"ഈ ജന്മത്തിൽ ഒരു പാറ്റയായി ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിലപ്പോൾ കൊതിക്കാറുണ്ട് "
ഇത്രയും പറഞ്ഞു അവൻ സംസാരം നിർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നോ , എനിക്കറിയില്ല. പക്ഷെ , അവന്റെ വാക്കുകൾ പതറിയിരുന്നതായി തോന്നി. തന്റെ ദുഃഖം ഞാൻ കാണാതെ ഇരിക്കാൻ എന്ന പോലെ അവൻ ജനലിലൂടെ അങ്ങ് ദൂരേക്ക് നോക്കി ഇരുന്നു.
അപ്രതീക്ഷിതമായി കേട്ട ആ ഉത്തരം എന്നെയും കുഴക്കി. ഒരുപാട് നാളുകൾക്കു ശേഷം കാണുന്ന അടുത്ത കൂട്ടുകാരനോട് " എങ്ങനെ പോകുന്നു ജീവിതം ?" എന്ന ചോദ്യത്തിനു അങ്ങനെയൊരു മറുപടി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടുത്തതായി എന്ത് പറയണം എന്നറിയാതെ ഞാൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.
ജീവിതത്തിൽ ആദ്യമായി കാണുന്ന അവന്റെ ഭാര്യയോടു, വർഷങ്ങൾ പരിചയമുള്ളവരെ പോലെ ഒരുപാട് വാചകം അടിക്കുന്ന എന്റെ ഭാര്യയുടെ ശബ്ദം അടുക്കളയിൽ നിന്നും നമുക്ക് ഉറക്കെ കേൾക്കാം. ചെറുപ്പം മുതൽ കൂട്ടുകാരായിരുന്നിട്ടും ആണുങ്ങൾ തമ്മിൽ എന്താണ് അത് പോലെ നിർത്താതെ സംസാരിക്കാൻ പറ്റാത്തത്, അതിശയം തന്നെ!
"എന്നാലും എന്താ നീ അങ്ങനെ പറഞ്ഞത് ?" ... ഒടുവിൽ കാര്യം എന്തെന്നറിയാനുള്ള ആകാംഷയിൽ ഞാൻ അങ്ങ് ചോദിച്ചു.
അടുക്കളിയിലേക്ക് എത്തി നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ പതിയെ എന്റെ ചെവിയിൽ പറഞ്ഞു ..
" ഈ ലോകത്ത് അവൾക്കു ആകെ പാറ്റയെ മാത്രമേ കുറച്ചെങ്കിലും പേടിയുള്ളൂ... അങ്ങനെ എങ്കിലും അവൾ എന്നെ.... അത് കൊണ്ടാ ഞാൻ അങ്ങനെയൊക്കെ.... "
പറഞ്ഞു മുഴുവിക്കാനാവാതെ അവൻ വിതുമ്പി. ഇപ്പ്രാവശ്യം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് ശെരിക്കും കാണാമായിരുന്നു.
"ഇനിയും ലേറ്റായാൽ സുരേഷേട്ടൻ ഇന്ന് എന്നെ കൊല്ലും, ഞാൻ അങ്ങോട്ട് പോകട്ടെ " എന്നുറക്കെ പറഞ്ഞു കൊണ്ട് അവന്റെ ഭാര്യ അടുക്കളയിൽ നിന്നും ഇങ്ങോട്ട് വന്നു. യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഞാൻ പറഞ്ഞു
"നീ നാളെ രാവിലെ ചാർജ് എടുക്കുകയല്ലേ , congratulations "
അടുത്ത ദിവസം രാവിലെ പത്രത്തിൽ അവന്റെ ഫോട്ടോയോടൊപ്പം വന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു....
'ഗുണ്ടകളെ വിറപ്പിക്കാൻ C.I ഇടിയൻ സുരേഷ് നഗരത്തിൽ "