Monday, November 7, 2016

...IT ലൈഫ് സൈക്കിൾ...



ഒരു തിങ്കളാഴ്ച ദിവസം, രാവിലെ ഓഫീസിൽ എത്തിയപ്പോൾ, അപ്രതീക്ഷിതമായി അവിടെ ഒരുപാട് പുതിയ മുഖങ്ങൾ ! ഓഫീസിൽ സാധാരണയായി രാവിലെ കയറിവരുന്ന എല്ലാവരുടെയും മുഖത്ത് സ്ഥിരമായി കാണാറുള്ള, മടി, ഉഴപ്പ്, തല ചൊറിച്ചിൽ, ഉറക്കച്ചടവ് , കോട്ടുവാ, ഡെസ്പ്പ് തുടങ്ങിയവയൊന്നും ഇല്ലാത്ത, നല്ല തിളങ്ങുന്ന, പ്രതീക്ഷയുള്ള, ജാഡയില്ലാത്ത, ഭവ്യതയുള്ള നല്ല, ചിരിച്ച യുവമുഖങ്ങൾ....!!


വലിയ തിരക്ക് ഭാവിച്ചു, മുടി ചീകിക്കൊണ്ട്, അവരുടെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു പോകുന്ന, ബഹുമാന്യ പ്രോജക്റ്റ് മാനേജർ അവർകളോട് ഞാൻ ആദരവോടെ ചോദിച്ചു,
"ആരാ ഇവരൊക്കെ? കണ്ടിട്ട് വഴിതെറ്റി വന്നവരാണെന്നു തോന്നുന്നു. പാവങ്ങൾ”.
സ്വതവേ ഗൗരവക്കാരൻ ആണെന്ന് സ്വയം കരുതുന്ന PM, ഒട്ടും മസിലു വിടാതെ, കനത്തിൽ എന്നോട് മൊഴിഞ്ഞു,
"നമ്മുടെ പ്രോജെക്ടിലേക്കു പുതിയ ഫ്രഷേഴ്‌സ് ബാച്ച് ആണ്.. ഇനിയിപ്പോ ഇവരെയൊക്കെ നമുക്ക് ട്രെയിൻ ചെയ്തു ശെരിയാക്കണം”.
പെട്ടെന്ന് മനസ്സിൽ ഒരു ഡസൻ സ്വപ്‌നങ്ങൾ / വർണ്ണങ്ങൾ / മോഹങ്ങൾ / ഗാനങ്ങൾ എല്ലാം ഒന്ന് മിന്നിമറഞ്ഞു! ശെടാ, അവരെ ആരെയും ഒന്ന് നല്ലോണം നോക്കാൻ പോലും പറ്റിയില്ല! എങ്കിലും കൂടുതൽ പെൺപിള്ളേരാണെന്നു തോന്നുന്നു, അല്ലേൽ എന്റെ ഉപബോധ മനസ്സ് അവരെ കാണാൻ യാതൊരു വഴിയുമില്ല! എന്തായാലും, പ്രോജെക്ടിലെ സുന്ദരക്കുട്ടനും , പെൺപിള്ളേരെ ഒരിക്കലും നോക്കാത്ത പഞ്ചാരയുമായ, സീനിയർ ലീഡ് ഡീസന്റ് പാർട്ടി സുനന്ദനോട് തന്നെ ചോദിക്കാം എന്ന് ഞാൻ ഉറപ്പിച്ചു, അവനാകുമ്പോൾ അവരുടെയെല്ലാം പേര്, നാട്, വീട്, നക്ഷത്രം, ജാതകം, ഇഷ്ട ദൈവം, ഇഷ്ട സിനിമ, ഇഷ്ട നടൻ എന്നതൊക്കെ വിശദമായി തന്നെ അറിയാമായിരിക്കും!


പതിവില്ലാതെ, രാവിലെ അവന്റെയടുത്തോട്ടുള്ള ചിരിച്ചോണ്ടുള്ള എന്റെ വരവ് കണ്ടപ്പോൾത്തന്നെ, സീനിയർ സുനന്ദൻ കലിപ്പിൽ പറഞ്ഞു.
"വെറുതെ എന്റെ സമയം മിനക്കെടുത്തരുത്... നീയും കൂടെ ചേർത്ത് രാവിലെ അഞ്ചാമത്തെ ആളാണ് ഡീറ്റെയിൽസ് പൊക്കാൻ ഓരോ നമ്പറടിച്ചു ഇങ്ങോട്ടു വരുന്നത്... ആകെ മൊത്തം ടോട്ടല്‍ പെൺപിള്ളേർ എട്ട്, തട്ടമിട്ടത് രണ്ട്, കെട്ടിയത് ഒന്ന്, എല്ലാരും കാണാൻ കൊള്ളാം.. പിന്നെ, കൂടെ ആൺ പിള്ളേർ നാല്, അതില് കലിപ്പ് ലുക്കുള്ളത് ഒന്ന്, മുടിഞ്ഞ ഇംഗ്ലീഷ് ഒരെണ്ണം, കട്ട ജാഡ ടൈപ്പ് ഒന്ന്. പിന്നെ, പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്തവൻ ഒന്ന്!!”.
എന്തായാലും വൈദ്യൻ കല്പ്പിച്ചതും , രോഗി ഇച്ഛിച്ചതുമായ ഡീറ്റെയിൽസ് എല്ലാം കിട്ടിയ സ്ഥിതിക്ക്, ഞാൻ വന്നത് അതിനല്ലെന്നും, അമ്മച്ചിയാണേ, പ്രോജക്റ്റ് ഡീറ്റെയിൽസ് അറിയാൻ ആണെന്നും ആണയിട്ടു പറഞ്ഞു. എന്നിട്ട് പതിവ് പോലെ, പ്രാർത്ഥിച്ചു ഐശ്വര്യമായി എന്റെ ലാപ്പ് ടോപ്പിൽ അന്നത്തെ രാവിലത്തെ പണി (മനോരമ ഓൺലൈൻ വായന) തുടങ്ങി..


എന്നും എപ്പോഴും, പ്രോജെക്ടിൽ എനിക്ക് തിരഞ്ഞു പിടിച്ചു പണി തരാറുള്ള പ്രോജെക്റ്റ് മാനേജർ, പതിവ് ശീലം പോലെ അവിടെയും എന്നെ തേക്കാനായി ശ്രമം നടത്തി!! ഫ്രഷേഴ്‌സ് ബാച്ചിനെ ഓരോരുത്തർക്ക് ട്രെയിനിങ്ങിനു അസൈൻ ചെയ്തപ്പോൾ, നാല് ആൺ പിള്ളേരെ എനിക്കും, ബാക്കി പെൺ പിള്ളേരെ പ്രോജെക്ടിലെ ബാക്കിയുള്ളോർക്കും !! കലിപ്പ് കയറി, കണ്ണ് ചുവന്നു, പ്രെഷർ കയറി , ഞാൻ PM നോട് അലറലോടു അലറി,
"ദേ , നിങ്ങള് ഇതൊരുമാതിരി അപ്പ്രൈസൽ നടത്തുമ്പോൾ റേറ്റിംഗിൽ എനിക്കിട്ടു സ്ഥിരം പണിയും പോലെ അത്ര സിമ്പിൾ ആയി കാണരുത്… കമ്പനിയിൽ എന്നെ അറിയാവുന്നവരാരും, ഞാൻ പറയുന്നത് കേൾക്കില്ല! ആകെ ഈ ഫ്രഷർ ബാച്ച് ആണ് എന്നെ വലിയ പരിചയം ഇല്ലാത്തോണ്ട് കുറച്ചെങ്കിലും ബഹുമാനിക്കുന്നത്! അവർക്കും ഉണ്ടാവില്ലേ പഠിച്ചു വലിയ ആളാവാൻ ആഗ്രഹങ്ങൾ ? എനിക്ക് ഇമ്മാതിരി ചെറിയ ഗ്രൂപ്പ് പോരാ.. എല്ലാരേയും ഒന്നിച്ചു പഠിപ്പിക്കാൻ സമ്മതിക്കണം, സമ്മതിച്ചേ പറ്റൂ…, സമ്മതിക്കാതെ ഞാൻ പോവില്ല, ഇത് സത്യം, സത്യം, സത്യം!”.
എന്റെ രൗദ്ര ഭാവം കണ്ടു , സ്ഥിതി വഷളാണെന്നു മനസ്സിലാക്കി PM പറഞ്ഞു,
"കണ്ട്രോൾ...കണ്ട്രോൾ! ഒരൊറ്റ ക്ലാസ്, അതിൽ നിർത്തിക്കോണം. പിന്നെ, അവരുടെ ഏരിയായിൽ കണ്ടു പോകരുത്.. എങ്കിൽ നമുക്ക് നോക്കാം”.


അങ്ങനെ, എന്റെ മൗലികാവകാശമായി, ഞാൻ പൊരുതി നേടിയ, ആ ട്രെയിനിങ് ക്ലാസ്സിൽ , പുതിയ ബാച്ചിൽ ആർക്കും ഞാൻ പ്രസംഗിക്കാൻ പോകുന്ന വിഷയത്തിൽ മുൻ പരിചയമില്ലായെന്നു, രഹസ്യമായി അന്വേഷിച്ചു ഉറപ്പു വരുത്തിയ കോൺഫിഡൻസിൽ, ഞാൻ IT പ്രോസസ്സ് , ലൈഫ് സൈക്കിൾ, ടെസ്റ്റിംഗ് മെതേഡ്സ് എന്നിവയെ കുറിച്ചെല്ലാം അതീവ വാചാലനായി! ഒരു ട്രെയ്നറും അതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം, ഉദാഹരണങ്ങളും, കഥകളും, ചോദ്യോത്തരങ്ങളുമായി ഞാൻ കത്തിച്ചു മിന്നിച്ചു കയറി. ഭൂഗോളത്തിന്റെ സ്പന്ദനം QA ടെസ്റ്റിംഗിൽ ആണെന്ന് വരെ, കണ്ണിൽ ചോരയില്ലാതെ ഞാൻ തള്ളി ! ഞാൻ പറയുന്ന കാര്യങ്ങളൊന്നും ആർക്കും മനസ്സിലായില്ലെങ്കിലും, എല്ലാരും ക്ഷമയോടെ എന്നെ ഒരു മണിക്കൂർ സഹിച്ചു. അങ്ങനെ, ക്ലാസ്സു കഴിഞ്ഞു, വിജയ ഭാവത്തിൽ, വലിയ പരിക്കില്ലാതെ, ക്ലാസ്സിൽ നിന്നും ഇറങ്ങി പോകാനൊരുങ്ങിയ എന്നോട്, കൂട്ടത്തിൽ ആദ്യം ജാഡ ലുക്കെന്നു തോന്നിച്ച, എന്നാൽ അക്കൂട്ടത്തിലെ ഏറ്റവും നിഷ്കളങ്കനായ മഹാൻ, സ്നേഹത്തോടെ ചോദിച്ചു,
"അണ്ണാ, ഇവിടെ അണ്ണന്റെ പണിയെന്താ? "


അവന്റെ അസ്ഥാനത്തുള്ള ആ അണ്ണാ വിളി എനിക്ക് ആദ്യം അത്ര സുഖിച്ചില്ലേലും, ആ ചോദ്യത്തിലുള്ള സത്യസന്ധത തിരിച്ചറിഞ്ഞു, ഞാൻ സ്നേഹത്തോടെ മറുപടി പറഞ്ഞു,
"ഐ ആം എ പ്രോജക്റ്റ് ലീഡ് ", (അല്ലേലും എന്തേലുമൊക്കെ ആരോടെങ്കിലും പൊലിപ്പിച്ചു പറയുമ്പോൾ, സംസാരിക്കാൻ പറ്റിയ ഭാഷ ആംഗലേയം തന്നെ)


"ആണോ , അങ്ങനെയാണേൽ എനിക്കും പ്രോജക്റ്റ് ലീഡ് ആയാൽ മതി അണ്ണാ, ഞാൻ വന്ന അന്ന് മുതലേ അണ്ണനെ ശ്രദ്ധിക്കുന്നു... അണ്ണനെ പോലെ അധികം പണിയെടുക്കാതെ ജീവിക്കാനാണ് എനിക്കിഷ്ട്ടം. വെറുതെ പ്രോജക്റ്റ് പണിയൊന്നും എടുക്കാൻ എനിക്ക് വയ്യ…!”


ഞാൻ ഞെട്ടി, മറ്റാരും ( പ്രത്യേകിച്ച് പെൺപിള്ളേര് ) കേട്ടില്ലായെന്നു ഉറപ്പു വരുത്തിയ ശേഷം , ഞാൻ അവനോടു ആവതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു,


"എടെ.. എടെ.. നമുക്ക് ആദ്യം തന്നെ അങ്ങനെ വന്നു ലീഡ് ആകാൻ പറ്റില്ല ... കുറച്ചു നാളെങ്കിലും പ്രോജെക്ടിൽ എന്തേലും പണിയെടുത്താലേ, പിന്നെ ഇങ്ങനെ പണിയെടുക്കാതെ, ലീഡെന്നൊക്കെ പറഞ്ഞു റസ്റ്റ് എടുക്കാൻ പറ്റൂ..”


ഞാൻ എന്തൊക്കെ പറഞ്ഞിട്ടും, ഇനി ജീവിതത്തിൽ പണിയെടുക്കുന്നെങ്കിൽ, അതെന്നെ പോലെ ഒരു പ്രോജക്റ്റ് ലീഡ് എന്ന് വാശിപിടിച്ചു നിന്ന അവനോടു, ഞാൻ ഒടുവിൽ, കമ്പനികളിലെ സ്ഥിരം നമ്പറായ, പതിനെട്ടാമത്തെ മാനേജ്‌മെന്റ് അടവിറക്കി…


"എന്നാൽ ഞാൻ PM നോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കട്ട് .. നീ വേറെയാരോടും പറയരുത്, രഹസ്യമായിരിക്കണം! കാര്യങ്ങൾ കുറച്ചു ടഫ് ആണ് , പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും. പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം... എന്നാലേ, ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ”.


അങ്ങനെ, 'ഗബ്രോം കി സിന്ദഗി കഭി കഭി ജാത്തി ഹെ... ' എന്ന ഹിന്ദി പഴംചൊല്ല് പ്രകാരം, അടുത്ത രണ്ടു മൂന്നു കൊല്ലം ഇതും പറഞ്ഞു മോഹിപ്പിച്ചു, ആ പാവത്തിനെ കൊണ്ട് ആത്മാർത്ഥമായി പണിയെടുപ്പിച്ചു നന്നാക്കിയെടുക്കണമെന്നെല്ലാം ആലോചിച്ചു നടക്കുമ്പോൾ, പുറകീന്നു എന്റെ മാനേജർ തോളത്തു തട്ടി പറഞ്ഞു,


"നീ നേരത്തെ പറഞ്ഞ, നിന്റെ പ്രൊമോഷൻ കാര്യം, ഞാൻ ഡയറക്ടറോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കി.. കാര്യങ്ങൾ കുറച്ചു ടഫ് ആണ്, പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും കേട്ടോ! പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം… എന്നാലേ , ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ..!”


< ഈ കഥ തുടർന്നോണ്ടിരിക്കും >


[ http://emashi.in/oct-2016/story-shaheem.html ]

Tuesday, October 11, 2016

... ആദ്യ കവിത വന്ന വഴി ...



കോളേജിൽ പഠിക്കുമ്പോൾ, ഞാൻ ആദ്യമായി കവിത എഴുതിയതിന്റെ, ആ 'ടെക്ക്നിക്'  ഇവിടെ നിങ്ങൾക്കായി ഇതാ , ഞാൻ വെളിപ്പെടുത്തട്ടെ ... 


ഞങ്ങളുടെ ഇംഗ്ലീഷ് ട്യൂഷൻ ക്ലാസ്സിൽ ,SN വിമൻസ് കോളേജിൽ പഠിക്കുന്ന , വായ തുറന്നാൽ പിന്നെ നിർത്താതെ ( അവിടത്തെ ഇംഗ്ലീഷ് സാറിനെക്കാളും നന്നായി )  ഇംഗ്ലീഷ് സംസാരിക്കുന്ന, പച്ച പരിഷ്ക്കാരി പെൺ കൊച്ചു , 'കൊച്ചമ്മണി'  ( Note  :: യഥാർത്ഥ പേരല്ല ! ഇത് ആ കൊച്ചിന്റെ ക്ലാസ്സിലെ ശാസ്ത്രീയ നാമം ആണ് , പിന്നല്ല !! ) , അവരുടെ കോളേജ് മാഗസിനിൽ എഴുതിയ , ഒരു കലക്കൻ 8 വരി സെൻറ്റി ഇംഗ്ലീഷ് കവിത , ഞങ്ങളുടെ ക്ലാസ്സിലെ  വിമൻസ് കോളേജ് സ്പെഷ്യലൈസ്ഡ് പ്രത്യേക റിപ്പോർട്ടർ, ഹംസൻ കുമാരൻ ഞങ്ങളെ കാണിക്കുന്നു. ആ ദുഃഖ കവിത വായിച്ച പലരുടെയും കണ്ണ് നിറഞ്ഞെങ്കിലും , "എനിക്കൊരു വരി പോലും മനസ്സിലാവുന്നില്ലല്ലോ പടച്ചോനെ !" എന്നോർത്ത് എന്റെയും കണ്ണ് നിറഞ്ഞു തുളുമ്പി !! അന്ന് ആ കവിത വായിച്ച പല അലവലാതികളും , കിട്ടിയ ചാൻസിനു , ആസ്വാദനം / സംശയം / ആശയസംവാദം എന്നൊക്കെ പറഞ്ഞു , അതിലെ അവർക്കു ഏതാണ്ട് പിടി കിട്ടിയ , ഏതോ വരിയുടെ അറ്റവും അരികും ഒക്കെയെടുത്തു , കൊച്ചമ്മിണിയോട് മണിക്കൂറോളം മുടിഞ്ഞ ചർച്ച !!! ഒരു വരിപോലും പിടികിട്ടാത്ത ഞാൻ  , എങ്ങനെ വത്യസ്തമായി , കൊച്ചമ്മണിയെ ഇമ്പ്രെസ്സ് ചെയ്യാം എന്നാലോചിച്ചിരിക്കുമ്പോൾ, മനസ്സിൽ ആ ഐഡിയ മിന്നി മറഞ്ഞു.... കൊച്ചമ്മിണിയുടെ പ്രിയ കവിതയുടെ മലയാള പരിഭാഷ !!! ഇതിൽ , രണ്ടുണ്ട് ഗുണം , എന്തായാലും കവിതയുടെ അർഥം അറിയാൻ , ഞാൻ ഡിക്ഷണറി ഇരുന്നു തപ്പണം , എന്നാൽ പിന്നെ , ആ മിനക്കേടിനു ബദലായി , അതിന്റെ മലയാള പരിഭാഷയും അങ്ങ് ആയിക്കോട്ടെ !!!


ആകെയുള്ളതു , 8 വരിയാണേലും , ഏതാണ്ട് രണ്ടു ദിവസം , ശനിയും ഞായറും  കുത്തിയിരുന്ന് , ഡിക്ഷ്ണറി നോക്കി തപ്പി പിടിച്ചു ഞാൻ എഴുതി ഒപ്പിച്ച , എന്റെ മലയാള പരിഭാഷ കവിതയുമായി ; തികളാഴ്ച രാവിലെ , കൊച്ചമ്മിണിയോട്, "സർപ്രൈസ്... ടങ്കഡാ ...."  എന്നും പറഞ്ഞു , വായിക്കാൻ കൊടുത്തു. അമ്മിണിയുടെ മുഖത്തെ അന്താളിപ്പ് കാണാൻ കാത്തിരുന്ന എന്നെ , അന്തവും കുന്തവും വിടുവിച്ചു കൊണ്ട് , അമ്മിണി മൊഴിഞ്ഞു ,


" നല്ല നൈസ് കോമെഡി കവിത.. ഈഫ് യു ഡോണ്ട് മൈൻഡ് , ഞാൻ ഇതിനെ  ഇംഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്തു എഴുതിക്കോട്ടെ .... " !!!!!!


അന്ന് , ജീവിതത്തിൽ ആദ്യമായി , എനിക്ക് ഇംഗ്ലീഷ് നല്ലോണം അറിയാത്തതിലും, ഞാൻ എത്ര അർത്ഥം നോക്കിയാലും ഒരിക്കലും ഒരു വാക്കു പോലും ശരിയാവാത്തതിലും , അഭിമാനം തോന്നിയ , ആ അസുലഭ നിമിഷത്തിൽ , എനിക്കൊരു വലിയ ലോക സത്യം പിടി കിട്ടി .....


" ഈ ഇംഗ്ലീഷും , കവിതയും , കൊച്ചമ്മിണിയും , ഡിക്ഷ്ണറിയും , മാങ്ങയും , തേങ്ങയും ഒന്നുമല്ല വലിയ കാര്യം...  നമുക്കൊന്നും അറിയില്ല എന്ന് മറ്റുള്ളവർ അറിയാതിരിക്കുന്നതും , പിന്നെ , 'ഇതാണോ അത് ? ' 'അതോ , അതാണോ ഇത് ' എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് സംശയം തോന്നിപ്പിക്കുന്നതാണ് , പലരുടെയും ജീവിത വിജയ രഹസ്യം " !!!


എന്തിനധികം പറയുന്നു , പിന്നെ എപ്പോഴെങ്കിലും ഒക്കെ , പുതിയൊരു മലയാള കവിത എഴുതണം എന്ന് തോന്നുമ്പോൾ , ഏതേലും ഒരു ഇംഗ്ലീഷ് കവിതയെടുത്തു , അതിന്റെ പരിഭാഷയെഴുതി , സന്തോഷിക്കുമായിരുന്നു , ഈ മലയാള യുവ കവി !!!!


പണ്ടത്തെ ആ ഇംഗ്ലീഷ് കവിത ഇപ്പോഴെനിക്ക് നല്ലോണം ഓർമ്മയില്ലെങ്കിലും, ഓർമ്മയിലുള്ള അതിലെ ഒരു വരിയും  അതിന്റെ മലയാള പരിഭാഷയും , നിങ്ങൾക്ക് ഒരു സാമ്പിളിനായി , ഇവിടെ കൊടുക്കുന്നു ...


കൊച്ചമ്മിണീസ് ഇംഗ്ലീഷ് :: " Humple, Simple , Honest ; "


എന്റെ പരിഭാഷ : " ഹമ്പട കോമാ ... സിംപിളാ  കോമാ ... സത്യം കുത്തടി കോമാ "...


< എൻഡ് ഓഫ് മൈ കുമ്പസാരം >



 

Monday, October 3, 2016

... സ്വപ്നം ...



നല്ല ഉറക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു. പേടിച്ചു വിറച്ചു അവന്റെ ശരീരം വല്ലാതെ വിയർക്കുന്നുണ്ട് . ഒരു സ്വപ്നം കണ്ടതാണ് കാര്യം എന്നവൻ തിരിച്ചറിഞ്ഞിട്ടും , എന്ത് കൊണ്ടോ ആ സ്വപ്നത്തിനു അവനോടു എന്തൊക്കെയോ പറയാൻ ഉണ്ടെന്നു, അവനു തോന്നി.


സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോൾ, അവൻ ചുറ്റുപാടും ശ്രദ്ധിച്ചു.  ദൂരെയെവിടെയോ അമ്പലത്തിൽ സുപ്രഭാതവും, ചർച്ചിൽ പ്രാർത്ഥനയും,  പള്ളിയിൽ ബാങ്ക് വിളിയും ഒക്കെ ഒന്നിച്ചു കേൾക്കുന്ന പോലെ തോന്നുന്നുണ്ട് ! കളകളം ഒഴുകുന്ന അരുവിയും,  ലല്ലലം ചൊല്ലുന്ന കിളികളും , തന്നന്നം പാടുന്ന തെന്നലും , ചലപില ചിലക്കുന്ന ഇലകളും, അങ്ങനെ ഏതാണ്ടൊക്കെ എങ്ങാണ്ടൊക്കെ അവനു കേൾക്കുന്ന പോലെ ഒരു തോന്നൽ ! തിരക്ക് പിടിച്ച ഈ നഗരത്തിലെ , വെളിച്ചം പോലും കയറാത്ത ,  തന്റെ എ.സി മുറിയിൽ, ഇതൊക്കെ എവിടെ നിന്ന് കേൾക്കാൻ എന്നവൻ ആലോചിച്ചു . കാര്യങ്ങൾ എല്ലാം മൊത്തത്തിൽ ശരിയല്ല ! അവൻ ഉടനെ ഫോൺ എടുത്തു കുത്തി , പേർസണൽ സെക്രട്ടറി സുബ്ബു് എന്ന സുബ്രഹ്മണ്യത്തെ വിളിച്ചെഴുന്നേൽപ്പിച്ചു . സുബ്ബു്വിനു എന്താണ്അവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപ് തന്നെ , മുതലാളിയായ അവൻ അവന്റെ ആ മനോഹരമായ സ്വപ്നം, വിസ്തരിച്ചങ്ങട്ട് പറഞ്ഞു തുടങ്ങി ...


"ആകാശത്തു , അവന്റെ തലയ്ക്കു മുകളിലായി വലിയ ഒരു ലഡ്ഡു ! അതിനു ചുറ്റും വേറെയും പല വലിപ്പത്തിലും നിറത്തിലും ഒക്കെയുള്ള കുറെ ലഡ്ഡുകൾ !! ലഡ്ഡുകളിൽ എല്ലാം എവിടെ നിന്നോ സ്വർണ്ണ നിറത്തിലുള്ള പ്രകാശം പതിക്കുന്നുണ്ട്. ചില ലഡ്ഡുകൾ വട്ടത്തിലോ ചരിഞ്ഞോ ഒക്കെ കറങ്ങുന്നുണ്ട്. ചെറിയ ചില ലഡ്ഡുകൾ വലിയ ലഡ്ഡുകൾക്കു ചുറ്റും നിശ്ചിത പാതയിലൂടെ , നിശ്ചിത അളവിൽ , കറക്ട സമയം പാലിച്ചു , ചുറ്റുന്നുണ്ട് .. അവൻ എത്ര എണ്ണി നോക്കിയിട്ടും ലഡ്ഡുകളുടെ എണ്ണം തീരുന്നില്ല ! ചില സ്ഥലത്തു , ചൂട് ലഡ്ഡു ! ചില്ലയിടത്തു തണുത്ത ലഡ്ഡു ! ചിലയിടത്തു ലഡ്ഡുകൾ പൊട്ടിച്ചിതറുന്നു , എല്ലാ ലഡ്ഡുവും, ഒറ്റയ്ക്ക് തിന്നു തീർക്കണമെന്ന വാശിയിൽ അവൻ ലഡ്ഡുകളെയെല്ലാം അവന്റെ കയ്യിൽ എടുക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ , അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് , അവനു ഇപ്പോൾ ഒരു ഈച്ചയുടെ അത്ര പോലും വലിപ്പമില്ല ! ഇനി എത്ര കാലം എടുത്താലും , അവനെത്ര ശ്രമിച്ചാലും , അതിലൊരു ലഡ്ഡുവിന്റെ , ഒരു തരിയുടെ, ഒരംശം പോലും , അവനു തിന്നു തീർക്കാനാവില്ല !  തന്റെ കയ്യെത്തും ദൂരത്തു വീണു കിട്ടിയ, ഈ മഹാഭാഗ്യം മൊത്തം അനുഭവിക്കാൻ കഴിയാതെ , താൻ ഇവിടെ തോറ്റു പോകുമല്ലോ  എന്ന സങ്കടം കാരണം , ജീവിതത്തിൽ എപ്പോഴും എല്ലായിടത്തും മനസ്സിൽ ലഡ്ഡു പൊട്ടി മാത്രം ശീലമുള്ള , ആ പാവം കൊച്ചു മുതലാളിത്ത മനസ്സ്, പരാജയഭാരത്തിൽ നീറി , അവൻ കരഞ്ഞു തളരുകയാണ്... "


നട്ട പാതിരക്കു , നല്ല ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചു , മുതലാളി പറഞ്ഞ വട്ടു കഥകേട്ടപ്പോൾ , സുബ്ബുവിന്റെ വായിൽ ആദ്യം വന്നത്, ലഡ്ഡുവിന്റെ വലിപ്പത്തിലുള്ള മുഴുത്തൊരു തെറിയാണേലും ,  മറുവശത്തുള്ളത് തന്റെ എല്ലാമെല്ലാമായ, കൺകണ്ട ദൈവം , മുതലാളിയായതു കൊണ്ടു മാത്രം , അപ്പോൾ പറയാനിരുന്ന വാക്കുകൾ, ലഡ്ഡുവെന്നു കേട്ടപ്പോൾ, വായിൽ വന്ന വെള്ളത്തോടൊപ്പം , അങ്ങ് നുണഞ്ഞിറക്കി. എന്നിട്ടു എന്തെങ്കിലും പറയണമല്ലോ എന്നും കരുതി ,സുബ്ബു സ്വാമി ഇങ്ങനെ മൊഴിഞ്ഞു ...


" മുതലാളി , പറഞ്ഞു കേട്ട ലക്ഷണം വെച്ച് , ഇത് ഒരു സൂചന തന്നെയാണ് ,  ഇനിയിപ്പോൾ നമ്മൾ ഒരിക്കലും , ബേക്കറി ബിസിനസ്സും സ്വർണ്ണ ബിസിനസ്സും,ഒന്നിച്ചു  ചെയ്യാൻ പാടില്ല , എന്നാണോ ഈ സ്വപ്നത്തിന്റെ , അർത്ഥം.. ? " !!!


" എന്നാൽ സ്വാമി പോയി കിടന്നുറങ്ങു, ഗുഡ് നൈറ്റ് " എന്നും പറഞ്ഞു ഫോൺ വെച്ച്, തന്റെ ബെഡിൽ തിരികെ കിടന്ന അവനു ഒരു കാര്യം ഉറപ്പായിരുന്നു.


ഈ ഒരു ചെറിയ സ്വപ്നം, വേറെയാരോട് പറഞ്ഞാലും അവർക്കു മനസ്സിലാവില്ലെങ്കിലും , ജീവിതത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അവന്റെ ചിന്താഗതിയെ മാറ്റി മറിക്കും ! കാരണം , ജീവിതത്തിൽ അതുവരെ ഉത്തരങ്ങൾ മാത്രം ഉണ്ടായിരുന്ന അവന്റെ മനസ്സിൽ ഇപ്പോൾ , അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്യം തോന്നിത്തുടങ്ങിയിരുന്നു !



< ശുഭം >














Monday, August 15, 2016

... അരസികന്മാർ കണ്ട 'ആർട്ട് ഷോ' ...



വഴക്കു പക്ഷി ഓൺലൈൻ മാഗസിനിൽ പ്രസിദ്ധികരിച്ച കഥ വായിക്കാൻ , എന്റെ പ്രിയ വായക്കാരെ ക്ഷണിച്ചു കൊണ്ട് ,


http://vazhakkupakshi.blogspot.com/2016/08/blog-post_14.html



നോട്ട് :: ഈ കഥ ചിലപ്പോൾ നിങ്ങളുടെ ചിത്ര കലാ/ ശില്പകലാ  ആസ്വാദന വികാരങ്ങളെ മുറിവേൽപ്പിച്ചേക്കാം...


സ്നേഹത്തോടെ ,
ഷഹീം.



Friday, August 5, 2016

... നകുലേട്ടന്റെ ഹാപ്പി വീക്കെൻഡ് ... ( എ ഫാമിലി ത്രില്ലെർ )



നകുലൻ :: " ഗംഗ , എങ്ങോട്ടാ ?"
ഗംഗ :: " അല്ലിക്കു ആഭരണം എടുക്കാൻ ..."
നകുലൻ :: " ഗംഗ ഇപ്പോൾ പോവണ്ടാ ..."


വെറും മൂന്നേ മൂന്നു ഡയലോഗിൽ സിനിമയിൽ പറഞ്ഞു തീർന്ന , ഈ ലോക പ്രശസ്ത കുടുംബ കല്ലുപ്പ് സിറ്റുവേഷൻ , ഒന്ന് തല തിരിച്ചു ചിന്തിച്ചു , നകുലനാണു അല്ലിക്കു ആഭരണം എടുക്കാൻ പോകാനിരുന്നതെങ്കിൽ ,  എന്നതാണ് ഇനി പറയാൻ പോകുന്ന ഈ കുടുംബ കഥയുടെ ത്രെഡ്...


 കഥ .... " നകുലേട്ടന്റെ ഹാപ്പി വീക്കെൻഡ് "...  ( എ ഫാമിലി ത്രില്ലെർ )



ഗംഗ :: " അല്ല നകുലേട്ടാ! ഇതെന്താണ് ശനിയാഴ്ച രാവിലെതന്നെ കുളിച്ചൊരുങ്ങി !! ഓഫീസൊന്നും ഇല്ലല്ലോ , പിന്നെ എങ്ങോട്ടാണ്  "


നകുലൻ :: " ഒന്ന് പുറത്തു ഇറങ്ങി വരാം "


ഗംഗ :: " ഈ പുറത്തുന്നുള്ളതിനു പേരൊന്നും ഇല്ലേ ! ഒരു വീക്കെൻഡ് പോലും വീട്ടിൽ അടങ്ങി ഇരിക്കരുത് .. എവിടേലും ഒക്കെ ഇറങ്ങി പൊയ്ക്കോണം "


നകുലൻ :: " എടി ... ഇന്നല്ലേ അല്ലിക്കു ആഭരണം എടുക്കാൻ എല്ലാരും പോന്നത് , ഞാനും അവരുടെ കൂടി ഒന്ന് പോയേച്ചു പെട്ടെന്ന്  വരാം "


ഗംഗ :: " അല്ലിക്കു ആഭരണം എടുക്കാൻ അവളുടെ വീട്ടുകാര് മൊത്തം കെട്ടിയൊരുങ്ങി പൊന്നുണ്ടല്ലോ ! ഇനിയെന്താ ,വാങ്ങുന്ന ആഭരണം എടുത്താൽ പൊങ്ങില്ലേ, കൂടെ വേറെയും ആളു "

നകുലൻ :: "നീ രാവിലെ തന്നെ ചൊറിച്ചിൽ ആണല്ലോ ! നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ വേറെ പരിപാടിയൊന്നും ഇല്ലേൽ ,അവരുടെ കൂടെയൊന്നു പോകും എന്ന് "


ഗംഗ ::"പോയാലോ എന്ന് ചിന്തിക്കുന്നു എന്നല്ലേ പറഞ്ഞത് , പോന്നെന്നു പറഞ്ഞില്ലല്ലോ !!  "


നകുലൻ ::" ഞാൻ രാവിലെ എന്താ ഇന്നത്തെ പരിപാടി എന്ന് ചോദിച്ചപ്പോൾ , എനിക്ക് മടിയാവുന്നു , ഒന്നുമില്ല എന്നല്ലേ നീ പറഞ്ഞത് !  നിന്റെ മുന്നിൽ വച്ച് അല്ലെ ഞാൻ അവരെ ഫോൺ വിളിച്ചു , ഞാനും കൂടി വരാമെന്നു പറഞ്ഞത് ... അപ്പോഴൊന്നും നീ ഒന്നും മിണ്ടിയില്ലല്ലോ .. "


ഗംഗ ::" എന്നോട് ചോദിച്ചാലല്ലേ മിണ്ടാൻ പറ്റു ... അല്ലാതെ , കേൾക്കുന്ന എല്ലാത്തിനും കയറി മിണ്ടാൻ പറ്റില്ലല്ലോ ! അത് മാത്രമല്ല , ഞാൻ അതൊന്നും കണ്ടുമില്ല , കേട്ടുമില്ല ... "



നകുലൻ ::" ശരിയിപ്പോൾ , ഞാൻ എന്ത് വേണം ... ആഭരണം എടുക്കാൻ പോണോ , വേണ്ടായോ ? "


ഗംഗ ::" അത് ഞാൻ ആണോ ഇവിടെ തീരുമാനിക്കുന്നത്.. നിങ്ങള് പൊയ്ക്കോ , എന്നിട്ടു നാട്ടിൽ വേറെ ആർക്കെങ്കിലും ആഭരണം എടുക്കാനുണ്ടെങ്കിൽ , അതുമൊക്കെ കഴിഞ്ഞു ,അല്ലിയുടെ കല്യാണം ഒക്കെ കഴിഞ്ഞു പയ്യെ ഇങ്ങു വന്നാൽ മതി .."



നകുലൻ ::" ശരി ശരി , ഇനി അതിനൊരു പ്രശ്നം വേണ്ട ..ഞാൻ അവരെ വിളിച്ചു എന്നാൽ വരുന്നില്ലെന്ന് പറയാം ... "


ഗംഗ ::" ബെസ്ററ് , അല്ലേൽ തന്നെ ശ്രീദേവിയും അമ്മാവനും ഒക്കെ ഞാൻ ആണ് എപ്പോഴും എല്ലാം കൊളമാക്കുന്നതെന്നാണ് പറയാറ് .. ഇനിയിപ്പോ ഇതും കൂടിയായാൽ  എല്ലാർക്കും കോളായി "


നകുലൻ ::" എന്നാൽ , ഞാൻ പോയി പെട്ടെന്ന് വരാം .. അപ്പോഴേക്കും നീ റെഡി ആയി ഇരിക്ക്... "


ഗംഗ ::"ഞാൻ എന്ത് റെഡി ആകാൻ. ഞാൻ ഇനി ഈ വീട്ടിനു എവിടെയും ഇറങ്ങുന്നില്ല ... ഇവിടെ തന്നെ ഇങ്ങനെ അടുക്കളയിൽ പണിയെടുത്തു സുഖിച്ചു ജീവിച്ചോലാം ... നകുലേട്ടൻ സമയം കളയാതെ പോയി അല്ലിക്കു ആഭരണം എടുക്കാൻ നോക്ക്.... "




പിന്നെയങ്ങോട്ട് നകുലേട്ടൻ കണ്ണും ചുവന്നു  'ഗംഗേ.... " എന്ന് നിലവിളിയായി , അങ്ങോട്ടും ഇങ്ങോട്ടും തെറിയായി , ദുര്ഗാഷ്ടമിയായി , രക്തം കുടിക്കലായി ,  എന്തിനേറെ പറയുന്നു സുഹൃത്തുക്കളെ , നകുലേട്ടന്റെ ആ വീക്കെൻഡ് അങ്ങനെ മൊത്തത്തിൽ ഹാപ്പി ആയി,കുളമായി , കൊണാട്ടയായി ...


< എല്ലാം ശുഭം >






Friday, July 29, 2016

...കപ്പിനും ചുണ്ടിനും ഇടയിൽ വഴുതി പോയ ചില വിജയങ്ങൾ ...( ആത്മകഥ )



പണ്ട് SSLC പരീക്ഷയുടെ റിസൾട്ട് വന്ന ദിവസം , വെറും 300 മാർക്കിന്റെ വത്യാസത്തിൽ , എനിക്ക് ഒന്നാം റാങ്ക് നഷ്ട്ടപ്പെട്ട വേദനയും ഞെട്ടലും ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല !


അപ്പോഴാണ് , ഇന്ന് ഫോബ്‌സ് മാഗസിൻ, ലോകത്തിലെ വലിയ പണക്കാരുടെ പട്ടിക പുറത്തു വിട്ടു , വീണ്ടും എന്റെ ആ പാവം മനസ്സിനെ കുത്തിനോവിച്ചതു !!!


ആദ്യത്തെ 100 പണക്കാരുടെ പേരുള്ള ലിസ്റ്റിൽ , എന്റെ ഭവ്യത ഒന്ന് കൊണ്ട് മാത്രം , നൂറിൽ നിന്നും താഴേക്കു ഒന്നിലേക്കാണ്, ഞാൻ പയ്യെ പയ്യെ നോക്കിയത് , ആദ്യത്തെ തൊണ്ണൂറു കഴിഞ്ഞു കാണാതായപ്പോൾ , ഞെഞ്ചിടിപ്പിന്റെ വേഗം കൂടി , ശെടാ , ആദ്യ പത്തിൽ തന്നെ ഞാൻ ഇടം പിടിച്ചോ ! നാളെയിനി മനോരമക്കാരൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ഞാൻ എന്തൊക്കെ പറയും , പണ്ട് കഷ്ട്ടപ്പെട്ടതും , ഹോട്ടലിൽ പോയി ഇറച്ചി കറി വാങ്ങാൻ കാശ് തികയാതെ ആയപ്പോൾ , സാമ്പാർ ഒഴിച്ച് പൊറോട്ട തിന്നതും , ഒക്കെ പറയണോ ! ബാംഗ്ലൂരിൽ ജോലി തിരക്കി അലഞ്ഞു തിരിഞ്ഞു നടന്നതൊക്കെയൊന്ന് പൊലിപ്പിച്ചു പറയണം. ജീവിതത്തിൽ എന്തേലും ഒരു സംഭവം കൊണ്ടാണ് ലക്ഷ്യബോധം വന്നതെന്നും ഒക്കെയൊന്നു പറയണം. ശെടാ , അവസാനത്തെ അഞ്ചു പേരെ ഇനിയുള്ളു !! ഇപ്പോൾ ശരിക്കും ടെൻഷൻ ആയി !!! നിങ്ങളോടു സത്യം പറയാലോ , ഇത്രയും വലിയ വിജയം ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ! എന്തായാലും , കണ്ണടച്ച് ഞാൻ ഓരോ പേരായി മേൽപ്പോട്ടു വായിച്ചു .....


•#5 Jeff Bezos $45.2 B.
•#4 Carlos Slim Helu $50 B.
•#3 Warren Buffett $60.8 B.
•#2 Amancio Ortega $67 B.
•#1 Bill Gates $75 B.


എന്ത് .... ഇക്കൊല്ലവും ഞാൻ ലിസ്റ്റിൽ ഇല്ലെന്നോ ! ഇനി ബിബിസി ക്കു തെറ്റിയതാണോ എന്നറിയാൻ ഫോബ്‌സിന്റെ വെബ് സൈറ്റിൽ പോയി തന്നെ ശരിക്കും നോക്കി !! അങ്ങനെ ഇക്കൊല്ലവും , $75 ബില്യണ് ഏതാനും നിസാരമായ കാശിന്റെ കുറവ് കൊണ്ട് എനിക്ക് വീണ്ടും ഒന്നാം സ്ഥാനം നഷ്ടമായി !!!


ഡെസ്പ്പ് അടിച്ചു, അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫോണിൽ കൂട്ടുകാരന്റെ കാൾ ... " അളിയാ , എനിക്ക് തരാനുള്ള പത്തു ഡോളർ ഇന്ന് എടുക്കാൻ കാണുമോ ? " ;


"എന്തുവാടെ ഇത് , ഒന്നാം തിയതി ശമ്പളം കിട്ടിയിട്ട് തരാമെടെ... നീയിങ്ങനെ എല്ലാ മാസവസാനവും വിളിച്ചു ചോദിക്കണ്ട... " എന്നും പറഞ്ഞു അവനെ പതിവ് പോലെ സമാധാനിപ്പിച്ചു , ഞാൻ വീണ്ടും ഫോബ്‌സിന്റെ വെബ്സൈറ്റ് റിഫ്രഷ് ചെയ്തു , ഒന്ന് കൂടി നൂറിൽ നിന്നും മുകളിലോട്ടു നോക്കി തുടങ്ങി , ഇനിയിപ്പോൾ അവർക്കു ആദ്യം തെറ്റിയതും ആവാലോ !!!


< ശുഭം , ഇനിയിപ്പോൾ 2017 ഇലെ ലിസ്റ്റ് കാത്തിരിക്കാം >

Friday, July 15, 2016

...ഭീകരൻസ് ഡെയിലി സ്റ്റാറ്റസ് മീറ്റിംഗ്...



IT പ്രൊഫെഷണൽ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഭീകര താവളം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ, അവിടൊരു മലയാളിയെങ്കിലും ഉണ്ടെങ്കിൽ ,അവിടത്തെ  Team സ്റ്റാറ്റസ് മീറ്റിംഗ്  ഇങ്ങനെയാകാൻ ആണ് സാധ്യത  ,


:: 9 am to 10 am ഡെയിലി സ്റ്റാറ്റസ് മീറ്റിംഗ് ::


ഭീകരൻ PM :: "ഇതെന്തോന്ന് ലീഡ് , സമയം ഉച്ച ആവാറായി ! എവിടെ നമ്മുടെ ഭീകര റിസോർസുകൾ ! ഒന്നിനെയും കാണുന്നില്ലല്ലോ ? വർക് ടൈം 8 to 6 ആണെന്നറിയില്ലേ ?"


ഭീകരൻ ലീഡ്:: " എല്ലാത്തിനും ഇന്നലെയും കൂടി മെയിൽ അയച്ചതാണ്. പക്ഷെ , എന്തു ചെയ്യാൻ !! നമുക്ക് പറയാനല്ലേ പറ്റൂ , ചാകാൻ റെഡി ആയി വന്നവൻ മാരെ , ഇനി നമുക്ക് കൊല്ലുമെന്ന് പറഞ്ഞു പോലും പേടിപ്പിക്കാൻ പറ്റില്ലല്ലോ !!! "


ഭീകരൻ PM :: "ശരി , ശരി ... അവന്മാര് വരട്ടെ , ഇന്നത്തെ ആളുകളുടെ സ്റ്റാറ്റസ് പറ  "


ഭീകരൻ ലീഡ്:: " ഇന്നിപ്പോ ജീവനോടെയുള്ള ഭീകരര് 2 , ഇന്നലെ തീർന്നത് 4, നമുക്ക് തീർക്കാൻ പറ്റിയത് ആകെ 0 "


ഭീകരൻ PM :: " എന്തു !!! നീയൊക്കെ എന്റെ ജോലി കളയും !!! 6 പേര് പോയി, 4 പേരു  പടമായിട്ടു , ആകെ തട്ടിയത് പൂജ്യമോ !!!  ഇതാണോ നമ്മുടെ പ്രൊഡക്ടിവിറ്റി ? കഷ്ട്ടം തന്നെ ! എത്രയായിരുന്നു ടാർഗറ്റ് ? "


ഭീകരൻ ലീഡ്:: " അതു ... എസ്റ്റിമേറ്റ് 50. നമ്മുടെ ആളുകൾ കൊണ്ടു പോയ ബോംബ് പൊട്ടിയില്ല , പ്രൊഡക്ഷൻ ഇഷ്യു ! ഞാൻ ഇന്ന് കാര്യം അന്വേഷിച്ചു ... ടെസ്റ്റിംഗ് ടീമ് പറയുന്നത് പൊട്ടിക്കുന്നത് ഒഴിച്ചു ബാക്കിയെല്ലാം ലാബിൽ വർക്ക് ചെയ്തതാണ് എന്നു ! ഡെവലപ്പർ പറയുന്നത് B.A പറഞ്ഞതെല്ലാം  ചെയ്‌തെന്നാണ് , റിക്വയർമെന്റിൽ എറിഞ്ഞാൽ പൊട്ടണമെന്നു പ്രത്യേകം പറഞ്ഞിട്ടില്ല എന്നാണ് Dev  മാനേജർ പറയുന്നത് !!!  "


ഭീകരൻ PM :: " അപ്പൊ പിന്നെ , ബാക്ക് ആപ്പ് ആയി ലവന്മാര് തോക്കു കൊണ്ടു പോയത് തിന്നാനാണോ ? "


ഭീകരൻ ലീഡ്:: " അതു ... അതു ... പ്രോസസ്സ് പ്രകാരം  അവര് തോക്കെടുത്തെങ്കിലും , ആവശ്യം വരില്ലെന്ന് വിചാരിച്ചു ഉണ്ട എടുത്തില്ല  ! "



ഭീകരൻ PM :: " രക്ഷപ്പെട്ട രണ്ടെണ്ണം ! അവര് മിടുക്കരാണോ ? "


ഭീകരൻ ലീഡ്:: " അതൊലൊന്നു പുതിയതായി വന്ന ആന്ധ്രക്കാരൻ , ആള് ഫെയിക്ക് ആണെന്ന് തോന്നുന്നു , 10 ബോംബിട്ടു 100 പേരെക്കൊന്നു എന്നൊക്കെ റെസ്യുമിൽ ഉണ്ടായിട്ടും , അവനെന്നോട് ഇന്നലെ രാവിലെ , ഇവിടെയുള്ള ബോംബ് കണ്ടു ചോദിക്കയാണ് , ഇതു ബോണ്ടയാണോ ചേട്ടാ , ഞാൻ ഒരെണ്ണം കഴിച്ചോട്ടെയെന്നു !! , ഞാൻ കരഞ്ഞു പോയി , പിന്നെ ഉടനെ ചാകാൻ പോകയല്ലേ എന്നോർത്തു ഞാൻ ഒന്നും പറഞ്ഞില്ല "


ഭീകരൻ PM::" മറ്റേവനോ ? "


ഭീകരൻ ലീഡ്:: " അതു പുതിയതായി വന്ന ഒരു മലയാളി ആണ് ... മുടിഞ്ഞ ജാഡയാണ് സാറേ ! അവനോടു ബെൽട് ബോംബിടാൻ ഞാൻ പറഞ്ഞപ്പോൾ അവൻ പറയാണ്‌ , ഞാൻ ആദ്യ അതിട്ടു പൊട്ടിച്ചു കാണിച്ചു തന്നാൽ അവൻ പിന്നെ എപ്പോഴെക്കും സൗകര്യം പോലെ ഇട്ടു നോക്കിക്കൊള്ളാം എന്നു !! എങ്ങനെ അവന്മാര് രണ്ടും ജീവനോടെ തിരിച്ചെത്തിയെന്നതാണ് എനിക്കു ഇപ്പോഴും പിടികിട്ടാത്തതു ! "


ഭീകരൻ PM ::" ശെരി , ശെരി , എന്തായാലും എല്ലാരോടും അക്രമം നടത്തുമ്പോൾ നമ്മുടെ ഡ്രെസ്സ് കോഡ് ആയ , താടിയും തൊപ്പിയും , സ്ട്രിക്ട് ആയി ഫോളോ ചെയ്യാൻ പറയണം . അല്ലേൽ , നമുക്ക് ഒട്ടും മീഡിയ കവറേജ് കിട്ടില്ല ... "


ഈ സമയം , മീറ്റിംഗ് റൂമിലേക്ക്‌ തോക്കുമായി വിജയത്തിന്റെ ജാഡയിൽ കടന്നു വന്ന മലയാളി , പുറകെ വാളുമായി നടന്നു വരുന്ന ആന്ധ്രക്കാരനോട് പറഞ്ഞു ,


"ഓർമ്മയുണ്ടല്ലോ ഞാൻ പറഞ്ഞത് , നമ്മൾ ഇന്നലെ മുങ്ങിയെന്ന സത്യം ഒരുതരത്തിലും അവരറിയരുത് ... മാത്രമല്ല , ഇനി നമ്മൾ സാലറി കൂട്ടിത്തരാതെ അടുത്ത അക്രമത്തിനു പോകില്ലായെന്നും തറപ്പിച്ചു പറയണം...  ഞാൻ സംസാരിക്കാം , നീ കൂടെ സപ്പോർട് ചെയ്താൽ മതി... എനിക്കു ചെറിയൊരു പ്രൊമോഷൻ , നിനക്കൊരു സിറിയൻ ഓൺ സൈറ്റ് ട്രിപ്പ് ... അത്രയും ഞാൻ ഏറ്റു ! .. പിന്നെ , ചിലവുണ്ട് .... സിറിയയിലൊക്കെ പോയി , സായിപ്പന്മാരുടെ വെടിയേറ്റോക്കെ തീർന്നു , ചത്തു വലിയ ആളാകുമ്പോൾ നമ്മളെയൊന്നും മറക്കരുത് കേട്ടാ .... "


< എല്ലാം ശുഭം >

Tuesday, July 12, 2016

... വൺസ് അപ്പോൺ എ ടൈം ഇൻ എ ചായക്കട - ലവ് സ്റ്റോറി ...


Semester 1 :


" ... അവൾ ആരാണെന്നാണ് അവളുടെ വിചാരം ! ഇത്രയും ജാഡ പാടില്ല. നമുക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം ... "


തന്റെ കയ്യിലിരുന്ന പഴംപൊരിയുടെ ബാക്കിയുള്ള ആ വലിയ കഷ്ണം മൊത്തത്തിൽ  വായിലാക്കി ചവച്ചു , ആരോടൊക്കെയോ ഉള്ള ദേഷ്യം ആ പഴം പൊരിയോട് തീർത്തു , കിരൺ പിറുപിറുത്തു, താടി ചൊറിഞ്ഞോണ്ട് , അടുത്തിരുന്ന വരുണിനെ നോക്കി പറഞ്ഞു നിർത്തി...


വരുൺ കിരണിനോട് അതി ദയനീയമായി മൊഴിഞ്ഞു , " അളിയാ , നീ സംയമനം പാലിക്കണം , എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും... ഇതിപ്പോ നീ ദേഷ്യത്തിൽ തീർത്തത് 3 പഴംപൊരി , 2 ചായ , 1 വട ! കൺട്രോൾ അളിയാ , കൺട്രോൾ ... ദുഃഖം നിന്റെയാണെങ്കിലും , പോണത് എന്റെ കാശല്ലേ .... "


അത്രയും നേരം എല്ലാം ശ്രദ്ധിച്ചു മിണ്ടാതെ അടുത്തിരുന്ന SFI വിദ്യാർത്ഥി നേതാവ് സുദീപും കയ്യിലിരുന്ന പരിപ്പ് വട ഒരു കടി കടിച്ചു കൊണ്ടു വരുണിനോട് ചൂടായി ,


" Mr. വരുൺ , നീയൊരു ബൂർഷായെ പോലെ സംസാരിക്കുന്നു... ചങ്കു തകർന്നവന്റെ മനസ്സിന്റെ വേദന നീ കാണാതെ, അവൻ കഴിച്ചതിന്റെ കണക്കു നീ പറഞ്ഞത് വളരെ ചീപ്പ് ആയി പോയി "



കുറെ നേരം ആയി , കയ്യിലെ ബോണ്ട കറക്കി കറക്കി  ,കിരണിന്റെ  പ്രശ്നത്തിന് ഒരു സൊല്യൂഷൻ ആലോചിച്ചിരുന്ന , ബാലു ഇടയ്ക്കു എല്ലാരോടും കൂടി പറഞ്ഞു ,


"  ഒന്നു നിർത്തു ... എടാ കിരൺ , നീ പറ , എന്തു പണിയാണ് കൊടുക്കേണ്ടത് ? എന്തായാലും നിന്റെ കൂടെ ഞങ്ങൾ ഉണ്ട് "


കിരൺ ആലോചിച്ചു പറഞ്ഞു , " കോളേജിൽ അവൾക്കൊരു ഇരട്ട പേരിടണം ... എല്ലാരേയും കൊണ്ടു ആ പേര് വിളിപ്പിക്കണം .. എന്നിട്ടു ഭൂലോക സുന്ദരിയാണ് അവളെന്ന  ജാഡ മാറ്റി കൊടുക്കണം ... അത്രയും മതി അളിയാ "


"നമുക്കെന്നാ ചാള മേരിയെന്നു ഇട്ടാലോ ? അല്ലേൽ , ശൂർപ്പണഖ , നെത്തോലി ,  തെങ്ങു , പിണ്ണാക്ക് ... അങ്ങനെ എന്തേലും ... ? ".. തന്റെ വിപ്ലവ ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വന്ന ആ കൊച്ചു ആശയം സുദീപ് ലോക്കൽ കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഗൗരവത്തിൽ തന്നെ അവതരിപ്പിച്ചു .


" അപർണ്ണ സുന്ദരിയാണ് , പാവം കുട്ടിയും ... ആകെ ചെയ്തെന്നു കിരൺ ആരോപിക്കുന്ന കുറ്റം , കഴിഞ്ഞ 5 മാസമായി ആയി ഇവൻ എപ്പോഴും പിറകെ നടന്നിട്ടും , അവൾ ഇന്ന് വരെ ഇവനെയൊന്നും നോക്കിയിട്ടു പോലുമില്ല എന്നതാണ് . എങ്കിൽ , ഇവനൊഴികെ മറ്റെല്ലാവരോടും മിണ്ടുകയും ചെയ്യും... അതു കൊണ്ടു ആ കുട്ടിക്ക് ചേരുന്ന നല്ല പേരുകൾ മാത്രമേ നമ്മൾ പരിഗണിക്കാവൂ...  " .. വരുൺ പക്വതയോടെ ഒരു ആങ്ങളയുടെ ഉൾക്കരുതലോടെ പറഞ്ഞു നിർത്തി.



ബോണ്ട കറക്കി കൊണ്ടു ബാലു ആ പരമാർശം ശരിവെച്ചു ... " അതു ശരിയാണ് .. അതൊരു നല്ല കുട്ടിയാണ് , നമ്മുടെ ശോഭനയെ ഒക്കെ പോലെ സുന്ദരിയും ..."


"  ഒന്ന് പോടാ ..... ഒരു ശോഭന ,  അവൾ നാഗവല്ലിയാണ് . നാഗവല്ലി "... പറഞ്ഞു നിർത്തിയതും കിരൺ എന്തോ കണ്ടുപിടിച്ച പോലെ ചാടി എഴുന്നേറ്റു നിലവിളിച്ചു .... " യുറേക്ക , യുറേക്ക ... നാഗവല്ലി , അതു തന്നെ അവൾക്കു പറ്റിയ പേര്...  ഇനി അവളെ അതും പറഞ്ഞു കാണുമ്പോഴൊക്കെ ചൊറിഞ്ഞു  ചൊറിഞ്ഞു കുരു പൊട്ടിച്ചാൽ മതി .. അഹങ്കാരി "



ബാലു പെട്ടെന്ന് കയ്യിലിരുന്ന ബോണ്ട അറിയാതെ താഴെയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു , " എടാ പതുക്കെ , അവൾക്കു നൂറു ആയുസാണ് , ഇതാ അവളും കൂട്ടുകാരിയും ഇതു വഴി വരുന്നുണ്ട് ... "


എന്തിന്റെയൊക്കെയോ ആവേശത്തിൽ , പെട്ടെന്ന് ഒന്നും ചിന്തിക്കാതെ , അവളുടെ അടുത്തു ഓടിച്ചെന്നു , കിരൺ കൈകൊണ്ടു തടഞ്ഞു നിർത്തി പൊട്ടിത്തെറിച്ചു ....


" എടി , നീ ആരാന്നാടി നിന്റെ വിചാരം ... നിനക്കൊരു വിചാരം ഉണ്ട് നീ വല്യ ഭൂലോക സുന്ദരിയാണെന്ന് ... നീ വെറും നാഗവല്ലിയാടി, നാഗവല്ലി ... എത്ര നാൾ ആയി ഞാൻ നിന്റെ പിറകിലുണ്ടെന്നറിയോ , എന്നിട്ടു ഒരു നോട്ടം , ഒരു വാക്കു , ഒരു ചിരി ... എത്ര എത്ര സോപ്പുകൾ , പൗഡർ , സ്പ്രേ നിനക്കു വേണ്ടി ഞാൻ ഉപയോഗിച്ചു പാഴാക്കി എന്നറിയോ , നാഗവല്ലി... "


അപ്രതീക്ഷിതമായ ആ സിറ്റുവേഷനിൽ , കിരണിന്റെ കൈ തട്ടി നീക്കി , അപർണ്ണയും ഉറക്കെ കരഞ്ഞു പ്രതികരിച്ചു ... " ഇതിനാണോ വിഷ്ണുവേട്ടാ ഞാൻ കാത്തിരുന്നത് , ഇങ്ങനെയാണോ എന്നോട് ആദ്യം മിണ്ടേണ്ടത് .... ഇനി എനിക്കു കാണണ്ട പൊയ്ക്കോ ... " , എന്നും പറഞ്ഞു അവൾ ഓടി പോയി .


കിരണിനെ പിടിച്ചു മാറ്റാനായി ഓടിയടുത്തെത്തിയ വരുണും സുദീപും ബാലുവും പരസ്പരം ഒന്നും മനസ്സിലാവാതെ നോക്കി ,


" വിഷ്ണുവേട്ടാ !!! കാത്തിരുന്നത് !!! മിണ്ടേണ്ടത് !!!! പൊയ്ക്കോ !!! "... " സുദീപേ , അളിയാ , എന്തുവാടെ ഇതൊക്കെ ... ", വരുൺ വീണ്ടും വീണ്ടും ആലോചിച്ചു തല ചൊറിഞ്ഞു ....!

ബോണ്ട പോയ വിഷമം മുഖത്തു കാണാമെങ്കിലും , ബാലുവിന്റെ ഉള്ളിലെ ജെയിംസ് ബോണ്ട് ഉണർന്നു . നേരെ ഫോണെടുത്തു അപർണ്ണയുടെ ഹോസ്റ്റലിലെ തന്റെ രഹസ്യ ഏജന്റ് ശാലിനിയോട് മെസ്സേജ് കൈമാറി ...


"എത്രയും പെട്ടെന്ന് 'വിഷ്ണു', ' കാത്തിരുന്നത്' ,  കോഡുകൾ ഡീകോഡ് ചെയ്യണം , ആരാണ് എന്താണ് എപ്പോഴാണ്" ... ട്രാഫിക് സിനിമയിൽ ജോസ് പ്രകാശ് പറയും പോലെ ബാലു പറഞ്ഞു നിർത്തി .... 'ശാലു , ഈ കോഡ് എത്രയും പെട്ടെന്ന് ചൂടാറും മുൻപ് ഡീകോഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല , പക്ഷെ , നമുക്കതു സാധിച്ചാൽ ! അതൊരു രണ്ടു ജീവിതങ്ങളുടെ ജാതകം തിരുത്താൻ മാത്രം ശക്തിയുള്ള വലിയൊരു സംഭവമായിരിക്കും ... യൂ ഹാവ് ഒൺലി 30 മിനുട്സ് ... ഹറി അപ് " ,


കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു ബോണ്ടി ശാലു കട്ടിലിൽ നിന്നെഴുന്നെറ്റു ഓടി .... അപർണ്ണയുടെ ബുക്കുകൾ , ഡയറി , കൂട്ടുകാരികൾ , സഹ മുറിയത്തികൾ , അങ്ങനെയെല്ലാരുമായും കൂടി കാഴ്ച നടത്തി , 29 മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും , കിരൺ തന്റെ ആറാമത്തെ പഴം പൊരിയിൽ ടെൻഷനോടെ മൂന്നാമത്തെ കടിക്കടിക്കുമ്പോളേക്കും , ബാലുവിന്റെ ഫോണിൽ ബോണ്ടിയുടെ റിപ്പോർട്ട് എത്തി ....


" വിഷ്ണു എന്നത് അപർണ്ണയുടെ ഇഷ്ട്ട ദൈവം ... വിഷ്ണുവേട്ടൻ എന്നത് അപർണ്ണയുടെ സങ്കൽപ്പത്തിലെ സ്വപ്നത്തിലെ ഭാവി വരന്റെ പേര് .... അവൾ കൂട്ടുകാരികളോട് തനിക്കു തന്റെ വിഷ്ണുവേട്ടനെ കിട്ടിയെന്നു പറഞ്ഞിരുന്നെങ്കിലും , അതാരാണ് എന്നവർക്കറിയില്ല ... "


ബോണ്ടി റിപ്പോർട്ട് മുഴുവിക്കും മുൻപ് , ബാലു ഫോൺ കട്ടു ചെയ്തു , കിരണിനെ ചേർത്തു പിടിച്ചു പറഞ്ഞു ... " അളിയാ , നിനക്കിനിയും ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... നിന്റെ സോപ്പുകൾ , പൗഡർ സ്പ്രേകൾ , ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... ഓട് അളിയാ , നീ ഓട് .... അവൾ നിന്നോട് ക്ഷമിക്കാതിരിക്കില്ല .... "


Semester 2 :


ചായക്കടയുടെ മുൻപിലൂടെ, അവിടെയിരിക്കുന്ന വരുണിനെയും ബാലുവിനെയും സുദീപിനെയും മൈൻഡ് ചെയ്യാതെ ,  നടന്നു പോകുന്ന , നെറ്റിയിൽ കുറിയുള്ള , ക്ലീൻ ഷേവ് മുഖമുള്ള , ലാസ്യ ഭാവമുള്ള , വിഷ്ണുവേട്ടനെയും  അവന്റെ കൂടെ തല താഴ്ത്തി നടന്നു പോകുന്ന കാമുകി അപ്പുവിനെയും നോക്കി , വരുൺ ആ പ്രശസ്ത ഇരട്ട പേര് ഉറക്കെ വിളിച്ചു അവരെ ചൊറിഞ്ഞു .....


" .... ധോം ധോം ധോം .... രാമനാഥോ .... മനോഹരോ ...... "


അവരെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു, അപ്പുവിന്റെ സ്വന്തം വിഷ്ണുവേട്ടൻ , തന്റെ അപ്പു കാണാതെ ശബ്ദമുണ്ടാക്കാതെ ചുണ്ടനക്കി ,


".... രാമനാഥൻ നിന്റെ അച്ഛൻ.... "


< ശുഭം >







Friday, May 20, 2016

സുഗതപുരാണം - ഒരു കൂട്ടാരന്റെ കഥ


രാത്രി 2 മണിക്ക് നിർത്താതെ മുഴങ്ങിയ ഫോൺ ബെല്ലിൽ , വിളിച്ചത് ആരെന്നു പോലും നോക്കാതെ ഫോൺ എടുത്തതും , മറു തലക്കൽ എന്റെ അറ്റ കൂട്ടാരാൻ  സുഗതന്റെ ശബ്ദം ,

" അളിയാ  , ഈ കള്ളവണ്ടി കയറി പണ്ട് നാട് വിടുന്നവരൊക്കെ  , പിന്നീട് എപ്പോഴും പണക്കാരായി മാറുന്നത് എന്ത് കൊണ്ടാകും  ? "

ആദ്യം വായിൽ വന്നത് മുഴുത്ത തെറിയാണെങ്കിലും, ഉറക്കത്തിനു ഇടയിൽ തെറി വിളിച്ചു ബ്ലഡ്‌ പ്രെഷർ കയറിയാൽ , ഉറക്കത്തിന്റെ കെട്ട് വിട്ടുപോകും എന്നതിനാൽ മാത്രം ഞാൻ ക്ഷമിച്ചു മറുപടി പറഞ്ഞു ,

" ഒന്ന് പോടേ , നട്ടപാതിരക്കു ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നെപ്പിച്ചു ആണോടെ ഇമ്മാതിരി വട്ടു ചോദ്യമൊക്കെ ചോദിക്കുന്നത് ! നാളെ രാവിലെ സംസാരിക്കാം , പോയി കിടന്നു ഉറങ്ങേടാ പുല്ലേ  "

സുഗതൻ എന്തോ ഉറപ്പിച്ചാണ് ,

" അളിയാ , പ്ലീസ് ... കാര്യം സീരിയസ് ആയതു കൊണ്ടാല്ലെടാ ഞാൻ നട്ടപാതിരക്കു വരെ വിളിച്ചു ചോദിക്കുന്നത്.. നിന്റെ അഭിപ്രായം അനുസരിച്ചാണ് ഇന്ന് രാത്രി കള്ളവണ്ടി കയറി ഞാൻ നാട് വിടണോ എന്ന് തീരുമാനിക്കാൻ ! "

കാര്യം സുഗതൻ കുറച്ചു തൊല്ല ആണെങ്കിലും , അവനെ രണ്ടു തെറി പറയാത്ത ഒരു ദിവസം പോലും എനിക്ക് ചിന്തിക്കാൻ ആകുമായിരുന്നില്ലെങ്കിലും  . ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ എന്ന് കരുതി ഞാൻ കാര്യം സീരിയസ് ആയെടുത്തു മറുപടി പറഞ്ഞു ,

" അളിയാ സുഗാതാ ... ശെരിക്കും കള്ളവണ്ടി കയറിയത് കൊണ്ടോ , നാട് വിട്ടത് കൊണ്ടോ അല്ല അവരൊക്കെ ജീവിതത്തിൽ രക്ഷപ്പെട്ടത്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള ഒരു വഴിയും ഇല്ലെന്നു തോന്നിയ ഘട്ടത്തിലും , നാട്ടിൽ നിൽക്കാൻ ഒരു വഴിയും കാണാതെ ആയപ്പോഴും  , തോറ്റു ഇവിടെ തന്നെ കരഞ്ഞു നിൽക്കാതെയും , ആത്മഹത്യ ചെയ്യാതെയും ,  ആരുടെയും മുൻപിൽ പോയി കാലു പിടിച്ചു നിൽക്കാതെയും ; വരുന്നതെന്തും വരുന്നിടത്ത് നേരിടാം എന്ന തീരുമാനത്തിൽ , രണ്ടും കല്പ്പിച്ചുള്ള അവരുടെ ആ ചങ്കൂറ്റം ഇല്ലേ, അതാണ്‌ അവരെ രക്ഷിച്ചത്‌ .... ....എന്തായാലും അളിയാ , നീ മുന്നോട്ടെടുത്തു വെച്ച കാലു പിന്നോട്ട് എടുക്കണ്ട ... വലിയ ആളായി തിരിച്ചു വരുമ്പോൾ നീ എന്നെ മറക്കാതിരുന്നാൽ മതി ... ശേരിടാ , ഗുഡ് നൈറ്റ്‌ "

സുഗതാൻ ഒരു മിനിട്ട് മൌനത്തിനു ശേഷം വാ തുറന്നു ,

" ഓ , അങ്ങനെയാണോ , ഇത്രയും മിനക്കെടൊക്കെ ഉണ്ടോ , എങ്കിൽ എനിക്ക് ശരിയാവില്ല ... ശരിയളിയാ, അപ്പോൾ നാളെ രാവിലെ ക്ലാസ്സിൽ വെച്ച് കാണാം...ബൈ ബൈ  "

അങ്ങനെ ഫോൺ വെച്ച് , വീണ്ടും അഗാധ നിദ്രയിൽ വീണു , അന്ന് രാവിലെ പുതിയതായി അടുത്ത ക്ലാസ്സിൽ വെച്ച് കണ്ട  , പേരറിയാത്ത ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുമായി  പഞ്ചാരയടിച്ചു ബൈക്കിൽ 'ഒരു രാജമല്ലി വിടരുന്ന പോലെ ' പാട്ടും പാടി ഞങ്ങൾ പോകുന്ന സ്വപ്നം കണ്ടു ഒരു നല്ല ഫ്ലോയിൽ വന്നതും , അതാ .... വീണ്ടും ഫോൺ ബെൽ !

അപ്പുറത്ത് സുഗതന്റെ അടുത്ത ചോദ്യം ,

" അളിയാ , ഞാൻ മുംബയിൽ ചെന്ന് ഈ അധോലോകത്തിൽ  ചേരുന്നതിനെ പറ്റി എന്താണ് അഭിപ്രായം "

" മുംബയല്ലെടാ തെണ്ടി .... നിന്റെ ..... ".... എന്നും പറഞ്ഞു , സിനിമ നടനായ കൊല്ലം  MLA  പതിനൊന്നു മണിക്ക് വിളിക്കുന്ന ആരാധകരോട് പറയുന്ന രണ്ടു തെറിയും വിളിച്ചു , നാളെ അവനെ കോളേജിൽ വെച്ച് കാണുമ്പോൾ വെട്ടി കൊല്ലുമെന്നും പറഞ്ഞു , ഫോൺ ഒരു വിധം വെച്ച് ഉറങ്ങി , സ്വപ്നത്തിൽ വീണ്ടും ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുടെ അടുത്തെത്തിയതും, അമ്മ വന്നു തലയിൽ കൂടെ  വെള്ളം കോരി ഒഴിച്ച് രണ്ടു ചീത്ത വിളി ,

" നീ പോത്ത് പോലെ കിടന്നുറങ്ങിക്കോ , ഇവനൊന്നും എത്ര ഉറങ്ങിയാലും മതിയാവില്ലേ ? എഴുന്നേറ്റു പെട്ടെന്ന് കോളേജിൽ പോടാ , ആ സുഗുതനെ ഒക്കെ കണ്ടു പഠിക്കെടാ .. അതാ ആ മോൻ രാവിലെ പുറത്തു വന്നു , നിന്നോട് എന്തോ സംശയം ചോദിക്കാനുണ്ട് എന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട് ...." 

< സുഗതന്റെ കഥയും ഈ കഥയും കഴിഞ്ഞു >
 

Monday, March 7, 2016

... സത്യവും കള്ളവും - ഗുരു ശിഷ്യ സംവാദം ( പുരാണ കഥ ) ...



[ ഈ കഥ ഇ-മഷി മാഗസിനിൽ വായിക്കാൻ ഉള്ള ലിങ്ക് ::   http://emashi.in/mar-2016/story-shaheem.html ]


പണ്ട് പണ്ട് പണ്ട്.... അന്നത്തെ മിഥുലാ പുരി എന്നൊരു രാജ്യത്ത്  , മഹാ പണ്ഡിതനായ മഹർഷി മുനി സെബസ്റ്റിയൻ ഗുരുക്കളുടെ ' മേരി മാതാ ഗുരുകുലം ആശ്രമം '  ( ഇന്നത്തെ തമ്പാനൂര് ബസ് സ്റ്റാന്റ് നിൽക്കുന്ന സ്ഥലത്തായി ) സ്ഥിതി ചെയ്തിരുന്നു.


ഒരു ദിവസം ഉച്ചയ്ക്ക് , മഹർഷി ക്ലാസ്സിൽ ' സത്യം ശിവം സുന്ദരം '   എന്ന വിഷയത്തിൽ , " നമ്മൾ എന്തൊക്കെ സംഭവിച്ചാലും സത്യം മാത്രമേ പറയാവു " എന്ന് പഠിപ്പിച്ചു നിർത്തി ക്ലാസ്സിൽ നിന്നും തിരികെ പോകാൻ ഒരുങ്ങവെയാണ് , ഏറ്റവും പിറകിലെ നിരയിൽ കുത്തിയിരുന്നിരുന്ന , പോത്തൻകോട് രാജകുടുംബത്തിലെ ഇളയ തമ്പുരാൻ സബീർ കുമാരൻ എഴുന്നേറ്റു സംശയം ചോദിച്ചത് ,


" അതേ ഗുരുവേ  , നമ്മൾ കള്ളം പറയാതെ നോക്കിയാൽ പോരെ . ഈ സത്യം തന്നെ എപ്പോഴും എവിടെയും പറയണം എന്ന് ഇത്ര നിർബന്ധം ഉണ്ടോ ? "


അസ്ഥാനത്തുള്ള ആ അലമ്പ് ചോദ്യം സെബസ്റ്റിയൻ ഗുരുവിനു അത്ര പിടിച്ചില്ല എങ്കിലും , അന്നത്തെ ന്യൂ ജെനറേഷൻ പയ്യനും , സർവ്വോപരി രാജകുമാരനുമായ , സബീർ കുമാരനോട് ഗുരു സാധാരണയിലും മയത്തിൽ ഇങ്ങനെ മൊഴിഞ്ഞു ,


" അങ്ങ് കൂടുതൽ അങ്ങട്ട് ഉണ്ടാക്കണ്ട , നോം പറയുന്നത് അങ്ങോട്ട്‌ തിരു കാതിൽ ഉൾക്കൊണ്ടാൽ മതി .എപ്പോഴും സത്യം പറഞ്ഞെന്നു വെച്ച് ആർക്കും ഒരു ദോഷവും ഉണ്ടാകില്ല "


കുമാരനും കലുപ്പനും ക്ഷുദ്ര കോപിയും ആയ സബീർ , തിരു കണ്ണ് ചുവന്നു , തിരു പല്ല് കടിച്ചു , തിരു മുഷ്ട്ടി ചുരുട്ടി , ഗുരുവിനോട് തട്ടിക്കയറി ,


" ചുമ്മാതല്ല നാട്ടുകാര് മുഴുവൻ പറയുന്നത് , 'ആ മഹർഷി മുനി സെബസ്റ്റിയൻ ഗുരുക്കളുടെ അടുത്താണോ നീ പഠിക്കുന്നത് , അങ്ങേർക്കു മുഴുത്ത വട്ടാണെന്ന്' !!! "


ഇത് കേട്ട് സ്തംഭനാസസ്തനായ സെബസ്റ്റിയൻ ഗുരു , സബീർ കുമാരൻ  ഇനി ആശ്രമത്തിൽ കയറണം എങ്കിൽ , കൊട്ടാരത്തിൽ നിന്നും അച്ഛൻ രാജാവിനെ വിളിച്ചോണ്ട് വന്നിട്ട് മതി , എന്ന് പറഞ്ഞതും ; സബീർ കുമാരൻ തന്റെ
തിരു ന്യായം പറച്ചിൽ തുടർന്നു,


" കണ്ടോ ഗുരു . എപ്പോഴും ഞങ്ങൾ സത്യം മാത്രം പറയണം എന്ന് പറയുന്ന മഹാ പണ്ഡിതനായ അങ്ങേക്ക് പോലും , നാട്ടുകാര് അങ്ങയെ പറ്റി പറയുന്ന ഒരു കാര്യം ഞാൻ ഇവിടെ സത്യസന്തമായി പറഞ്ഞപ്പോൾ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ , അത്ര പണ്ഡിതന്മാരല്ലാത്ത ഈ സമൂഹത്തിൽ , ഞങ്ങളെങ്ങനെ സത്യം മാത്രം വിളിച്ചു പറഞ്ഞു നല്ലോണം ജീവിക്കും ? അത് കൊണ്ട് , ഈ സമൂഹം സത്യം മാത്രം പറയാൻ തക്കം വൃത്തിയാവുന്നതു വരെയോ , അല്ലെങ്കിൽ സമൂഹത്തിനു അപ്രിയ സത്യങ്ങൾ കേൾക്കാനുള്ള പ്രാപ്തി വരുന്നത് വരെയോ , നമ്മൾ പറ്റുന്നത്ര  കള്ളം പറയാതെ നോക്കിയാൽ തന്നെ ധാരാളം എന്നാണു എന്റെ ഒരു അഭിപ്രായം " 


'സബീർ മോൻ ക്ലാസ്സിലോട്ടു തിരിച്ചു കയറിയിരിക്കു' എന്നും പറഞ്ഞു , തന്റെ കണ്ണുകൾ തുടച്ച സെബസ്റ്റിയൻ ഗുരു, ഇനിയെന്ത് പറയണമെന്നറിയാതെ, വീണ്ടും രണ്ടാമത് സ്തംഭനാസസ്തനായി !


< ശുഭം >








Monday, February 15, 2016

... എന്ന് സ്വന്തം , 'പഴയ' നാൻസി ...

E-Mashi Magazine link :: http://emashi.in/feb-2016/story-ennu-swantham-pazhaya-nancy.html


പ്രിയപ്പെട്ട ജബ്ബാർ ഇക്കാക്ക്,


കഴിഞ്ഞ ആഴ്ച 'എന്ന് നിന്റെ മൊയ്തീൻ' സിനിമ കണ്ട ശേഷം തിയേറ്ററിൽ നിന്നും ഇറങ്ങിയത്‌ മുതൽ എന്‍റെ മനസ്സിൽ നിങ്ങളുടെ ഒരു ആക്കിയ 'അർത്ഥം' വെച്ചുള്ള ചിരി അലോസരപ്പെടുത്തുകയുണ്ടായി. അതിനാൽ, എന്ത് കൊണ്ട് ഞാൻ കാഞ്ചനമാലയെ പോലെ നിങ്ങളെ കാത്തിരുന്നില്ല എന്ന് ഈ അവസരത്തിൽ നിങ്ങളോട് തുറന്നു പറയണം എന്ന എന്റെ തോന്നലാണ് ഈ കത്ത്.


ഇതിൽ പറയുന്ന ചില കാര്യങ്ങൾക്ക് വേണ്ടി നിങ്ങളെ - യഥാര്‍ത്ഥ മൊയ്തീനുമായി ഉപമിക്കുന്നതിൽ കാഞ്ചനമാലയോടും, സിനിമയിലെ മൊയ്തീനുമായി ഉപമിക്കുന്നതിൽ സുപ്രിയയോടും മല്ലിക ചേച്ചിയോടും ഉള്ള എന്റെ മാപ്പ് പറച്ചിൽ ആദ്യം തന്നെ ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ ... നിങ്ങളെപ്പറ്റി എനിക്ക് ഒരുപാട് 'നല്ല' കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഈ കത്ത് ഞാൻ 'എന്ന് നിന്റെ മൊയ്തീൻ' സിനിമയുമായി മാത്രം സാമ്യമുള്ള നമ്മുടെ അനുഭവങ്ങളിൽ ഒതുക്കാൻ ശ്രമിക്കാം.


'കേരള കോൺഗ്രസ്‌' ബ്ലോക്ക്‌ പഞ്ചായത്ത് നേതാവ്, എന്റെ അപ്പൻ തോമസ്‌ ജേക്കബിന്റെ സുഹൃത്തായ, അടുത്ത ബ്ലോക്കിലെ മുസ്ലിം ലീഗ് നേതാവ് അബൂബക്കർ ഹാജിയുടെ മകനായ നിങ്ങളെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് പണ്ടൊരു തിരഞ്ഞെടുപ്പ് സമയത്ത് UDF പ്രചരണം എന്നൊക്കെ പറഞ്ഞു നമ്മുടെ അപ്പന്മാർ ഇടയ്ക്കിടെ എന്റെ വീട്ടില് കണ്ടുമുട്ടിയപ്പോൾ അവരാരും കാണാതെ എന്റെ കയ്യിലും കാലിലും ഒക്കെ നിങ്ങൾ തട്ടി മുട്ടിയപ്പോൾ ആണ്. അന്ന് നിങ്ങളെ നല്ല ഭാവിയുള്ള ഒരു പൂവാലൻ എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ. പിന്നീട് സ്കൂളിൽ എന്റെ ബാഗിൽ, ആരോ കൊണ്ടു വെച്ച ഒരു 'ബാലരമ'യിലെ ഒരു പേജിൽ 'ജഗ്ഗു നായ' എന്നെഴുതിയതിന്റെ 'ജ' യുടെ അടിയിലും, 'സുബ്ബു രാജാവ്' എന്നതിന്റെ 'ബ്ബു' വിന്റെ അടിയിലും ഓരോ വരയിട്ടു കണ്ടപ്പോഴും, അത് നിങ്ങൾ എനിക്ക് 'ജബ്ബു' എന്ന നിങ്ങളുടെ വിളിപ്പേര് ഹിന്റ് തന്നതാണെന്ന് മനസ്സിലായില്ല! പക്ഷെ, പിന്നെയൊരിക്കൽ ബസ്സിൽ വെച്ച് ഏതോ പെണ്ണിനെ ആരോ തോണ്ടിയപ്പോൾ, അടുത്ത് നിന്ന ചേച്ചി 'അതാ പിറകിൽ നിൽക്കണ അലവലാതി ജബ്ബു തന്നെ' എന്ന് പറഞ്ഞതും, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ബസ്സിൽ നിന്നും ചാടിയിറങ്ങി ഓടുന്ന നിങ്ങളെ കണ്ടതും, ബാലരമയുടെ ഹിന്റും നിങ്ങളുടെ ഉള്ളും ഞാൻ തിരിച്ചറിഞ്ഞു!


പലപ്പോഴും ആരും കാണാതെ എനിക്ക് തന്ന പ്രണയ ലേഖനങ്ങൾ, എനിക്ക് മനസ്സിലാകാത്ത ഏതോ പുതിയ ലിപിയിൽ ഉള്ളതായിരുന്നു! പിന്നീടൊരിക്കൽ, അതൊക്കെ ശുദ്ധ മലയാളം ആണെന്ന് നിങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് അതൊന്നും പുതിയ ലിപിയല്ല, മൊത്തം അക്ഷരത്തെറ്റുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്! എന്താണ് നിങ്ങളുടെ ഉദ്ദേശം എന്ന് ചോദിച്ചപ്പോഴൊക്കെ, "UDF ഇൽ ധനകാര്യം മാണി സാറിനുള്ളതാണെങ്കിൽ, നാൻസി ഈ ജബ്ബുവിനുള്ളതാണെന്നും", "അല്ലെങ്കിൽ, കേരള രാഷ്ട്രീയത്തിൽ താമര വിരിയണം" എന്നൊക്കെ പറഞ്ഞു ഒരു കേരള കോൺഗ്രസ്‌ കാരിയായ എനിക്ക് നിങ്ങൾ ആവേശം നൽകി. ഇതൊക്കെ ഒന്ന് എഴുതി ഒപ്പിട്ടു തരുമോ എന്ന് ചോദിച്ച എന്നോട്, "ജബ്ബാറിന് പറയുന്ന വാക്കാണ് വലിയ സത്യമെന്നും, അതൊക്കെ ഞാൻ എഴുതിയാൽ അക്ഷരത്തെറ്റ് വരുമെന്നും" പറഞ്ഞു നിങ്ങൾ സ്ലോ മോഷനിൽ വലിഞ്ഞു!


പിന്നീട് പലപ്പോഴും രാത്രി എന്റെ വീടിന്റെ മതിലു ചാടി വന്ന് എന്റെ മുറിയിൽ ജനലരികിൽ വന്ന് 'ബോർ അടിക്കുന്നു നമുക്കെന്തെങ്കിലും ഒക്കെ സംസാരിച്ചിരുന്നാലോ' എന്ന് നിങ്ങൾ ചോദിച്ചപ്പോഴൊക്കെ, അന്തസ്സായി നാളെ രാവിലെ വീട്ടിലെ മുന്‍പിലുള്ള വാതിലിലൂടെ വന്നു സംസാരിക്കൂ, അല്ലെങ്കിൽ ബോർ മാത്രമല്ല ഞാനും എന്റെ വീട്ടുകാരും നിങ്ങളെ അടിക്കുമെന്ന് പറഞ്ഞത്; നിങ്ങൾ ഇതുപോലെ ബോർ അടിച്ചപ്പോൾ മുൻപ് രമണിയുടെയും ആമിനയുടെയും ഒക്കെ വീട്ടിൽ പോയ കഥ അവരെന്നോട് രഹസ്യമായി പറഞ്ഞിട്ടുള്ളതുകൊണ്ടാണെന്ന സത്യം ഇവിടെ ഞാൻ അറിയിക്കട്ടെ. അടുത്ത ഒന്നാം തിയതി എന്റെ വീട്ടിൽ വന്നു നിങ്ങൾ പെണ്ണ് ചോദിക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടാത്തത്, ഞാൻ 'പഞ്ചാബി ഹൌസ്' സിനിമ മൂന്നു വട്ടം കണ്ടത് കൊണ്ടും, നിങ്ങളെ നല്ലോണം അറിയാവുന്നത് കൊണ്ടും മാത്രമാണ്! ഇതിനിടയിൽ എന്റെ പേഴ്സിൽ നിന്നും ഞാൻ കാണാതെ നിങ്ങൾ 500 രൂപാ നോട്ടു എടുത്തത്‌ ഞാൻ കയ്യോടെ പിടിച്ചപ്പോൾ അത് എന്റെ ഓർമയ്ക്ക് വേണ്ടിയാണ്, എന്റെ മണത്തിനു വേണ്ടിയാണ് എന്നൊക്കെ പറഞ്ഞത് ഞാൻ വിശ്വസിച്ചു എന്ന് കരുതരുത്. അതിൽ ഉണ്ടായിരുന്ന 1000 രൂപാ നോട്ട് നിങ്ങൾ കണ്ടില്ലല്ലോ എന്ന ഒറ്റ ആശ്വാസം കൊണ്ടാണ് ഞാനന്ന് മിണ്ടാതെ ഇരുന്നത്.


ഞാൻ സ്കൂളിൽ ഒരാളുമായി മുടിഞ്ഞ പ്രേമത്തിൽ ആണെന്നും, നല്ലവനായ ആ പയ്യന് തന്നെ മോളെ കെട്ടിച്ചു കൊടുക്കണം എന്നും പറഞ്ഞ്, ഒരു അദ്ധ്യാപകൻ അയക്കുന്ന ഊമക്കത്താണ് എന്ന രീതിയിൽ എന്റെ വീട്ടിൽ ആരോ കത്തയച്ചു. അന്ന് എനിക്ക് എന്റെ വീട്ടുകാരുടെ ഒരുപാട് തല്ലു കൊണ്ടെങ്കിലും, ആ കത്തിൽ ഉദ്ദേശിച്ചത് രമേഷിനെയാണോ, സുമേഷിനെയാണോ, മുജീബിനെയാണോ, തോമസിനെയാണോ എന്നറിയാതെ ഞാൻ കുഴങ്ങി! എങ്കിലും പിന്നീട് ആ കത്തിലെ അക്ഷരത്തെറ്റുകളും കയ്യെഴുത്തും കണ്ടപ്പോൾ അത് നിങ്ങൾ തന്നെയാണെന്ന് എനിക്ക് മനസ്സിലായി! എങ്കിലും, ഞാൻ അങ്ങനെ തന്നെയെന്നു അവരോടു സമ്മതിച്ചത്, അങ്ങനെ എങ്കിലും എന്റെ വീട്ടുകാര് എന്നെ പഠിത്തം നിർത്തി കെട്ടിച്ചു വിടുന്നേൽ വിടട്ടെയെന്നു മാത്രം കരുതിയാണ്.


പിന്നെയൊരിക്കൽ വഴിയിൽ വെച്ച് കണ്ടപ്പോൾ എത്ര കാലം കഴിഞ്ഞാലും ഞാൻ നിങ്ങളെ കാത്തിരിക്കണമെന്നും, നിങ്ങൾ ഒരു കോടിശ്വരനായി വന്നു എന്നെ വിളിച്ചിറക്കി കൊണ്ട് പോകുമെന്നും പറഞ്ഞപ്പോൾ, 'ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ' എന്ന ഒരു പ്രതീക്ഷയിൽ നിങ്ങൾ കോടിശ്വരനായാലോ എന്ന് കരുതി മാത്രമാണ് ഞാൻ ഒന്നും പറയാത്തത്!
പെണ്ണുങ്ങളുടെ കുളിക്കടവിൽ ഒളിഞ്ഞു നോക്കിയതിനു നിങ്ങളെ നാട്ടുകാര് ഓടിച്ചുവെന്നും, ഏതോ പുഴയിലോട്ടു ചാടി അവിടെ നിന്നും നിങ്ങൾ മുങ്ങിയെന്നും, പിന്നെ നാട്ടിൽ പൊങ്ങിയില്ലെന്നും, ഞാൻ അറിഞ്ഞു. പക്ഷെ ഒരു നിമിഷം പോലും നിങ്ങൾ വെള്ളത്തിൽ മുങ്ങി മരിച്ചു കാണുമെന്നു ഞാൻ കരുതിയിട്ടില്ല, എന്താന്നറിയോ, ദൈവം നല്ലവരെയാണ് നേരത്തെ അങ്ങോട്ട്‌ വിളിക്കുക എന്നല്ലേ വിശ്വാസം!


എന്തായാലും, അന്ന് അവിടെ പുഴയിൽ മുങ്ങിയെന്ന് കേട്ട നിങ്ങൾ തിരിച്ചു നാട്ടിൽ പൊങ്ങിയെന്നു ഞാൻ അറിഞ്ഞത് വർഷങ്ങൾക്കു ശേഷം, ഒരു ഞായറാഴ്ച മനോരമ പത്രത്തിലെ, 'ഇന്ന് വിവാഹം' എന്ന കോളത്തിൽ നിങ്ങളുടെ ഫോട്ടോ കണ്ടപ്പോഴാണ്! ഇനിയെങ്ങാനും, നിങ്ങൾ എന്നെങ്കിലും കോടിശ്വരനായി വന്ന് എന്‍റെ വീട്ടിൽ, എന്നെ കെട്ടാൻ വേണ്ടി വന്നാൽ, വീട്ടിലേക്കു കയറി വന്ന കൊടിശ്വരനായ മഹാ ലക്ഷ്മണനെ വെറുതെ പറഞ്ഞയക്കേണ്ടി വരുമല്ലോ എന്ന എന്റെ ഒരു വലിയ ടെൻഷൻ അതോടെ മാറി! ഈ ലോകത്ത് മൊയ്തീനെ പോലുള്ള നല്ല മനുഷ്യർ ഉണ്ടാകുമ്പോൾ, അവർക്ക് വേണ്ടി കാത്തിരിക്കാൻ അവിടെ കാഞ്ചനമാരും കൂടെ ഉണ്ടാകുമെന്ന് ചുരുക്കി പറഞ്ഞു കൊണ്ട് ഈ കത്ത് ഞാൻ തൽക്കാലം ചുരുക്കട്ടെ ....

എന്ന് സ്വന്തം, 'പഴയ' നാൻസി.

Wednesday, February 3, 2016

...രാജു മോൻ & സൂപ്പർ മാൻ...



എന്നും ചോദ്യങ്ങൾ മാത്രം ചോദിക്കാറുള്ള രാജു മോൻ എന്നോട് ചോദിച്ചു ,


" അങ്കിൾ , എന്ത് കൊണ്ടാണ് ഈ സൂപ്പർ മാൻ എപ്പോഴും ജയിക്കുന്നത് ? "


ഞാൻ പറഞ്ഞു , " പ്രാക്റ്റിക്കൽ ബുദ്ധി, വത്യസ്തത, ആത്മ  വിശ്വാസം , തുറന്ന സമീപനം, ദീർഘ വീക്ഷണം, തിരിച്ചറിവ്... ഇതൊക്കെയുണ്ടെങ്കിൽ ആർക്കും ജയിക്കാം "


രാജുമോൻ വീണ്ടും ചോദിച്ചു , " കുറച്ചു എക്സാമ്പിൾസ് പറയാമോ  ? "


" തണുപ്പ് രാജ്യത്ത് എപ്പോഴും ഒരു ചുവന്ന ബെഡ് ഷീറ്റ് ബനിയന്റെ പിറകിൽ തിരുകി നടക്കാനുള്ള ആ 'പ്രാക്റ്റിക്കൽ ബുദ്ധി' , 

ഉജാല നീല കളറുള്ള ടൈറ്റ് ഫുൾ ഡ്രസ്സ്‌ ഇട്ടു നടക്കാനുള്ള ആ 'വത്യസ്തത' ,


നെഞ്ചത്ത്‌ തന്റെ പേരിന്റെ ആദ്യ അക്ഷരം വലിപ്പത്തിൽ തൂക്കി തലയുയർത്തി നടക്കാനുള്ള ആ 'ആത്മ  വിശ്വാസം '


കാശ് കൊടുത്തു വാങ്ങിയ ചുവന്ന ജെട്ടി , ആരും കാണാതെ അകത്തിട്ടു നടക്കാതെ , പാന്ടിനു പുറത്തിട്ടു നടക്കുന്ന , ആ 'തുറന്ന സമീപനം' ,


പറക്കുമ്പോൾ ജെട്ടി ലൂസായി താഴെ വീഴാതിരിക്കാൻ , ബെൽറ്റ്‌ ഇട്ടു നടക്കാനുള്ള ആ 'ദീർഘ വീക്ഷണം "


ഏറ്റവും പ്രധാനമായി ,  താൻ ഒരു സൂപ്പർ ഹീറോ ആണെന്നും ഒരിക്കലും തോൽക്കാൻ പാടില്ലയെന്നുമുള്ള സ്വയം 'തിരിച്ചറിവ് ' "



എല്ലാം കേട്ട് , കുറച്ചു സംശയത്തോടെ രാജുമോൻ ചോദിച്ചു , " അപ്പോൾ , ഇതൊന്നും മറ്റുള്ളവർക്കും ഉണ്ടാകില്ലേ  ? !!! "


നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ തുടർന്നു ,
" ബെഡ് ഷീറ്റും,ഡ്രെസ്സും , ജട്ടിയും , ബെൽറ്റും  ഒക്കെ എല്ലാർക്കും  ഉണ്ട്... പക്ഷെ , പ്രാക്റ്റിക്കൽ ബുദ്ധിയുള്ളവന് തിരിച്ചറിവ് ഇല്ല , വത്യസ്തതയുള്ളവന് ആത്മ  വിശ്വാസം ഇല്ല , തുറന്ന സമീപനമുള്ളവന് ദീർഘ വീക്ഷണം ഇല്ല എന്നതാണ് നമ്മുടെ പ്രശ്നം "


ഞാൻ പറഞ്ഞതൊന്നും മനസ്സിലാകാതെ രാജു മോൻ
രാധയോടൊപ്പം കളിക്കാൻ മുറ്റത്തേക്ക് ഓടി പോയപ്പോൾ , എനിക്കിത്രയും ഒക്കെ പറയാനുള്ള ബുദ്ധിയുണ്ടെന്ന് ആയ കാലത്ത് തിരിച്ചറിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി .


< എല്ലാം ശുഭം >





Monday, January 4, 2016

... ഒരു കോളേജ് യുണിയൻ ഡേ ...



ഇ-മഷി ഓണ്‍ലൈൻ മാഗസിൻ 2016 പുതുവത്സര പതിപ്പിൽ  പ്രസിദ്ധീകരിച്ച , പുതിയ കഥയുടെ ലിങ്ക് ....


http://emashi.in/jan-2016/oru-college-union-day.html 


...ഒരു കോളേജ് യുണിയൻ ഡേ...


കോളേജ് ഗേറ്റും കഴിഞ്ഞു യുണിയൻ ഡേ ആഘോഷം നടക്കുന്ന വേദിയിലേക്ക് പെണ്‍കുട്ടികൾ  നടന്നു പോകുന്ന ആ വഴിയിൽ ,കോളേജു കാന്റിനിന്റെ മതിലിനു മുകളിൽ കയറിയിരുന്നു , അതിലൂടെ പോകുന്ന അവരെ നോക്കി , അവരോടു ഉറക്കെ കുശലം ചോദിച്ചും പറഞ്ഞും , പതിവ് പോലെ വളരെ ജോലി തിരക്കിൽ ഇരിക്കുകയായിരുന്നു ,എന്നും ഈ സമൂഹം  'അലവലാതികൾ' എന്ന് ഓമന പേരിട്ടു വിളിക്കാറുള്ള,  'വായിനോക്കികൾ 'എന്ന് സുന്ദരിമാർ പൊതുവെ വിശേഷിപ്പിക്കാറുള്ള , ഞങ്ങൾ സൌന്ദര്യ ആരാധകർ / ആസ്വാദകർ / വിമർശകർ / പണ്ഡിതർ .


പെട്ടെന്നാണ് എങ്ങുനിന്നോ ഓടി കിതച്ചു എത്തിയ, BA സെക്കന്റ്‌ ഇയർ കിച്ചു ആ ചൂടുള്ള വാർത്ത ഞങ്ങളുടെ ചെവിയിൽ എത്തിച്ചത്... "മൂന്നാം നിലയിലെ ,അങ്ങ്  മൂലയ്ക്കുള്ള  ഒറ്റപ്പെട്ട ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സിൽ , ആരും ഇല്ലാത്ത ഈ നേരത്ത് , ഓരോ അറ്റത്തെ ബെഞ്ചിലായി, മൂന്നു യുവ മിധുനങ്ങൾ കുറെ മണിക്കൂറായി മുട്ടൻ പഞ്ചാരയടി നടത്തുന്നു " !
ഇത്രയും ഞങ്ങളോട് വിങ്ങിയ ശബ്ധത്തിൽ പറഞ്ഞു തീര്ക്കുംപോഴേക്കും  അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. 


ആ കോളേജു വർഷം മുഴുവൻ, ഫസ്റ്റ് ഇയർ സുവോളജി പെണ്‍ പിള്ളേരെ വായി നോക്കാനുള്ള അനുമതി , ഞങ്ങളുടെ വായിനോട്ട ഏരിയ റേഞ്ച് വിളിയിൽ , സുവോളജി ജാതി പരമായ അടിസ്ഥാനത്തിൽ കടുത്ത മത്സരത്തോടെ കൈക്കലാക്കിയ , ഫൈനൽ ഇയർ സുവോളജി സുഗുണൻ , ഈ ഞെട്ടിക്കുന്ന വാർത്ത കേട്ട് മതിലിൽ നിന്നും ചാടിയിറങ്ങി , അവിശ്വസനീയതയോടെ ആരോടും ഒന്നും മിണ്ടാനാകാതെ തലയിൽ കൈ വെച്ചു സ്തംഭിച്ചു നിന്നു.


വായിനോട്ട ഗാങ്ങിന്റെ രക്ഷാധികാരിയും , അക്കൊല്ലത്തെ പ്രസിഡന്റുമായ , BCom ഫൈനൽ ഇയർ കട്ടച്ചിറ ബാബു സമചിത്തതയോടെ എല്ലാരെയും സമാധാനിപ്പിച്ചു.  നമ്മൾ തളന്നു നിൽക്കേണ്ട നേരമില്ല ഇതെന്നും , ഈ പ്രതിസന്ധി ഘട്ടത്തിൽ  അവര് അവിടെ നിന്നും മുങ്ങും മുൻപ് ചെന്ന് കയ്യോടെ പൊക്കി , അവിടെ ഒരു വലിയ സീൻ ഉണ്ടാക്കി അവരെ വെറുപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള പ്രസിഡന്റിന്റെ വാക്കുകൾ ഞങ്ങൾ അണികൾ  'ജയ് ഹിന്ദ് ' വിളിച്ചു പാസ്സാക്കി.


അടിയന്തര യോഗ തീരുമാനപ്രകാരം , വൈസ് പ്രസിഡന്റ്‌ കെമിസ്ട്രി സെക്കന്റ്‌ ഇയർ കുരുട്ടു ബുദ്ധി കബീർ  , ആ പ്രശ്ന ബാധിത ക്ലാസ്സിൽ ചെന്ന്, നമ്മൾ  അവരോടു ചെയ്യാൻ ഉദ്ദേശിക്കുന്ന അലമ്പിന്റെ രൂപ രേഖയുണ്ടാക്കാൻ തുടങ്ങി.


ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ദൈവ വിശ്വാസിയായ, കോളേജു ഔട്ട്‌ സൈഡാർ സുബ്രു , ആ പയ്യന്മാർ അവരുടെ ആങ്ങളമായിരിക്കണേ ദൈവമേ എന്നും , അഥവാ അല്ലെങ്കിൽ , അവിടെ അവിഹിതമായതൊന്നും സംഭാവിക്കാതിരുന്നാൽ അമ്പലിൽ 101 രൂപാ നേർച്ച ഇടാമെന്നും കണ്ണടച്ച് പ്രാർഥിച്ചു കൊണ്ടിരുന്നു.


ഒടുവിൽ , ചില തിരുത്തലുകളോടെ കമ്മിറ്റി അംഗീകരിച്ച കബീറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെയായിരുന്നു :


- ക്ലാസിന്റെ പാതി ചാരിയിട്ട വാതിൽ ചവിട്ടി തുറന്നു , നമ്മൾ ആ ക്ലാസ് മുറിയിൽ ചെന്ന് കയറുന്നു .


- ഇവിടെ എന്താണ് കുറെ നേരമായി പരിപാടിയെന്നും , ഇതി കോളേജിൽ നടക്കില്ലെന്നും , ഓഫീസിൽ നമ്മൾ അറിയിക്കുമെന്നും , ഒന്നിനെയും വെറുതെ വിടില്ലെന്നും പറഞ്ഞു , ഡെമോ കാണിക്കുന്നു.


- അവര് കരഞ്ഞു കാലുപിടിക്കുംപോൾ , പയ്യന്മാരെ വിരട്ടി പറഞ്ഞു വിട്ടു , കരയുന്ന പെണ്‍ കുട്ടികളെ സ്നേഹത്തോടെ ഉപദേശിച്ചു നമ്മൾ അവരെ ഫ്രണ്ട്സു ആക്കുന്നു


എല്ലാരും അവരവരുടെ ഭാഗം ഡയലോഗുകളും , പറയാനുള്ള ടൈമിങ്ങും ഒക്കെ വേഗം പ്രക്ടിസു ചെയ്തു , ഒരു നാടകം അവതരിപ്പിക്കുന്ന ഗൌവരത്തോടെ, മൂന്നാം നിലയിലെ വാതിൽ തള്ളി തുറന്നു മാസ്റ്റർ പ്ലാൻ ചെയ്തു തുടങ്ങി


പയ്യന്മാരെ നല്ലോണം വിരട്ടി ക്ലാസ്സിന്റെ ഇടതു വശത്തും , കരയുന്ന പെണ്‍ കുട്ടികളെ വലതു വശത്തും നിർത്തി, സാമൂഹ്യ സദാചാര ഭാരതീയ സംസ്കാര മൂല്യങ്ങളെ പറ്റി വാചാലരായി കൊണ്ടിരുന്ന  ഞങ്ങളെ  ഞെട്ടിച്ചു കൊണ്ട് , ഞങ്ങളുടെ സ്ക്രിപ്ടിലില്ലാതെ, ആ ക്ലാസിന്റെ വാതിൽ വീണ്ടും ആരോ ചവിട്ടി തുറന്നു.....


ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ , കോളേജു പ്രിൻസിപ്പൽ , ഒരു കൂട്ടം അദ്ധ്യാപകർ , പിന്നെ   കാഴ്ച കാണാൻ ഒരു വലിയ കൂട്ടം പിള്ളേർ !


അന്ന് വൈകിട്ട് കോളേജു നൊട്ടീസു ബോർഡിൽ പ്രത്യക്ഷ പെട്ട ഒരു പ്രധാന കോളേജു അറിയിപ്പ് ....


"" ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സ് മുറിയിൽ വെച്ചു , ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തു കൊണ്ടിരുന്ന സിനിയർ
വിദ്യാർഥികൾ പതിനഞ്ചു ദിവസത്തേക്ക് സസ്പെൻഷനിൽ ""


ആ സമയം,  B.A സെക്കന്റ്‌ ഇയർ കിച്ചു ഈ ചൂടുള്ള സസ്പെൻഷൻ വാർത്ത മറ്റുള്ളവരുടെ ചെവിയിൽ എത്തിക്കാൻ ഓടി കിതച്ചു നടക്കുന്നുണ്ടായിരുന്നു.