Friday, September 25, 2015

…സിനിമ കൊട്ടകയ്ക്കുള്ളിലെ ആത്മ സംഘർഷങ്ങൾ…


സിനിമ തുടങ്ങി ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞാണ് ഞാൻ സിനിമ തിയറ്റെരിൽ എത്തിയത്.  അന്നാണ് സിനിമ  റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാർ അഭിനയിച്ച പടം ആയതിനാൽ, കട്ട അവാർഡ്പടം എന്ന റിവ്യൂ  പുറത്തിറങ്ങും മുൻപ് എത്തിയ നല്ല ഒരു ആൾ കൂട്ടം പടത്തിനുണ്ടായിരുന്നു. ടിക്കറ്റ്കിട്ടുമെന്ന പ്രതീക്ഷയില്ലാതതിനാൽ വെറുതെ ചെന്ന് ടിക്കറ്റ്ഉണ്ടോ എന്ന് കൌണ്ണ്ടരിൽ ഇരുന്ന ചേട്ടനോട് ചോദിച്ചതാണ് , ' ഒരെണ്ണം ഉണ്ട് , ഇതാ കയറിക്കോ ' എന്നും പറഞ്ഞു എനിക്ക്  ആലോചിക്കാൻ സമയം കിട്ടും മുൻപ് ഒരു ടിക്കെറ്റും തന്നു ചേട്ടൻ എന്നെ സിനിമ ഹാളിന്റെ ഉള്ളിലാക്കി.

 

അവാർഡ്പടം ആയതു കൊണ്ടാണോ , അതോ തിയറ്റെരിന്റെ ഗുണം കൊണ്ടാണോ എന്നറിയില്ല , അകത്തു മുഴുവൻ ഭയങ്കര ഇരുട്ട്. സെക്യുരിറ്റി ചേട്ടൻ കാണിച്ചു തന്ന ഒരു വരിയിലെ അഞ്ചാമത്തെ സീറ്റിലേക്ക് ഞാൻ അവിടെ ഇരിക്കുന്ന ആളുകളുടെ ഇടയിലൂടെ വലിഞ്ഞു കയറി ഇരിപ്പുറപ്പിച്ചു. അടുത്ത അഞ്ചു മിനിട്ടിനുള്ളിൽ തന്നെ സിനിമയ്ക്കു കയറിയത് ഒരു യമണ്ടൻ മണ്ടത്തരമായി എന്നും , ചിന്തിച്ചു നിന്ന എന്നെ എന്തിനാണ് ടിക്കറ്റ്ചേട്ടൻ ഉള്ളിലോട്ടു പെട്ടെന്ന് വലിച്ചു കയറ്റിയത് എന്നും ഞാൻ തിരിച്ചറിഞ്ഞു.

 

പക്ഷെ , സിനിമ കാണൽ എന്റെ ജീവിതത്തിലെ ഒരു മറക്കാൻ ആവാത്ത സംഭവം ആയി മാറിയതിനെ പറ്റിയാണ് കുറിപ്പ്...

 

സിനിമ കണ്ടു തുടങ്ങി ഒരു പത്തു മിനിട്ട് ആയപ്പോൾ ആണ് അത് സംഭവിച്ചത് , എന്റെ ഇടത്തെ തുടയിൽ ഒരു തോണ്ടൽ. ഞാൻ അപ്പോഴാണ്അടുത്തിരുന്ന ആളെ ശ്രദ്ധിച്ചത് , ഒരു ഇരുപ്പത്തഞ്ച് പ്രായം തോന്നിക്കുന്ന ഒരു ചേച്ചി സ്ക്രീനിൽ നോക്കി സിനിമയിൽ ലയിച്ചു ഇരിപ്പുണ്ട്. ഇനി അറിയാതെ അവരുടെ കൈ വല്ലതും കൊണ്ടതായിരിക്കും , ഞാൻ എന്റെ ഇടത്തെ കാലു അൽപ്പം വലത്തോട്ട് നീക്കി, പതുക്കെ പതുക്കെ ബോർ അടിച്ചു ഉറക്കത്തിലേക്കു വീണു തുടങ്ങി. പക്ഷെ , അടുത്ത പത്തു മിനിട്ടിനുള്ളിൽ എന്റെ ഉറക്കവും സകല മനസ്സമാധാനവും നശിപ്പിച്ചു കൊണ്ട് വീണ്ടും അത് സംഭവിച്ചു, അതെ, എന്റെ ഇടത്തെ തുടയിൽ കിട്ടിയ രണ്ടാമത്തെ തോണ്ടൽ.

 

അപ്പ്രാവശ്യം എനിക്കുറപ്പാണ്. നല്ല അസ്സൽ തോണ്ടൽ തന്നെ , ഞാൻ അടുത്തുള്ള ചേച്ചിയെ വീണ്ടും വീണ്ടും നോക്കി. കക്ഷി അപ്പോഴും ഒന്നും അറിയാത്ത പോലെ സ്ക്രീനിൽ തന്നെ നോക്കി ലയിച്ചു ഇരിപ്പ് തന്നെ. അതോടെ AC യുടെ ഉഗ്രൻ തണുപ്പിലും ഞാൻ വിയർത്തു തുടങ്ങി. എന്റെ നെഞ്ച് ഇടിക്കുന്ന ശബ്ദം തിയട്ടെരിലെ DTS സിസ്ടതെക്കാൾ നല്ലോണം മുഴങ്ങി കേട്ടു. ഇതിനു മുൻപ് വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന പാവം എന്ന് തോന്നിയ   ചില പെണ്കുട്ടികളെ എന്തെങ്കിലും നിഷ്കളങ്കം ആയി അവര് പോലും കേൾക്കാതെ കമന്റ്ചെയ്തത് അല്ലാതെ , ഇത് പോലെ ഒരു ഭാഗ്യ ദേവത അടുത്തിരുന്നു ഇങ്ങോട്ട് തോന്ടുന്നത് പോലെയുള്ള വലിയ കാര്യങ്ങൾ ചിന്തിച്ചു നോക്കാനുള്ള മനക്കട്ടി പോലും എനിക്കില്ലായിരുന്നു. എങ്കിലും എന്റെ ഉള്ളിലെ പുരുഷ ഈഗൊ ഉണർന്നു. ഇത്രയൊക്കെ ആയിട്ട് ആണായി പിറന്ന ഞാൻ പ്രതികരിക്കാതെ ഇരുന്നാൽ അതിന്റെ ചീത്ത പേര് ലോകത്തെ എല്ലാ ആണുങ്ങൾക്കും ആണെന്ന് എനിക്ക് തോന്നി. ഇനി തിരിച്ചു അങ്ങോട്ടും തോണ്ടുക എന്നത് അപ്പോൾ എന്നിൽ നിക്ഷിപ്തമായ അനിവാര്യമായ  ഒരു കർമം ആയി ഞാൻ തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ആണുങ്ങളുടെയും അഭിമാനം എൻറെ വിരൽ തുമ്പിലായ ഒരു നിമിഷം ,  കണ്ണുകളടച്ചു മനസ്സിൽ ആരെയൊക്കെയോ ധ്യാനിച്ച്‌, എന്തൊക്കെയോ പ്രാർഥിച്ചു , തണുത്തു വിറച്ച എൻറെ കൈ വിരൽ കൊണ്ട് ഞാൻ തിരികെ തോണ്ടാൻ കൈ നീട്ടാൻ തുടങ്ങവേ....ട്രിംഗ് ..ട്രിംഗ് ..ട്രിംഗ് ... സിനിമ ഇന്റെർവൽ മണി മുഴങ്ങി.

 

സിനിമ ഹാളിൽ ലൈറ്റുകൾ തെളിഞ്ഞു. ആളുകൾ ധൃതിയിൽ പുക വലിക്കാനും , പോപ്കോണ്വാങ്ങാനും ,  റസ്റ്റ്  റൂം പോകാനും ഓടി ഇറങ്ങി.  ഞാൻ അപ്പോൾ ജാള്യതയും , ചമ്മലും , ആശ്വാസവും , കരച്ചിലും , ചിരിയും ഒക്കെ കലർന്ന ഒരു മാനസികാവസ്ഥയിൽ അവിടെ തളർന്നിരുന്നു.  സമയം വീണ്ടും എൻറെ കാലിലേക്ക് തോണ്ടിയ ചെറിയ കൈകൾ പയ്യെ  ഞാൻ  എടുത്തു മാറ്റുമ്പോൾ, ചേച്ചി എന്നോട് സോറി പറഞ്ഞു തന്റെ മടിയിൽ കിടന്നിരുന്ന ചെറിയ കുഞ്ഞിനെ അടുത്തിരുന്ന  നല്ല മസ്സിലുകളുള്ള ഭർത്താവ് ചേട്ടന് കൈ മാറി. എന്റെ ഉള്ളിലെ ചാപല്യം തിരിച്ചറിഞ്ഞെന്ന ഭാവത്തിൽ, ഒരു കുസൃതി ചിരിയോടെ ആ കുഞ്ഞു എന്നെ തന്നെ നോക്കി അപ്പോഴും ആക്കി ചിരിച്ചു കൊണ്ടിരുന്നു.

 

ഒരു നല്ല നിമിഷത്തിന്റെ ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ , അന്നവിടെ കുറെ തല്ലും കൊണ്ട്  ഒരു സാമൂഹിക വിരുദ്ധൻ എന്ന്  മുദ്ര കുത്ത പെടേണ്ടി ഇരുന്ന എനിക്ക് , മാന്യന്മാരായ നിങ്ങൾക്ക് നൽകാനുള്ള ഈ കഥയുടെ ഗുണപാഠം ഇതാണ്...

 

സിനിമ ഹാളിൽ വെച്ച് ആരെങ്കിലും നിങ്ങളെ തോണ്ടിയാലും , ഒന്ന് തിരിച്ചു തോണ്ടാൻ ആഗ്രഹം ഉണ്ടെങ്കിൽ, ഇന്റെർവൽ വരെ കാത്തിരിക്കുന്നത് വളരെ നല്ലതായിരിക്കും...


[ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" ഓഗസ്റ്റ്‌ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]





Thursday, September 17, 2015

... ഒടുവിലൊരു കുറ്റ സമ്മതം...


അന്ന് ട്രെയിനിൽ കയറി കസിൻറെ വീട്ടിലേക്കു രാത്രി അവിടെ കിടന്നുറങ്ങാനുള്ള പോക്കായിരുന്നു. വൈകിട്ട് അവന്റെ കൂടെ ഒരു സിനിമയ്ക്കു പോകണം , രാത്രി ഏതെങ്കിലും ഹോട്ടെലിൽ കയറി കുറച്ചു ഫുഡ്‌ അടിക്കണം. അത്രയേ ഉള്ളു ആകെയുള്ള അജണ്ട. അടുത്ത ദിവസം രാവിലെ തിരിച്ചെത്തണം. സമപ്രായക്കാരനായ  കസ്സിൻ ആയതു കൊണ്ട് പതിവ് പോലെ രാത്രി ഉടുക്കാനുള്ള ലുങ്കിയും ടി ഷർട്ടും അവന്റെ തന്നെ ഉപയോഗിക്കാം.  പിന്നെ സ്വന്തമായി ആകെ വേണ്ടത് പല്ല് തേക്കാനുള്ള ബ്രെഷ് ആണ്. എന്റെ അത്രയും തന്നെ പ്രായം  തോന്നിക്കുന്ന , ബ്രസ്സലുകൾ കുറച്ചു അവശേഷിക്കുന്ന ആ മഞ്ഞ ബ്രഷും പാന്റിന്റെ പോക്കറ്റിലിട്ടു ഞാൻ ട്രെയിൻ കംബാർട്ടുമെന്ടിലെ ഒഴിഞ്ഞ ഒരു വശത്തെ സീറ്റിൽ ജനാലയ്ക്കരികിൽ സ്ഥാനം പിടിച്ചു.


വയ്കിട്ട് കോളേജു വിട്ട നേരം ആയിരുന്നു അത്.  കല പില കല പില പറഞ്ഞു കൊണ്ട് നാലഞ്ചു കോളേജ് പെണ്‍ പിള്ളേർ ഞാൻ ഇരുന്ന വശത്തെ ബാക്കിയുള്ള സീറ്റുകളിൽ സ്ഥാനം പിടിച്ചു. ആരൊക്കെ പിടിച്ചു തിരിച്ചാലും അവരുടെ ഭാഗത്തേക്ക് തിരിയാത്ത പോലെ ഞാൻ ജനലിലൂടെ പുറത്തേക്കു തന്നെ നോക്കിയിരുന്നു. ഒരു കൂട്ടം പെണ്‍ കുട്ടികളുടെ ഇടയിൽ അകപ്പെട്ട പാവം കുഞ്ഞാടിനെ പോലെ ഞാൻ നിസ്സഹായനായി. എന്റെ പരിഭവം തിരിച്ചറിഞ്ഞ അവർ അന്നത്തെ ഇരയെ കിട്ടിയ പോലെ പണി തുടങ്ങി. 'ഒന്ന് നോക്കു ചേട്ടാ' ' ഞങ്ങളോട് പിണക്കമാണോ' എന്നൊക്കെയുള്ള കമന്റുകൾ വന്നു തുടങ്ങിയപ്പോൾ സംഗതി കൂടുതൽ ചളം ആകും മുൻപ് ഞാൻ അവിടെ നിന്നും വലിയാൻ തീരുമാനിച്ചു.


ട്രെയിൻ ഒരു സ്റ്റെഷൻ വിട്ടു പയ്യെ നീങ്ങി തുടങ്ങിയപ്പോൾ ഞാൻ മനസ്സ് കൊണ്ട് അവിടെ നിന്നും മുങ്ങാൻ തയാറെടുത്തു അവിടെ നിന്നും എഴുന്നേറ്റു നടക്കാൻ തുടങ്ങി. പെട്ടെന്ന് എന്റെ അടുത്തിരുന്ന , അവരുടെ കൂട്ടത്തിലെ ഏറ്റവും കാ‍ന്താരി എന്ന് തോന്നിപ്പിച്ച പെണ്‍ കുട്ടി എന്റെ നേരെ കൈ കൊണ്ട് തടഞ്ഞു പറഞ്ഞു. "ഇതാ , ചേട്ടന്റെ ടൂത്ത് ബ്രെഷ് സീറ്റിൽ വീണു കിടക്കുന്നു "


അതി ദയനീയമായ ആ അവസ്ഥയിൽ അന്നവിടെ കിടന്ന എന്റെ  പ്രിയപ്പെട്ട  ആ സന്തത ബ്രെഷിനെ അവിടെ കൂട്ടത്തിൽ വെച്ച് അംഗീകരിക്കാൻ എന്റെ ഉള്ളിലുള്ള ദുരഭിമാനി സമ്മതിച്ചില്ല.  അവിടത്തെ കളിയാക്കി കൊണ്ടുള്ള കൂട്ട ചിരികൾക്കിടയിൽ ഞാൻ കട്ട  കലുപ്പിൽ തന്നെ ഇതൊന്നും എന്റെയല്ലെന്നും, എന്റെ ബ്രെഷ് ഇങ്ങനെയല്ല എന്നും ഉറക്കെ പ്രഗ്യാപിച്ചു. എങ്കിലും അവർ എന്നെ വിടാൻ കൂട്ടാക്കിയില്ല. 'അങ്ങനെ പറഞ്ഞാൽ എങ്ങനെയാ' , 'ഇത്രയും നല്ല ബ്രെഷിനെ ചേട്ടൻ ഇവിടെ ഉപേക്ഷിക്കുകയാണോ' , 'പാവത്തിനെ ഇവിടെ കളഞ്ഞിട്ടു പോകല്ലേ ചേട്ടാ' , 'അഥവാ ചേട്ടന്റെ അല്ലെങ്കിലും അതിനൊരു പുതിയ ജീവിതം കൊടുത്തൂടെ'... എന്നൊക്കെ ഉള്ള അവരുടെ  ചോദ്യങ്ങൾക്കിടയിൽ രക്ഷപെടാനുള്ള ആകെയുള്ള മാർഗം ആയി , എനിക്ക് ഇറങ്ങാനുള്ള സ്ഥലം ആയി എന്നും പറഞ്ഞു അപ്പോൾ ട്രെയിൻ നിർത്തിയ  ഏതോ ഒരു സ്റ്റെഷനിൽ ഞാൻ ചാടി ഇറങ്ങി.


ഇന്നും എന്റെ പല രാത്രികളിലും , അന്ന് എന്നെ ദയനീയമായി നോക്കുന്ന , ഏതോ ദുരഭിമാനത്തിന്റെ പേരിൽ ഞാൻ അന്ന് അവിടെ ഉപേക്ഷിച്ച ആ മഞ്ഞ ബ്രെഷിന്റെ മുഖം തെളിഞ്ഞു വരും.

പ്രിയ ബ്രേഷേ.... നീ എന്നോട് ക്ഷമിക്കുക.. അന്ന് നീ എന്റെതാണെന്ന്  അഭിമാനത്തോടെ പറഞ്ഞു, നിന്നെ എന്നോടൊപ്പം കൂട്ടാനുള്ള ചങ്കൂറ്റം എനിക്കില്ലാതെ പോയി. ഇന്നിതാ , വർഷങ്ങൾക്കു ശേഷം  ഈ ലോകം മുഴുവൻ കേൾക്കെ ഞാൻ ധൈര്യത്തോടെ ഉറക്കെ വിളിച്ചു പറയുകയാണ്‌.....


 "അത്  എന്റേതാണ്. എത്രയൊക്കെ തേഞ്ഞു പോയെങ്കിലും, ഭംഗിയില്ലെങ്കിലും ആ മഞ്ഞ ബ്രെഷ് എന്റേത് മാത്രമാണ്. , ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ".



[ ഇ-മഷി , ഓഗസ്റ്റ്‌ 2015 ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ]
http://www.youblisher.com/p/1190298-e-mashi-online-magazine/