Monday, November 30, 2015

വാർത്ത / അന്വേഷണം / സത്യം ( ചെറു കഥ )



"നമ്മൾ വായിക്കുന്ന ഓരോ വാർത്തയുടെ പിന്നിലും , നമ്മൾ കാണാത്ത , കാണാൻ ശ്രമിക്കാത്ത , ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട് ....... "


വഴക്കുപക്ഷി മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ പുതിയ കഥ വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അപേക്ഷിച്ച് കൊണ്ട് ,


കഥയുടെ ലിങ്ക് :::


 http://vazhakkupakshi.blogspot.com/2015/11/blog-post_28.html


സ്നേഹത്തോടെ ,
ഷഹീം ആയികാർ. 

Friday, November 13, 2015

... ഒരു "ക" യുടെയും ; "കു" വിന്റെയും ഇടി കഥൈ ...


തമിഴ്നാട്ടിലെ ഒരു ബസ്‌ സ്റ്റാൻഡിൽ , ആ രാത്രിയിൽ , കന്യാകുമാരിയിലേക്ക് പോകുന്ന അവസാന ബസ്സും കാത്തു, അടുത്തുള്ള കടയിൽ ബോഞ്ചി വെള്ളമടിച്ചു നിൽക്കുമ്പോഴാണ്  , ഞങ്ങളുടെ കൂട്ടത്തിലെ ആകെ അൽപ്പം തമിഴ് പറയാനും വായിക്കാനും അറിയാം എന്ന് അവകാശപ്പെടുന്ന , ആന്തപ്പൻ സ്റ്റാൻഡിൽ നിന്നും പുറത്തേക്കു പോകുന്ന ഒരു ബസ്സിന്റെ നെയിം ബോർഡ് വായിച്ചു ഉറക്കെ നിലവിളിച്ചത്....


" അളിയന്മാരെ , ഇതാ കന്യാകുമാരി ലാസ്റ്റ് ബസ്‌ വിട്ടു ; ഓടി  കയറിക്കോ , ഇല്ലേൽ എല്ലാ പ്ലാനും കൊളമാകും "


കേട്ട പാതി , കേൾക്കാത്ത പാതി , കന്യാകുമാരിയിലെ സൂര്യോദയം കാണാൻ മുട്ടി നിന്ന ഞങ്ങൾ നാലഞ്ചു തമിഴ് നിരക്ഷർ , ഓടി ചാടി ബസ്സിൽ കയറി.  ഒഴിഞ്ഞ സീറ്റുകളിൽ ഇരുന്ന ഞങ്ങളെ നോക്കി , തലൈവർ അന്തപ്പൻ ജാടയിൽ അമ്പത് രൂപയുടെ നോട്ടെടുത്ത് , കണ്ടക്റ്റർ അണ്ണന്റെ പോക്കറ്റിൽ തിരുകി വെച്ച്  തമിഴിൽ വൻ ക്ലാസ് ഡയലോഗും വിട്ടു ....


" അണ്ണാ , നാങ്കൾ ലാസ്റ്റ് സ്റ്റോപ്പ്‌ താൻ ... ഇത് അണ്ണൻ വെച്ചുക്കോ , ടിക്കറ്റ്‌ ഒന്നും വേണ്ടാ ! "


മൊത്തം ടിക്കറ്റ്‌ കാശിൽ 30 രൂപാ ലാഭിച്ച  സന്തോഷത്തിൽ ഞങ്ങളും ,ലാസ്റ്റ് ട്രിപ്പിൽ അമ്പതു രൂപ കിട്ടിയ സന്തോഷത്തിൽ കണ്ടക്റ്റർ അണ്ണനും ഹാപ്പി ! അങ്ങനെ എല്ലാരും ഹാപ്പി ആയി യാത്ര തുടരവേ തലൈവർ അന്തപ്പൻ ഞങ്ങളോട് മൊഴിഞ്ഞു... " ഒന്ന് ഒന്നര മണിക്കൂർ യാത്ര ഉണ്ട് ; സാദ ബസ്‌ ആണ് , നിർത്തി നിർത്തിയെ പോകു ... അത് കൊണ്ട് മക്കളെല്ലാരും നല്ലോണം റസ്റ്റ്‌ എടുത്തോ.. ഞാൻ തമിഴിൽ അണ്ണന്മാരോട് കുറച്ചു കാര്യങ്ങൾ തിരക്കട്ടെ ...  "


മണിക്കൂറുകൾ ഒന്നും രണ്ടും മൂന്നും ഇഴഞ്ഞു  , ആ  ബസ്‌ ആളൊഴിഞ്ഞു  ഞങ്ങളും ഡ്രൈവറും കണ്ടക്ട്ടരും , പിന്നെ മറ്റു രണ്ടു പേരും , ഒരു ആടും ,  മാത്രമായിട്ടും ; ഡ്രൈവറുടെ അടുത്ത് തമിഴിൽ സിനിമയും രാഷ്ട്രിയവും  പറഞ്ഞു ചിരിച്ചിരിക്കുന്ന അന്തപ്പൻ ഞങ്ങളെ ഇടയ്ക്കിടെ നോക്കി കണ്ണടച്ച് 'ഇപ്പൊ എത്തും അളിയാ " എന്ന ആക്ഷൻ കാണിച്ചു  കൊണ്ടിരുന്നു



ഒടുവിലൊരു പട്ടികാടിലെ , ടാറു പോലും ഇല്ലാത്ത റോട്ടിലൂടെ പോയി , ഒരു വളവിൽ നിർത്തി , ഡ്രൈവർ അവസാന യാത്രക്കാരായ ഞങ്ങളോട് പറഞ്ഞു ;


" ഇടം ആയാച്ചു ; ഇതാൻ ലാസ്റ്റ് സ്റ്റോപ്പ്‌ ! "


ആളും വെളിച്ചവും ഇല്ലാത്ത , ആ കന്യാകുമാരി ജങ്ക്ഷൻ കണ്ടു അന്തം വിട്ടിരുന്ന ഞങ്ങൾ , അറിയാവുന്ന ശുദ്ധ മലയാളത്തിൽ ഡ്രൈവറോട് ചോദിച്ചു ,


" ഇതാണോ ചേട്ടാ ഈ കന്യാകുമാരി ? !!! "



" കന്യാ കുമാരിവാ... ഇത് വന്ത് , തിരുനെൽവേലി പക്കം കളിയെകുളം എന്ട്ര ഊര്രു .. നീങ്ക ലാസ്റ്റ് സ്റ്റോപ്പ്‌ താനേ കേട്ടത് ! കന്യാകുമാരി എന്റര് സോല്ലവേ ഇല്ലയെ.... " എന്ന് ഡ്രൈവർ അണ്ണൻ .



ആ രാത്രിയിൽ , അന്ത ഒരു ഊരിൽ , അടുത്ത നാൾ ഞങ്ങൾ , അത്ര പ്രശസ്തമല്ലാത്ത കളിയെകുളം സൂര്യോദയം കാണും വരെ , ഞങ്ങളുടെ ഇടി കൊണ്ട് തലൈവർ അന്തപ്പൻ മലയാളത്തിൽ നിലവിളിക്കുന്നതിനിടയിലും , അവൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....


" എന്റെ പൊന്നു അളിയന്മാരെ ; എന്നെ ഒന്ന് മനസ്സിലാക്ക് ; എനിക്ക് ആകെ തമിഴിൽ 'ക' യും 'കു' വും മാത്രമേ നല്ലോണം വായിക്കാൻ അറിയൂ.... ഇതിലും ആദ്യമൊരു 'ക' , മൂന്നാമതൊരു 'കു ' ! ; ഇതും ലാസ്റ്റ് സ്റ്റോപ്പ്‌ ! അതാണ്‌  ഇവിടെ പ്രശ്നം ആയതു ".... !!!!!







Tuesday, November 3, 2015

I.T Conference Room- മീറ്റിങ്ങ് നോട്ട്സ്



സമയം 11.05 am, മീറ്റിങ്ങ് തുടങ്ങാനുള്ള സമയവും കഴിഞ്ഞു അഞ്ചു മിനിറ്റ് ആയി ! എല്ലാവരും അവിടെ മീറ്റിങ്ങ് പ്രെസെന്റെർ ആയ എന്നെയും കാത്തിരിപ്പാണ്. ഞാൻ പതിവ് പോലെ മൊബൈൽ ഫോണും സൈലെന്റിൽ ആക്കി മേശപ്പുറത്തു  വെച്ച് , ഡെല്ലിന്റെ ഓഫീസ് ഹാർമോണിയം പെട്ടിയും കയ്യിലേന്തി  മീറ്റിംഗ് റൂമിലേക്ക്‌ കുതിച്ചു. അഞ്ചു മിനിട്ട് നേരം  താമസിച്ചതിനു അവിടെ ഉണ്ടായിരുന്ന മൂന്നാലുപെരോട് സ്ഥിരം രീതിയിൽ ക്ഷമാപണവും നടത്തി , ഹാർമോണിയം പെട്ടി പ്രോജെച്ട്ടരിൽ ഘടിപ്പിച്ചു ഞാൻ നേരത്തെ മനസ്സിൽ പ്രി -റെക്കോർഡ്‌ ചെയ്തു വെച്ച പ്രൊജക്റ്റ്‌ ഡെമോ എന്ന കഥാ പ്രസംഗം തുടങ്ങി.


അവിടെയിരുന്ന ആരെയും നേരത്തെ കണ്ടു പരിചയം ഇല്ല. അല്ലേലും ഓഫീസിൽ ഇന്ന് കണ്ടവനെ തന്നെ നമുക്ക് നാളെയും കാണുമെന്നു ഉറപ്പില്ലല്ലോ! Client, Vendor ,  Partner, Offshore, Onsite, എന്നൊക്കെയുള്ള ജാതി പേരുകളിലാണ്    അവർ അറിയപ്പെടുന്നതെങ്കിലും , ഞാൻ അവരെ നാല് ഇന്ത്യക്കാർ എന്ന് മാത്രമാണ് കണ്ടിരുന്നത്‌ ( അതാണ്‌ , എന്റെ ദേശീയ ബോധം ! ).  സ്ലൈഡ് ഷോ തുടങ്ങും മുൻപേ തന്നെ മീറ്റിങ്ങ് തീരുമ്പോൾ അവസാനം ചോദിക്കാനുള്ള ഏതോ ഒരു ചോദ്യം ഉള്ളിലൊതുക്കി വീർപ്പു മുട്ടി  ,കണ്ണാടി ഇട്ടിരുന്ന കഷണ്ടിക്കാരൻ ബംഗാളിയെ ഞാൻ ആദ്യമേ നോട്ട് ചെയ്തിരുന്നു. ഉള്ളിലുള്ള ചോദ്യത്തിന്റെ വെമ്പൽ കൊണ്ടുണ്ടായ അവന്റെ ഉള്ളിലെ ആത്മ സങ്കർഷം നിമിത്തമാണോ എന്നറിയില്ല ,  അവൻ മാത്രം ആ മീറ്റിംഗ് തീരും വരെ ഉറങ്ങാതെ ഇരുന്നത് എനിക്കന്നൊരുഅത്ബുധം ആയിരുന്നു! ഞാൻ പ്രതീക്ഷിച്ച പോലെ, മീറ്റിങ്ങിന്റെ അവസാനം അവൻ ഞാൻ പറഞ്ഞതിനോടൊന്നും ബന്ധമില്ലാത്ത എന്തോ ഒന്ന് ചോദിച്ചു സായൂജ്യം അടയുകയും , ഞാൻ ആ ചോദ്യത്തിനു യാതൊരു ബന്ധവുമില്ലാത്ത മറുപടി പറഞ്ഞു കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.



അങ്ങനെ ഓഫീസിലെ രാവിലത്തെ  പ്രധാന ചടങ്ങുകൾ കഴിഞ്ഞെന്ന ആശ്വാസത്തിൽ, മേശയിൽ നിന്നും ഫോണും എടുത്തു കുത്തി കൊണ്ട്  കാന്റിനിലേക്ക് ഉച്ചയൂണ് കഴിക്കാനായി നടന്നു നീങ്ങവെയാണ് നേരത്തെ വന്ന ആ ഇമെയിൽ ഞാൻ  ശ്രദ്ധിച്ചത്. I.T Conference Room - ഇൽ  അന്ന് രാവിലെ മുതൽ വൈകിട്ട് വരെ കമ്പനിയിലെ വേറെ അതി പ്രധാനമായ മറ്റൊരു മീറ്റിംഗ് നടക്കുന്നതിനാൽ ഞാൻ എടുക്കേണ്ട പ്രൊജക്റ്റ്‌ ഡെമോ ക്യാൻസൽ ചെയ്തു പോലും !!!

അപ്പോൾ , അവിടെയിരുന്നത് ആരായിരുന്നു ?


നോട്ട് പാഡിൽ അവർ എഴുതി എടുത്തതൊക്കെ എന്തെന്ന് കരുതിയായിരുന്നു?


ആ മീറ്റിങ്ങ് തീരും വരെ 'അതല്ല ഇതെന്ന്' ആരും തിരിച്ചറിയാത്തത് എന്ത് കൊണ്ട് !


ഉത്തരമില്ലാത്ത ഒരുപിടി ചോദ്യങ്ങൾ കൊണ്ട് ഒരു നിമിഷം എന്റെ ഉള്ളൊന്നു കിടുങ്ങി. എങ്കിലും , ഒരു നല്ല IT -ക്കാരൻ തന്റെ കഴിഞ്ഞു പോയ സമയത്തെ കുറിച്ചോ, സംഭവിച്ചു പോയ മണ്ടത്തരത്തെ കുറിച്ചോ ഓർത്തു ഇനി വരാനുള്ള വിലപ്പെട്ട billable സമയം  പാഴാക്കരുതെന്ന കമ്പനി ആപ്ത വാക്യം മനസ്സിലോർത്തു ഞാൻ വീണ്ടും അടുത്ത മീറ്റിങ്ങ് റൂമിലേക്ക്‌ ഹാർമോണിയം പെട്ടിയുമായി യാത്ര തിരിച്ചു , ഇന്നും തീരാത്ത നീണ്ട യാത്ര......


ഒരു ഐ.ടി ചൊല്ല് : "ഭയം എല്ലാവർക്കുമുണ്ട്. പക്ഷേ, ഭയമില്ലാത്തതുപോലെ അഭിനയിക്കുന്നവരാണ്  IT മാനേജർമാർ ."


[ ഒരു IT മാനേജറുടെ ഭാവിയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള  "എന്റെ ഐ.ടി കാല മണ്ടത്തരങ്ങൾ " എന്ന ആത്മ കഥയിൽ നിന്നും ഇവിടെ നിങ്ങൾക്കായി 'Copy & Paste ' ചെയ്തത് ]





[ Note :: അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]





Monday, October 12, 2015

പാഠം 1 : 'ഡാഷ്' അഭിപ്രായങ്ങൾ


"_____ കഴിക്കുന്നത്‌ തെറ്റെന്നു വിശ്വസിക്കുന്നവർ , അത് ഇവിടെ നിരോധിക്കണം എന്ന് വാശി പിടിക്കുമ്പോൾ , അത് _____ കഴിക്കാൻ ആഗ്രഹം ഉള്ളവരോട് അവർ ചെയ്യുന്ന കടുത്ത അനീതിയാണ്."


ഇനി ചുവടിൽ കൊടുത്തിരിക്കുന്ന ഓരോന്നും ഡാഷ് ( ___ ) ഇൽ ചേർത്ത് പൂരിപ്പിച്ചു , മുകളിലുള്ള വാചകം നിങ്ങളൊന്നു കൂടി വായിച്ചു നോക്കിയേ....


a, മദ്യം
b, ബീഫ്
c, കല്യാണം


ഓരോന്ന് ചേർക്കുമ്പോൾ ചിലത് ശേരിയെന്നും / തെറ്റെന്നും/ തമാശയെന്നും ഒക്കെ നിങ്ങൾക്കും വെവ്വേറെ അഭിപ്രായങ്ങൾ തോന്നുന്നുണ്ടോ !


അപ്പോൾ , ഇത്രയേ ഉള്ളു നമ്മുടെയൊക്കെ ഈ ഡാഷ് അഭിപ്രായം എന്നതിന്റെ ഒരിത് എന്നാണു എന്റെയൊരു അഭിപ്രായം ...


Wednesday, October 7, 2015

...അച്ഛന്റെ മകൾ...


" ആർക്കു വേണ്ടിയാണ് അച്ഛാ ഈ കാശൊക്കെ ഇങ്ങനെ കൂട്ടി വെക്കുന്നത്. നാളത്തേക്ക് എനിക്ക് വേണ്ടിയാണെങ്കിൽ , കുറച്ചു ആവശ്യത്തിനു മാത്രം കാശ് എടുത്തു വെച്ചാൽ മതി. ബാക്കി വേണേൽ എനിക്ക് തന്നെ ജോലിയെടുത്തു ഉണ്ടാക്കാമല്ലോ. പൈസക്ക് വേണ്ടിയൊക്കെ ഇത്രയും ആക്രാന്തം പാടില്ല അച്ഛാ ... "


അയാളുടെ  മുഖത്ത് നോക്കി ഇത്രയും പറഞ്ഞു അവൾ ദേഷ്യത്തിൽ മുറിയിലേക്ക് പോയി.


ഈ ലോകത്ത് ആദ്യമായി ഒരാൾ തന്റെ മുഖത്ത് നോക്കി കാശിനോട് ആക്രാന്തം ആണെന്ന വലിയ സത്യം പറഞ്ഞു  കേട്ടതിന്റെ ഞെട്ടൽ മാറാതെ
അയാളിരുന്നപ്പോൾ   , അടുക്കളയിൽ നിന്നും ഇതൊന്നുമറിയാതെ അവിടേക്ക് അപ്പോൾ കയറി വന്ന ഭാര്യ ചോദിച്ചു ,


"ഇന്ന് ഷോപ്പിംഗ്‌ കഴിഞ്ഞു വന്നപ്പോൾ മുതൽ മോള് നല്ല ദേഷ്യത്തിൽ ആണല്ലോ , എന്ത് പറ്റി ? "


മോളുടെ വായിൽ നിന്നും തനിക്കു ധാരാളമായി കിട്ടിയ പ്രസംഗത്തിന്റെയും ഉപദേശത്തിന്റെയും വിഷയം മറച്ചു വെച്ച് , ഇതിനെല്ലാം കാരണമായ അന്നത്തെ സംഭവം അയാൾ പറഞ്ഞു ,


" ഒന്നുമില്ലെടി , അവള് ഇന്നും ഒരു ലോലി പോപ്പ് കഴിച്ചു രണ്ടാമതും വാങ്ങി ചോദിച്ചപ്പോൾ , ഞാൻ കാശില്ല എന്ന് പറഞ്ഞതിന്റെ ദേഷ്യമാണ് "


LKG ക്ലാസ്സിൽ നാളെ കൊടുക്കേണ്ട ഹോം വർക്ക്‌ മോള് ചെയ്തു തീർന്നോ എന്നറിയാൻ ഭാര്യ അങ്ങോട്ട്‌ പോകുമ്പോൾ , അയാളുടെ കാതിൽ മോളുടെ ശകാര വർഷങ്ങൾ മുഴങ്ങി കൊണ്ടിരുന്നു....



Friday, September 25, 2015

…സിനിമ കൊട്ടകയ്ക്കുള്ളിലെ ആത്മ സംഘർഷങ്ങൾ…


സിനിമ തുടങ്ങി ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞാണ് ഞാൻ സിനിമ തിയറ്റെരിൽ എത്തിയത്.  അന്നാണ് സിനിമ  റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാർ അഭിനയിച്ച പടം ആയതിനാൽ, കട്ട അവാർഡ്പടം എന്ന റിവ്യൂ  പുറത്തിറങ്ങും മുൻപ് എത്തിയ നല്ല ഒരു ആൾ കൂട്ടം പടത്തിനുണ്ടായിരുന്നു. ടിക്കറ്റ്കിട്ടുമെന്ന പ്രതീക്ഷയില്ലാതതിനാൽ വെറുതെ ചെന്ന് ടിക്കറ്റ്ഉണ്ടോ എന്ന് കൌണ്ണ്ടരിൽ ഇരുന്ന ചേട്ടനോട് ചോദിച്ചതാണ് , ' ഒരെണ്ണം ഉണ്ട് , ഇതാ കയറിക്കോ ' എന്നും പറഞ്ഞു എനിക്ക്  ആലോചിക്കാൻ സമയം കിട്ടും മുൻപ് ഒരു ടിക്കെറ്റും തന്നു ചേട്ടൻ എന്നെ സിനിമ ഹാളിന്റെ ഉള്ളിലാക്കി.

 

അവാർഡ്പടം ആയതു കൊണ്ടാണോ , അതോ തിയറ്റെരിന്റെ ഗുണം കൊണ്ടാണോ എന്നറിയില്ല , അകത്തു മുഴുവൻ ഭയങ്കര ഇരുട്ട്. സെക്യുരിറ്റി ചേട്ടൻ കാണിച്ചു തന്ന ഒരു വരിയിലെ അഞ്ചാമത്തെ സീറ്റിലേക്ക് ഞാൻ അവിടെ ഇരിക്കുന്ന ആളുകളുടെ ഇടയിലൂടെ വലിഞ്ഞു കയറി ഇരിപ്പുറപ്പിച്ചു. അടുത്ത അഞ്ചു മിനിട്ടിനുള്ളിൽ തന്നെ സിനിമയ്ക്കു കയറിയത് ഒരു യമണ്ടൻ മണ്ടത്തരമായി എന്നും , ചിന്തിച്ചു നിന്ന എന്നെ എന്തിനാണ് ടിക്കറ്റ്ചേട്ടൻ ഉള്ളിലോട്ടു പെട്ടെന്ന് വലിച്ചു കയറ്റിയത് എന്നും ഞാൻ തിരിച്ചറിഞ്ഞു.

 

പക്ഷെ , സിനിമ കാണൽ എന്റെ ജീവിതത്തിലെ ഒരു മറക്കാൻ ആവാത്ത സംഭവം ആയി മാറിയതിനെ പറ്റിയാണ് കുറിപ്പ്...

 

സിനിമ കണ്ടു തുടങ്ങി ഒരു പത്തു മിനിട്ട് ആയപ്പോൾ ആണ് അത് സംഭവിച്ചത് , എന്റെ ഇടത്തെ തുടയിൽ ഒരു തോണ്ടൽ. ഞാൻ അപ്പോഴാണ്അടുത്തിരുന്ന ആളെ ശ്രദ്ധിച്ചത് , ഒരു ഇരുപ്പത്തഞ്ച് പ്രായം തോന്നിക്കുന്ന ഒരു ചേച്ചി സ്ക്രീനിൽ നോക്കി സിനിമയിൽ ലയിച്ചു ഇരിപ്പുണ്ട്. ഇനി അറിയാതെ അവരുടെ കൈ വല്ലതും കൊണ്ടതായിരിക്കും , ഞാൻ എന്റെ ഇടത്തെ കാലു അൽപ്പം വലത്തോട്ട് നീക്കി, പതുക്കെ പതുക്കെ ബോർ അടിച്ചു ഉറക്കത്തിലേക്കു വീണു തുടങ്ങി. പക്ഷെ , അടുത്ത പത്തു മിനിട്ടിനുള്ളിൽ എന്റെ ഉറക്കവും സകല മനസ്സമാധാനവും നശിപ്പിച്ചു കൊണ്ട് വീണ്ടും അത് സംഭവിച്ചു, അതെ, എന്റെ ഇടത്തെ തുടയിൽ കിട്ടിയ രണ്ടാമത്തെ തോണ്ടൽ.

 

അപ്പ്രാവശ്യം എനിക്കുറപ്പാണ്. നല്ല അസ്സൽ തോണ്ടൽ തന്നെ , ഞാൻ അടുത്തുള്ള ചേച്ചിയെ വീണ്ടും വീണ്ടും നോക്കി. കക്ഷി അപ്പോഴും ഒന്നും അറിയാത്ത പോലെ സ്ക്രീനിൽ തന്നെ നോക്കി ലയിച്ചു ഇരിപ്പ് തന്നെ. അതോടെ AC യുടെ ഉഗ്രൻ തണുപ്പിലും ഞാൻ വിയർത്തു തുടങ്ങി. എന്റെ നെഞ്ച് ഇടിക്കുന്ന ശബ്ദം തിയട്ടെരിലെ DTS സിസ്ടതെക്കാൾ നല്ലോണം മുഴങ്ങി കേട്ടു. ഇതിനു മുൻപ് വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന പാവം എന്ന് തോന്നിയ   ചില പെണ്കുട്ടികളെ എന്തെങ്കിലും നിഷ്കളങ്കം ആയി അവര് പോലും കേൾക്കാതെ കമന്റ്ചെയ്തത് അല്ലാതെ , ഇത് പോലെ ഒരു ഭാഗ്യ ദേവത അടുത്തിരുന്നു ഇങ്ങോട്ട് തോന്ടുന്നത് പോലെയുള്ള വലിയ കാര്യങ്ങൾ ചിന്തിച്ചു നോക്കാനുള്ള മനക്കട്ടി പോലും എനിക്കില്ലായിരുന്നു. എങ്കിലും എന്റെ ഉള്ളിലെ പുരുഷ ഈഗൊ ഉണർന്നു. ഇത്രയൊക്കെ ആയിട്ട് ആണായി പിറന്ന ഞാൻ പ്രതികരിക്കാതെ ഇരുന്നാൽ അതിന്റെ ചീത്ത പേര് ലോകത്തെ എല്ലാ ആണുങ്ങൾക്കും ആണെന്ന് എനിക്ക് തോന്നി. ഇനി തിരിച്ചു അങ്ങോട്ടും തോണ്ടുക എന്നത് അപ്പോൾ എന്നിൽ നിക്ഷിപ്തമായ അനിവാര്യമായ  ഒരു കർമം ആയി ഞാൻ തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ആണുങ്ങളുടെയും അഭിമാനം എൻറെ വിരൽ തുമ്പിലായ ഒരു നിമിഷം ,  കണ്ണുകളടച്ചു മനസ്സിൽ ആരെയൊക്കെയോ ധ്യാനിച്ച്‌, എന്തൊക്കെയോ പ്രാർഥിച്ചു , തണുത്തു വിറച്ച എൻറെ കൈ വിരൽ കൊണ്ട് ഞാൻ തിരികെ തോണ്ടാൻ കൈ നീട്ടാൻ തുടങ്ങവേ....ട്രിംഗ് ..ട്രിംഗ് ..ട്രിംഗ് ... സിനിമ ഇന്റെർവൽ മണി മുഴങ്ങി.

 

സിനിമ ഹാളിൽ ലൈറ്റുകൾ തെളിഞ്ഞു. ആളുകൾ ധൃതിയിൽ പുക വലിക്കാനും , പോപ്കോണ്വാങ്ങാനും ,  റസ്റ്റ്  റൂം പോകാനും ഓടി ഇറങ്ങി.  ഞാൻ അപ്പോൾ ജാള്യതയും , ചമ്മലും , ആശ്വാസവും , കരച്ചിലും , ചിരിയും ഒക്കെ കലർന്ന ഒരു മാനസികാവസ്ഥയിൽ അവിടെ തളർന്നിരുന്നു.  സമയം വീണ്ടും എൻറെ കാലിലേക്ക് തോണ്ടിയ ചെറിയ കൈകൾ പയ്യെ  ഞാൻ  എടുത്തു മാറ്റുമ്പോൾ, ചേച്ചി എന്നോട് സോറി പറഞ്ഞു തന്റെ മടിയിൽ കിടന്നിരുന്ന ചെറിയ കുഞ്ഞിനെ അടുത്തിരുന്ന  നല്ല മസ്സിലുകളുള്ള ഭർത്താവ് ചേട്ടന് കൈ മാറി. എന്റെ ഉള്ളിലെ ചാപല്യം തിരിച്ചറിഞ്ഞെന്ന ഭാവത്തിൽ, ഒരു കുസൃതി ചിരിയോടെ ആ കുഞ്ഞു എന്നെ തന്നെ നോക്കി അപ്പോഴും ആക്കി ചിരിച്ചു കൊണ്ടിരുന്നു.

 

ഒരു നല്ല നിമിഷത്തിന്റെ ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ , അന്നവിടെ കുറെ തല്ലും കൊണ്ട്  ഒരു സാമൂഹിക വിരുദ്ധൻ എന്ന്  മുദ്ര കുത്ത പെടേണ്ടി ഇരുന്ന എനിക്ക് , മാന്യന്മാരായ നിങ്ങൾക്ക് നൽകാനുള്ള ഈ കഥയുടെ ഗുണപാഠം ഇതാണ്...

 

സിനിമ ഹാളിൽ വെച്ച് ആരെങ്കിലും നിങ്ങളെ തോണ്ടിയാലും , ഒന്ന് തിരിച്ചു തോണ്ടാൻ ആഗ്രഹം ഉണ്ടെങ്കിൽ, ഇന്റെർവൽ വരെ കാത്തിരിക്കുന്നത് വളരെ നല്ലതായിരിക്കും...


[ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" ഓഗസ്റ്റ്‌ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]





Thursday, September 17, 2015

... ഒടുവിലൊരു കുറ്റ സമ്മതം...


അന്ന് ട്രെയിനിൽ കയറി കസിൻറെ വീട്ടിലേക്കു രാത്രി അവിടെ കിടന്നുറങ്ങാനുള്ള പോക്കായിരുന്നു. വൈകിട്ട് അവന്റെ കൂടെ ഒരു സിനിമയ്ക്കു പോകണം , രാത്രി ഏതെങ്കിലും ഹോട്ടെലിൽ കയറി കുറച്ചു ഫുഡ്‌ അടിക്കണം. അത്രയേ ഉള്ളു ആകെയുള്ള അജണ്ട. അടുത്ത ദിവസം രാവിലെ തിരിച്ചെത്തണം. സമപ്രായക്കാരനായ  കസ്സിൻ ആയതു കൊണ്ട് പതിവ് പോലെ രാത്രി ഉടുക്കാനുള്ള ലുങ്കിയും ടി ഷർട്ടും അവന്റെ തന്നെ ഉപയോഗിക്കാം.  പിന്നെ സ്വന്തമായി ആകെ വേണ്ടത് പല്ല് തേക്കാനുള്ള ബ്രെഷ് ആണ്. എന്റെ അത്രയും തന്നെ പ്രായം  തോന്നിക്കുന്ന , ബ്രസ്സലുകൾ കുറച്ചു അവശേഷിക്കുന്ന ആ മഞ്ഞ ബ്രഷും പാന്റിന്റെ പോക്കറ്റിലിട്ടു ഞാൻ ട്രെയിൻ കംബാർട്ടുമെന്ടിലെ ഒഴിഞ്ഞ ഒരു വശത്തെ സീറ്റിൽ ജനാലയ്ക്കരികിൽ സ്ഥാനം പിടിച്ചു.


വയ്കിട്ട് കോളേജു വിട്ട നേരം ആയിരുന്നു അത്.  കല പില കല പില പറഞ്ഞു കൊണ്ട് നാലഞ്ചു കോളേജ് പെണ്‍ പിള്ളേർ ഞാൻ ഇരുന്ന വശത്തെ ബാക്കിയുള്ള സീറ്റുകളിൽ സ്ഥാനം പിടിച്ചു. ആരൊക്കെ പിടിച്ചു തിരിച്ചാലും അവരുടെ ഭാഗത്തേക്ക് തിരിയാത്ത പോലെ ഞാൻ ജനലിലൂടെ പുറത്തേക്കു തന്നെ നോക്കിയിരുന്നു. ഒരു കൂട്ടം പെണ്‍ കുട്ടികളുടെ ഇടയിൽ അകപ്പെട്ട പാവം കുഞ്ഞാടിനെ പോലെ ഞാൻ നിസ്സഹായനായി. എന്റെ പരിഭവം തിരിച്ചറിഞ്ഞ അവർ അന്നത്തെ ഇരയെ കിട്ടിയ പോലെ പണി തുടങ്ങി. 'ഒന്ന് നോക്കു ചേട്ടാ' ' ഞങ്ങളോട് പിണക്കമാണോ' എന്നൊക്കെയുള്ള കമന്റുകൾ വന്നു തുടങ്ങിയപ്പോൾ സംഗതി കൂടുതൽ ചളം ആകും മുൻപ് ഞാൻ അവിടെ നിന്നും വലിയാൻ തീരുമാനിച്ചു.


ട്രെയിൻ ഒരു സ്റ്റെഷൻ വിട്ടു പയ്യെ നീങ്ങി തുടങ്ങിയപ്പോൾ ഞാൻ മനസ്സ് കൊണ്ട് അവിടെ നിന്നും മുങ്ങാൻ തയാറെടുത്തു അവിടെ നിന്നും എഴുന്നേറ്റു നടക്കാൻ തുടങ്ങി. പെട്ടെന്ന് എന്റെ അടുത്തിരുന്ന , അവരുടെ കൂട്ടത്തിലെ ഏറ്റവും കാ‍ന്താരി എന്ന് തോന്നിപ്പിച്ച പെണ്‍ കുട്ടി എന്റെ നേരെ കൈ കൊണ്ട് തടഞ്ഞു പറഞ്ഞു. "ഇതാ , ചേട്ടന്റെ ടൂത്ത് ബ്രെഷ് സീറ്റിൽ വീണു കിടക്കുന്നു "


അതി ദയനീയമായ ആ അവസ്ഥയിൽ അന്നവിടെ കിടന്ന എന്റെ  പ്രിയപ്പെട്ട  ആ സന്തത ബ്രെഷിനെ അവിടെ കൂട്ടത്തിൽ വെച്ച് അംഗീകരിക്കാൻ എന്റെ ഉള്ളിലുള്ള ദുരഭിമാനി സമ്മതിച്ചില്ല.  അവിടത്തെ കളിയാക്കി കൊണ്ടുള്ള കൂട്ട ചിരികൾക്കിടയിൽ ഞാൻ കട്ട  കലുപ്പിൽ തന്നെ ഇതൊന്നും എന്റെയല്ലെന്നും, എന്റെ ബ്രെഷ് ഇങ്ങനെയല്ല എന്നും ഉറക്കെ പ്രഗ്യാപിച്ചു. എങ്കിലും അവർ എന്നെ വിടാൻ കൂട്ടാക്കിയില്ല. 'അങ്ങനെ പറഞ്ഞാൽ എങ്ങനെയാ' , 'ഇത്രയും നല്ല ബ്രെഷിനെ ചേട്ടൻ ഇവിടെ ഉപേക്ഷിക്കുകയാണോ' , 'പാവത്തിനെ ഇവിടെ കളഞ്ഞിട്ടു പോകല്ലേ ചേട്ടാ' , 'അഥവാ ചേട്ടന്റെ അല്ലെങ്കിലും അതിനൊരു പുതിയ ജീവിതം കൊടുത്തൂടെ'... എന്നൊക്കെ ഉള്ള അവരുടെ  ചോദ്യങ്ങൾക്കിടയിൽ രക്ഷപെടാനുള്ള ആകെയുള്ള മാർഗം ആയി , എനിക്ക് ഇറങ്ങാനുള്ള സ്ഥലം ആയി എന്നും പറഞ്ഞു അപ്പോൾ ട്രെയിൻ നിർത്തിയ  ഏതോ ഒരു സ്റ്റെഷനിൽ ഞാൻ ചാടി ഇറങ്ങി.


ഇന്നും എന്റെ പല രാത്രികളിലും , അന്ന് എന്നെ ദയനീയമായി നോക്കുന്ന , ഏതോ ദുരഭിമാനത്തിന്റെ പേരിൽ ഞാൻ അന്ന് അവിടെ ഉപേക്ഷിച്ച ആ മഞ്ഞ ബ്രെഷിന്റെ മുഖം തെളിഞ്ഞു വരും.

പ്രിയ ബ്രേഷേ.... നീ എന്നോട് ക്ഷമിക്കുക.. അന്ന് നീ എന്റെതാണെന്ന്  അഭിമാനത്തോടെ പറഞ്ഞു, നിന്നെ എന്നോടൊപ്പം കൂട്ടാനുള്ള ചങ്കൂറ്റം എനിക്കില്ലാതെ പോയി. ഇന്നിതാ , വർഷങ്ങൾക്കു ശേഷം  ഈ ലോകം മുഴുവൻ കേൾക്കെ ഞാൻ ധൈര്യത്തോടെ ഉറക്കെ വിളിച്ചു പറയുകയാണ്‌.....


 "അത്  എന്റേതാണ്. എത്രയൊക്കെ തേഞ്ഞു പോയെങ്കിലും, ഭംഗിയില്ലെങ്കിലും ആ മഞ്ഞ ബ്രെഷ് എന്റേത് മാത്രമാണ്. , ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ".



[ ഇ-മഷി , ഓഗസ്റ്റ്‌ 2015 ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ]
http://www.youblisher.com/p/1190298-e-mashi-online-magazine/



Thursday, August 20, 2015

പ്രേമോപദേശം - ഒരു നീളമുള്ള ചെറു കഥ !



പുതുതായി തുടങ്ങിയ ഹോട്ടലിൽ കയറി ഉച്ചയ്ക്ക് പരീക്ഷിച്ച മട്ടൻ ബിരിയാണി മുട്ടൻ പണി തന്നു എന്നാണു തോന്നുന്നത് , ഫുഡ് കഴിഞ്ഞു ഓഫീസിൽ തിരിച്ചത്തിയത് മുതൽ വയറ്റിൽ മൊത്തത്തിൽ ഒരു പന്തികേട്‌ !.  എന്റെ കൂടെ കഴിക്കാൻ വന്ന ദിലീപിന്റെ അവസ്ഥ എന്താണെന്നറിയാൻ ഞാൻ പയ്യെ എഴുന്നേറ്റു അവനിരിക്കുന്ന കാബിനിലേക്ക്‌ എത്തി നോക്കി. വയറും തടവി ടോയിലെട്ടിന്റെ ഭാഗത്തേക്ക് അമിത സ്പീഡിൽ അവൻ നടക്കുന്ന ആ കാഴ്ച എന്റെ മനസ്സിന്റെ പേടി ശെരി വെച്ചു, സംശയം വേണ്ട , വെറും പണിയല്ല , നല്ല ഒന്നൊന്നര കട്ട പണി തന്നെ കിട്ടി ! ഞാൻ ദിലീപിന്റെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചു. ആദ്യത്തെ പ്രാവശ്യം ടോയിലെട്ടിൽ നിന്നും തിരിച്ചെത്തിയ ദിലീപ് അഞ്ചു മിനിട്ട് കഴിഞ്ഞു വീണ്ടും വയറും പിടിച്ചു എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നു ! അവന്റെ അടുത്തിരിക്കുന്ന പാലാക്കാരി ഓവർ സ്മാർട്ട്‌ അന്നാ ചെറിയാൻ  "ഇന്ന് നല്ല കോൾ ആണെന്ന് തോന്നുന്നല്ലോ ?" എന്ന് ഉറക്കെ പറഞ്ഞു അവനെ ചൊറിഞ്ഞു. ടോയിലെട്ടിലേക്ക് അതി വേഗം ഓടുന്നതിനിടയിലും ദിലീപ് തിരിഞ്ഞു നിന്ന് "അതെ , രണ്ടു കോളും , മൂന്നു മിസ്സ്‌ കോളും.. ഇനിയും കൂടുതൽ വല്ലതും അറിയാണോ   " എന്ന് തിരിച്ചടിച്ചു!!


ഇനിയിപ്പോൾ കാര്യത്തിന്റെ ഗൌരവം അൽപ്പം കൂടുതലാണ്. കാരണം , ഞങ്ങൾ ഇരിക്കുന്ന ഫ്ലോറിൽ ആകെ രണ്ടു ടോയിലേറ്റ് മുറികളെ ഉള്ളു. ആക്സസ് കാർഡ്‌ പഞ്ച് ചെയ്തു ഉള്ളിൽ കയറിയതിനു ശേഷം ആണ് ഈ ടോയിലേറ്റ് എന്ന ഒരൊറ്റ ഭൂമിശാസ്ത്ര പരമായ സവിശേഷത കൊണ്ട് തന്നെ , ഞങ്ങളുടെ ഓഫീസിലെ ഏറ്റവും തിരക്കേറിയ ഇടം ഇതാണ്. ചാറ്റ് ചെയ്യുന്നവനും , വീഡിയോ കാണുന്നവനും , ബോർ അടിക്കുന്നവനും, ഇരുന്നുറങ്ങാൻ കഴിവുള്ളവരും എല്ലാം ടോയിലെറ്റിൽ കയറി റൂമും അടച്ചു ഒന്നും രണ്ടും മണിക്കൂർ ഇരിപ്പാണ്. ഇതിനിടയിൽ യഥാർത്ഥ ആവശ്യക്കാരുടെ അവസ്ഥയാണ് അതി ദയനീയം. "കത്തി താഴയിടെടാ , നിന്റെ അച്ഛനാടാ പറയുന്നത് , കത്തി താഴയിടെടാ " എന്ന് തിലകൻ ചേട്ടൻ കിരീടത്തിൽ കരഞ്ഞു പറഞ്ഞതിനേക്കാൾ ഹൃദയ സ്പർശിയായ, "അളിയാ , ഒന്ന് പുറത്തു ഇറങ്ങെടാ  പൊന്നളിയാ " മോഡൽ കരലളിയുന്ന ഡയലോഗുകൾ ഞാൻ ഇവിടെ പതിവായി കേൾക്കാറുണ്ട് !

നമ്മളെ കൊണ്ട് ആവുന്ന കാലത്ത് പയ്യെ പയ്യെ നടന്നു അവിടെയെത്തിയാൽ , ആപത്ത് കാലത്ത് വെറുതെ നക്ഷത്രം എണ്ണുന്നത് ഒഴിവാക്കാമെന്നു എന്റെ ഉള്ളിൽ നിന്നാരോ ഉപദേശിച്ചു. പതുക്കെ , ഫോണും കയ്യിലെടുത്തു കുത്തി , ഒരു മൂളിപ്പാട്ടും പാടി, എന്റെ വ്യാകുലതകൾ ആരെയും അറിയിക്കാതെ , ഉടനെ നടക്കാൻ പോകുന്ന അനിവാര്യമായ ആ ദുരന്തത്തെ ഉൾക്കൊള്ളാനായി ഞാൻ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു നീങ്ങി. ഞാൻ എഴുന്നേറ്റു നടന്നു തുടങ്ങിയതും എന്റെ അടുത്തിരിക്കുന്ന പ്രേമനും അവന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു എന്റെ പിറകിൽ നടന്നു തുടങ്ങി ! ദൈവമേ , ഇനി അവനും അങ്ങോട്ടേക്ക് തന്നെയാണോ , ഇടയ്ക്ക് അവൻ 'ശു   , ശു' എന്നൊക്കെ എന്നെ വിളിക്കുന്ന പോലെ എനിക്ക് തോന്നി ! ഇനി അത് എന്റെ തോന്നലാകും , എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി കൂട്ടി വന്നു. എന്റെ മുജ്ജന്മ സുകൃതം , ഒരു ടോയിലേറ്റ് റൂം ഒഴിവുണ്ട് ! ഇനി പ്രേമനെങ്ങാനും എന്നെ ഓവർ ടേക്ക് ചെയ്തു വന്നു അവിടെ ഓടിക്കയറും മുൻപ് ഞാൻ അതിനുള്ളിൽ ചാടിക്കയറി കതകടച്ചു !


ഉടനെ അതാ ! വാതിലിൽ ഇട്ടു ആരോ മുട്ടാൻ തുടങ്ങി. ആദ്യം ആളുണ്ടെന്നു മനസ്സിലാക്കാൻ ഞാൻ ഒന്ന് രണ്ടു വട്ടം ഉച്ചത്തിൽ ചുമച്ചു , പിന്നെയും തട്ടൽ നിർത്തുന്നില്ല ! 'ആളുണ്ട്, അകത്തു ആളുണ്ട് ' എന്നുറക്കെ നിലവിളിച്ചു നോക്കി , എന്നിട്ടും കതകിലെ തട്ട് നിർത്തുന്നില്ല ! എന്റെ ഉള്ളിലെ മനുഷ്യത്വം ഉണർന്നു.  എന്നെക്കാൾ ബുദ്ധിമുട്ടുന്ന ഏതെങ്കിലും പാവം മനുഷ്യൻ ആകും ! എനിക്കിനിയും കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാനാകും. ഞാൻ കതകു തുറന്നതും മുൻപിലതാ നിൽക്കുന്നു പ്രേമൻ ! ഞാൻ അവനോടു 'കയറിക്കോ , പക്ഷെ പെട്ടെന്ന് ഇറങ്ങണം ' എന്ന് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു , " ഒരു കാര്യം മറക്കാതെ പറയാനാണ് തട്ടി വിളിച്ചത്.. ഈ ഞായറാഴ്ച എന്റെ കല്യാണമാണ് , മറക്കാതെ വരണം "  !!!! 'നീ പോടാ @#$%@#.. " എന്ന് ഞാൻ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു കൊണ്ട് , തിരിച്ചു കയറി  എന്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി , നമ്മളൊരിക്കലും കല്യാണം വിളിക്കുന്നവനെ ചീത്തവിളിക്കാൻ പാടില്ലായിരുന്നു , ഞാൻ ചെയ്തത് മോശമായി പോയി !


പ്രേമനെ ഇനി ഞാൻ നിങ്ങൾക്ക് പ്രത്യേകം പരിചയ പെടുത്തേണ്ട ആവശ്യമുണ്ടോ എന്നറിയില്ല എങ്കിലും ആ പരിശുദ്ധ മഹാത്മാവിനെ പറ്റി രണ്ടു വാക്ക് ... ഇവൻ പ്രേമാനന്തൻ, ഞങ്ങളുടെ ഓഫീസിലെ ഏറ്റവും വലിയ നിഷ്കളങ്കൻ ! അവൻ വലിയ പൊട്ടൻ ആണെന്നും ; അല്ല , പൊട്ടനായി അഭിനയിക്കുന്ന വലിയ ബുദ്ധിമാൻ ആണെന്നും വിശ്വസിക്കുന്ന രണ്ടു വിഭാഗം കൂട്ടർ ഞങ്ങളുടെ ഇടയിലുണ്ട് ! എന്തായാലും ഇനി ഞാൻ പറയുന്ന സംഭവം വായിച്ചു ഇതിലേതാണ് ശേരിയെന്നു നിങ്ങൾക്ക് തന്നെ തീരുമാനിക്കാം...


അര മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കടലാക്രമണത്തിനും പേമാരിക്കും ഇടിമിഞ്ഞലിനും ശേഷം , ക്ഷീണിതൻ എങ്കിലും അങ്കം ജയിച്ച ചേകവനെ പോലെ ഞാൻ സീറ്റിൽ തിരിച്ചെത്തി. പയ്യെ എഴുന്നേറ്റു പ്രേമന്റെ സീറ്റിൽ എത്തി ക്ഷമാപണത്തോടെ ഞാൻ കാര്യം പറഞ്ഞു, "ഒന്നും തോന്നരുത്, എന്റെ അപ്പോഴത്തെ അവസ്ഥ അങ്ങനെയായിരുന്നു ". പ്രേമനും കാര്യം മനസ്സിലായ പോലെ എന്നോട് മറുപടി പറഞ്ഞു " സാരമില്ല, എന്റെ ഭാഗത്തും തെറ്റുണ്ട് , ഞാൻ വാതിലിൽ തട്ടാതെ തന്നെ , പുറത്തു നിന്നും ഉറക്കെ കാര്യം പറഞ്ഞാൽ മതിയായിരുന്നു..  " !!!

പിന്നെ എന്തെങ്കിലുമൊക്കെ സംസാരിക്കാൻ വേണ്ടി ഞാൻ വെറുതെ ചോദിച്ചു , "കല്യാണം ഒരുക്കം ഒക്കെ എവിടെവരെയായി ?". അവന്റെ മറുപടി ഞാൻ പ്രതീക്ഷിച്ച പോലെ  അപ്രതീക്ഷിതമായ ഒന്നായിരുന്നു ! " പെണ്ണിനോട് ആദ്യം എന്ത് പറയണം എന്നതിൽ ഒരു തീരുമാനം ആയില്ല ,  ബാക്കിയൊന്നും കുഴപ്പമില്ല " ! ആശയ ദാരിദ്ര്യം അനുഭവിക്കുന്ന ആ നിഷ്കളങ്ക  കൂട്ടുകാരനെ ഈ അവസരത്തിൽ സഹായിക്കേണ്ട കടമ ഞാൻ തിരിച്ചറിഞ്ഞു , ഇമ്മാതിരി വിഷയത്തിൽ അനുഭവജ്ഞാനം അധികമില്ലെങ്കിലും അവനെക്കാൾ തിയററ്റിക്കൾ അറിവ് എനിക്ക് കൂടുതൽ ഉണ്ടാകുമെന്ന ആത്മ വിശ്വാസത്തിൽ , ഇഷ്ട്ടദൈവം  ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്‌ ഞാൻ പറഞ്ഞു, " ചിത്രം സിനിമയിൽ നമ്മുടെ ലാലേട്ടൻ പറയുന്ന ഡയലോഗ്  ഇല്ലേ , You are the light of my lonely life, Love of my heart, Dew of my desert, Tune of my song, Queen of my kingdom and I love you Kalyani…… അങ്ങനെ എന്തെങ്കിലും ശ്രമിച്ചൂടെ ?" . ഇത്രയും കേട്ടിട്ടും ഒന്നും പറയാതിരുന്ന പ്രേമനെ നോക്കി ഞാൻ ചോദിച്ചു , "ഞാൻ പറഞ്ഞത് എന്തേലും മനസ്സിലായോ ? " ,  എന്നെ നോക്കി ഒരു കണ്ണടിച്ചു കാണിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു... "ഒന്ന് മാത്രം എനിക്ക് മനസ്സിലായി , light OFF  '  !!!!!

നിർവികാരനായി തിരിച്ചു നടന്നു ഞാൻ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു , "Never underestimate the first night knowledge of any 'നിഷ്കളങ്ക്'' human beings"... !!!!


< ...ശുഭം... >