാസും ഉറങ്ങാതെ ആനന്ദകരം ആക്കുക...


അന്നത്തെ ദിവസം ഞാൻ കണ്ടെത്തിയ തീം എന്നത് 'കാതലർ ദിനം ' എന്നതായിരുന്നു. ക്ലാസ്സിലെ ഏതെങ്കിലും ഒരു സുന്ദരിയും ഞാനും കൂടി പ്രേമിച്ചു പാട്ടും പാടി നടന്നാൽ !!! 'ആഹാ , എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് അറിയാമെങ്കിലും ഉറങ്ങാതെ ഇരിക്കാൻ വേണ്ടിയല്ലേ. അന്നത്തെ എന്റെ സ്വപ്ന നായികയെ തിരഞ്ഞെടുക്കാൻ വേണ്ടി പ്രാർഥിച്ചു ഇടതു വശത്തേക്ക് നോക്കി ഞാൻ ഇരിക്കുമ്പോൾ, ആദ്യം എന്നെ തിരിഞ്ഞു നോക്കിയ സുന്ദരി ശിൽപയെ ഞാൻ  ആ റോളിലേക്ക് തിരഞ്ഞെടുത്തു.  ഇനി ഞങ്ങള്ക്ക് വേണ്ടത് സ്വപ്നത്തിൽ റോസാ പൂക്കൾക്ക് ഇടയിൽ പാടി നടക്കാനുള്ള പാട്ട് ആണ്. ശെടാ , കാതലർ ദിനം സിനിമയിൽ സോനാലിയും നായകനും പാടുന്ന പാട്ടുണ്ടല്ലോ , പാട്ട് നാവിന്റെ തുമ്പത്ത് ഉണ്ട് ! പക്ഷെ ഇപ്പോൾ കിട്ടുന്നില്ല ! സ്വപനത്തിൽ ആണെങ്കിൽ ശില്പ മേക്കപ്പൊക്കെ ചെയ്തു നല്ല ഉടുപ്പൊക്കെ ഇട്ടു പൂന്തോട്ടത്തിൽ നിൽപ്പാണ്, ഈ പിരെട് തീരും മുൻപ് പാട്ട് കിട്ടിയില്ലേൽ എന്റെ സ്വപ്നം പൊളിയും. എന്റെ അടുത്തിരുന്നു ഉറങ്ങുന്ന തോമാച്ചായനെ തട്ടി ഉണർത്തി ഞാൻ വേഗം ചോദിച്ചു, "എടാ , കാതലർ ദിനത്തിലെ പൂന്തോട്ടത്തിലെ ആ റോസാപ്പു പാട്ടെതാടാ... " . നല്ല ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന തോമസ്‌ ടീച്ചർ ചോദ്യം ചോദിച്ചതിനു ആരോ തട്ടി ഉണർത്തിയത് ആണെന്ന് കരുതി ചാടി എഴുന്നേറ്റു ക്ലാസ്സിൽ നിന്ന് ഉറക്കെ മറുപടി പറഞ്ഞു.... ... "റോജാ , റോജാ , എൻ കാതൽ റോജാ  ".. !!!!!


പിന്നീട് അവിടെ സംഭവിച്ച പ്രധാന മൂന്നു സംഭവങ്ങൾ ചുവട്ടിൽ കൊടുക്കുന്നു ,


1. തന്റെ വർഷങ്ങൾ ആയുള്ള അധ്യാപന  ജീവിതത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥി എഴുന്നേറ്റു തന്നെ കമന്റ് അടിക്കുന്നത് എന്ന് സുന്ദരിയായ റോസ് മേരി ടീച്ചർ പ്രിൻസിപാളിനോട്

2. ക്ലാസ്സിലെ ടീച്ചറിനെ വരെ കമ്മന്റ് അടിച്ചു സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ തോമാച്ചായനു കോളേജിൽ പുതിയ ഇരട്ടപേര് 'ഋഷി സൃങ്കൻ' എന്ന് കൂട്ടുകാർ

3.  "എന്നാലും നീ എന്താ അളിയാ ഇങ്ങനെ ടീച്ചറോട്‌ ഒക്കെ.... " എന്ന്  ഒന്നുമറിയാത്ത മാന്യനായ ഞാൻ


പിന്നീട് പല പല ബോറ് ക്ലാസ്സുകളിലും എല്ലാരും ഇരുന്നു ഉറങ്ങുമ്പോൾ , ഒറ്റയ്ക്ക് ഉറങ്ങാതെ കടിച്ചു പിടിച്ചു ഇരിക്കുന്ന എന്റെ പാവം തോമസിനെ കാണുമ്പോൾ മനസ്സ് പറയും , അവനോടു ആ സത്യം പറഞ്ഞാലോ ?


പക്ഷെ പിന്നെ തോന്നും. വേണ്ട , അവനെങ്കിലും ഉറങ്ങാതെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു പഠിച്ചു നന്നാവട്ടെ. ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിൽ ഞാൻ ഇത്രയെങ്കിലും അവനോടു ചെയ്യണ്ടേ !


< ദി എൻഡ് >