Thursday, July 2, 2015

ഒരു ഡയറി കുറിപ്പ്


നട്ടുച്ച നേരത്ത് സ്റ്റാഫ്‌ റൂമിൽ ഞാൻ ഒരു പൊതി കടലയും കൊറിച്ചു ബോർ അടിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായാണ് ആ യുവ കോമള  ചോദ്യം അവിടെ കടന്നു വന്നത് ,


" ഗോപകുമാർ മാഷ്‌ ഇവിടുണ്ടോ ? "


അത് കേട്ട് ഞാൻ ചോദ്യ കർത്താവിനെ തലയുയർത്തി ഒന്ന് നോക്കി. മൊത്തത്തിലുള്ള അവന്റെ ലക്ഷണം കണ്ടു ഈ കോളേജിലെ തന്നെ വിദ്യാർഥി ആണെന്ന്  പിടി കിട്ടി. എങ്കിലും ആളെ അധികം കണ്ടതായി ഓർമയില്ലാത്തത് കൊണ്ട് ഇനിയെങ്ങാനും തല്ലാൻ വേണ്ടിയാണോ വരവ് എന്നറിയാനായി ഒരു മറുചോദ്യം ഭവ്യതയോടെ ചോദിച്ചു ,


" ഗോപകുമാർ മാഷോ ?  , എന്താണ് കാര്യം ?


"റെക്കോർഡ്‌ ബുക്കിൽ മാഷിന്റെ ഒപ്പിട്ടു വാങ്ങിയില്ലേൽ നാളത്തെ ലാബ് പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ്‌ തരില്ല എന്നാണു ഓഫീസിൽ പറയുന്നത്.  അത് കൊണ്ട് ഒപ്പിട്ടു വാങ്ങാനാണ് "



അവന്റെ കയ്യിലെ റെക്കോർഡ്‌ ബുക്കിലേക്ക് ഒന്നെത്തി നോക്കി അവൻ പറഞ്ഞത് ശെരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം കസേരയിൽ അധികാരത്തോടെ നിവർന്നിരുന്നു ഞാൻ  ഉറച്ച ശബ്ധത്തിൽ  ഗർജിച്ചു ,


" എടോ , ഞാൻ ആണെടോ നീ ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഗോപകുമാർ മാഷ്‌... ക്ലാസ്സിൽ പോലും കയറാതെ , എന്നെ കണ്ടിട്ട് തിരിച്ചറിയാൻ പോലും പറ്റാത്ത നിനക്ക് , എന്റെ ഒപ്പ് വേണം അല്ലേ... "


തനിക്കു സംഭവിച്ചു പോയ വലിയ അമളിയുടെ ഒരു ചെറു ലാഞ്ചന പോലും മുഖത്ത് കാട്ടാതെ അവൻ വീണ്ടും തുടർന്നു,
" മാഷ്‌ അങ്ങ് ക്ഷീണിച്ചു പോയല്ലോ. കണ്ടോ , എനിക്ക് പോലും പെട്ടെന്ന്  മനസ്സിലായില്ല.. ദയവു ചെയ്തു  ഈ റെക്കോർഡ്‌ ഒപ്പിട്ടു തരണം.... "


ഇത്രയും പറഞ്ഞു അവൻ ആ റെക്കോർഡ്‌ പുസ്തകം ഭാവ്യതയോട് കൂടി എന്റെ മേശ പുറത്തു വെച്ച് പ്രാർത്ഥനയോടെ ദൂരേക്ക് മാറി നിന്നു.


"നീയൊന്നും പരീക്ഷ എഴുതിയിട്ട് ഒരു കാര്യവും ഇല്ല...  വെറുതെ സമയം മിനക്കെടുത്താതെ ഇവിടന്നു പൊയ്ക്കോ.. " എന്ന എന്റെ ശക്തമായ മറുപടി കേട്ട് തിരിച്ചു നടക്കാൻ ഒരുങ്ങിയ അവനെ ഞാൻ തിരിച്ചു വിളിച്ചു മേശ പുറത്തിരുന്ന റെക്കോർഡ്‌ ബുക്ക്‌ ചൂണ്ടി   കൊണ്ട് വീണ്ടും പറഞ്ഞു,


" പോകുമ്പോൾ ഇതാ ഇതും കൂടി എടുത്തോണ്ട് പൊയ്ക്കോ "


എന്നോട് നല്ലൊരു നന്ദിയും പറഞ്ഞു പയ്യെ തിരിച്ചു നടന്നു വന്നു, മേശ പുറത്ത് റെക്കോർഡ്‌ ബുക്കിന്റെ അടുത്തിരുന്ന എന്റെ കപ്പലണ്ടി പൊതിയും എടുത്തു അവൻ നിഷ്കളങ്കമായി നടന്നു നീങ്ങി . അപ്പോൾ അത് നോക്കി ഞാൻ ‌ അറിയാതെ മനസ്സിൽ പറഞ്ഞു പോയി ...


"ശെടാ....  വേഗം അതങ്ങ് ഒപ്പിട്ടു കൊടുത്തിരുന്നെങ്കിൽ എന്റെ കപ്പലണ്ടിയെങ്കിലും ബാക്കി ഉണ്ടായേനെ... "


ഇന്ന് ഞാൻ പഠിച്ച പാഠം :: 'എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ചിലരോട്, നമ്മൾ എത്ര നെഗറ്റീവ് ആയി പെരുമാറിയാലും, നമുക്ക് നഷ്ട്ടപെടുന്നത് സ്വന്തം കപ്പലണ്ടി പൊതികൾ മാത്രമാകാം'.  


എന്ന് , ഗോപകുമാർ മാഷ്‌
Date  : 07- 03- 2015












15 comments:

  1. ഹഹാഹാ.... അങ്ങനെ തന്നെ വേണം!

    ReplyDelete
  2. “മെന്റോസ്” മിന്റ് മിഠായീടെ പരസ്യത്തിലെ ആ പയ്യനെ ആണോര്‍മ്മ വന്നത്. കൊള്ളാം

    ReplyDelete
  3. ഹാ ഹാ ഹാാാ.ഷഹീം!!!!!!!!!!

    ReplyDelete
  4. എത്ര സമചിത്തതയോടെയും നിസംഗതയോടും ആണ് ആ വിദ്യാർഥി പെരുമാറിയത്? മാഷ്‌ കണ്ടു പഠിയ്ക്കണം. എലിക്കു പ്രാണ വേദന അപ്പോഴാ മാഷ്ക്ക് കപ്പലണ്ടി. (പോകുമ്പോൾ എന്നത് വേണ്ടായിരുന്നു)

    ഡയറി ക്കുറിപ്പ്‌ രസകരമായി.

    ReplyDelete
  5. chirichu poyi, oppittu kodukkamaayirunnu

    ReplyDelete
  6. @ ആർഷ , അജിത്ത് ചേട്ടൻ , സുധി , ബിപിൻ സർ , ശ്രീനി , ഷാജിത & ഹരിനാധ്.....

    വായനക്കും അഭിപ്രായത്തിനും എന്റെ നന്ദി...

    ReplyDelete
  7. എന്തു നല്ല പയ്യന്‍...............

    ReplyDelete
  8. അവൻ നല്ല നിലയിലെത്തും.

    ATTITUDE is EVERYTHING!

    ReplyDelete
  9. നന്ദി വെട്ടത്താൻ , കൊച്ചു ഗോവിന്ദൻ... :)

    ReplyDelete
  10. പലപ്പോഴും മുന്‍ധാരണകളാണ് മനുഷ്യനെ നയിക്കുന്നത്.

    ReplyDelete
  11. വായനക്കും കുറിച്ചിട്ട അഭിപ്രായത്തിനും വളരെ നന്ദി പട്ടേപ്പാടം റാംജി സാർ...

    ReplyDelete
  12. ഗംഭീരമായി..... അസാമാന്യ തൊലിക്കട്ടി..... എനിക്ക് തോന്നിയിട്ടുണ്ട് ഇന്നത്തേ തലമുറക്ക് എന്തും പോസിറ്റീവ് ആയി എടുക്കാനുള്ള കഴിവ് കൂടുതൽ ആണെന്ന്.... നല്ലെഴുത്തിന ആശംസകൾ.......

    ReplyDelete
  13. ശെരിയാണ് വിനോദ് ഭായി, എല്ലായ്പ്പോഴും പുതിയ തലമുറകൾ പോസിറ്റീവ് ആയി എടുക്കാനുള്ള കഴിവ് കാണിക്കുമ്പോൾ , പഴയ തലമുറ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പാട് പെടുന്നു എന്ന് എനിക്കും തോന്നാറുണ്ട്... :)

    ReplyDelete