Wednesday, June 19, 2019

... " പ്രേതവും പ്രിയതമയും " ....

[ ... രാത്രി ഉറങ്ങാൻ കിടക്കും നേരം,  കൊച്ചു കുട്ടികൾക്ക് പേടിപ്പിക്കുന്ന കഥകൾ പറയുന്ന , അച്ചന്മാർക്കുള്ള ഒരു ഉപദേശം ആണ് ഈ കഥ .... ]


കൊച്ച്   :: " ഒരു കഥ പറഞ്ഞു തരുമോ  .. "


അച്ഛൻ :: " എന്ത് കഥ ... ഒന്ന് കിടന്നുറങ്ങു കൊച്ചേ ..."


കൊച്ച്   :: " ഒരു കഥ .. ഒരൊറ്റ കഥ .. പ്ളീസ് ..."
അച്ഛൻ :: " ഒക്കെ  .. ഒക്കെ ... ഒറ്റ ഒരെണ്ണം ...വൺസ്  അപ്പോൺ എ ടൈം , ദെയർ  ഈസ് ..... "


കൊച്ച്   :: " 'വൺസ്  അപ്പോൺ' എന്ന് വരുമ്പോൾ 'ദെയർ  വാസ്' അല്ലേ ? , 'ഈസ്' അല്ലല്ലോ ? " !!!


അച്ഛൻ :: " ദാണ്ടെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം .... കഥയിൽ ചോദ്യമില്ല !!!!... ഞാൻ കഥ പറയുമ്പോൾ ഇടയ്ക്കു ഇങ്ങോട്ടു കയറി ചോദ്യം ചോദിക്കരുത് .... പിന്നെ , ഇനി ഞാൻ മലയാളത്തിലേ കഥ പറയു .. അതും പറഞ്ഞേക്കാം ..... "


കൊച്ച്   :: " ശെരി ശെരി .... എന്നാൽ , ഒരു ഗോസ്റ്റ്  സ്റ്റോറി  പറഞ്ഞു തരുമോ ? "


അപ്പോൾ, പ്രിയതമ ... " രാത്രി വെറുതെ പേടിയാവുന്ന കഥ നിങ്ങൾ പറയാൻ നിൽക്കരുത് ... ,  മനുഷ്യർക്ക്  ഇവിടെ സമാധാനമായി ഉറങ്ങണം  ... "


അച്ഛൻ :: " പ്രേതമെങ്കിൽ പ്രേത കഥ ... പണ്ട് പണ്ട് ... ഒരു കൂറ്റൻ
ബംഗ്ളാവ് ............... പാതി  രാത്രി .. അങ്ങ് ദൂരെ ... ദൂരെ ..... ദൂരെ ..... ഒരു ശബ്ദം ..... "


വീണ്ടും  പ്രിയതമ  ... " ഇതാ  .. ഞാൻ വീണ്ടും പറയുകയാണ്  ... മനുഷ്യർക്ക്  ഇവിടെ സമാധാനമായി ഉറങ്ങണം  ... "


അച്ഛൻ :: " അങ്ങനെ രാത്രിയിൽ , ദൂരെ ഒരു ശബ്ദം .... പട്ടി ഓരിയിടുന്ന പോലെ  ..."


കുറച്ചു കഴിഞ്ഞു , ആ കഥകേട്ട് ബോർ അടിച്ചു ഉറങ്ങി പോയ  മോളെ നോക്കി അച്ഛൻ .....


"  ശെടാ !!! എന്നോട് കഥപറയാൻ പറഞ്ഞിട്ട് കൊച്ച്  അപ്പോഴേക്കും പെട്ടെന്ന്  ഉറങ്ങിയോ ....  "


തിരിഞ്ഞു നോക്കി , " അപ്പോൾ , ഇനി ഞാൻ മാത്രമേ ഉള്ളോ ഇവിടെ ഉറങ്ങാൻ .....   "


അങ്ങനെ , കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു ഉറക്കം വരാതെ, അച്ഛൻ  ...


" എടിയേ .... എടി  ,  നീ ദൂരെ എന്തേലും ശബ്ദം  കേട്ടോ  .... പട്ടി ഓരിയിടുന്ന പോലെ എങ്ങാനും  ..." !!!


അപ്പോഴേക്കും അലറി വിളിച്ചു പ്രിയതമ  ...

" ഞാൻ അപ്പോഴേ പറഞ്ഞതല്ലേ .... വെറുതെ രാത്രി പേടിയാവുന്ന കഥ  പറയാൻ നിൽക്കരുത് എന്ന്  ... ,  എനിക്കറിയാമായിരുന്നു  ഓരോ പ്രേത  കഥ പറഞ്ഞിട്ട് , നിങ്ങള് അതാലോചിച്ചു പേടിച്ചു കിടന്നുറങ്ങാതെ, മറ്റുള്ളരെ കൂടി ശല്യപ്പെടുത്തുമെന്നു ...   " !!!!!


അച്ഛൻ  :: " എന്റമ്മോ !!!! എന്റമ്മമോ !!! നീ ഉറങ്ങു പ്രിയതമേ .... ഇതിനേക്കാൾ  നല്ലതു 'പ്രേതം'  വരുന്നത് തന്നെയാണ് ... "


അങ്ങനെ , ധൈര്യവാനായ ആ അച്ഛൻ , തന്റെ കണ്ണുകൾ ഇറുക്കി അടച്ചു , അറിയാവുന്ന പ്രാർത്ഥനയൊക്കെ ചൊല്ലി , ഇനിമേലിൽ താൻ രാത്രി കുട്ടികൾക്ക് പ്രേതകഥ പറഞ്ഞു കൊടുക്കില്ലെന്ന് ശപഥം ചെയ്തു .

Thursday, February 21, 2019

.... ഒരു പനി കഥ ...


ഇവിടെ നടക്കുന്ന 'വൈറൽ ഫ്ലൂ' സീസൺ ആഘോഷത്തിന്റെ ഭാഗമായി , കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായപ്പോഴേക്കും , എനിക്ക് ചെറിയ ശരീര വേദനയും, വിറയലും, പനിയും...


അപ്പോഴേ ഭാര്യ മര്യാദയ്ക്ക് പറഞ്ഞു , ഇനിയിപ്പോൾ ഒരാഴ്‌ച വീട്ടിൽ അടങ്ങി ഒതുങ്ങി പുതച്ചു കിടന്നോളു. ഇനിയിപ്പോൾ നിങ്ങളായി ആചാരങ്ങൾ തെറ്റിക്കേണ്ട.

പക്ഷെ , കമ്പനിയോടുള്ള സ്നേഹവും , പ്രോജെക്ടിലെ ആത്മാർത്ഥതയും മാനേജറോടുള്ള കൂറും വെച്ച് ഞാൻ പറഞ്ഞു ,

" അല്ല ... ഞാൻ പോയില്ലേൽ ശരിയാവില്ല.. എല്ലായിടത്തും എന്റെ കണ്ണ് തന്നെ എത്തണം എന്ന് വെച്ചാൽ എന്താ ചെയ്യുക. അല്ലെങ്കിലും , ഇനിയിപ്പോൾ ഞാൻ അല്ലാതെ വേറെ ആരുണ്ട് കമ്പനിയിൽ എനിക്കൊരു പകരക്കാരൻ ആവാൻ ... ഇല്ല , ഞാൻ എത്ര കഷ്ട്ടപ്പെട്ടായാലും പോകും ..... " !!!

അടുത്ത ദിവസം , വളഞ്ഞു ഒടിഞ്ഞു കമ്പനിയിലേക്ക് രോഗിയായി കയറിയ എന്നെ കണ്ടതും , ആദ്യം മാനേജർ തന്നെ ചീത്ത വിളിച്ചു ....

" എടേ ... നിനക്കൊന്നും വേറെ പണിയില്ലേ !! ഞങ്ങൾക്കും കൂടെ പനി തരാനായി മിനക്കെട്ടു വരണോ ... അല്ലേലും ഇപ്പോൾ ഇങ്ങോട്ടു വന്നിട്ട് വലിയ കാര്യം ഒന്നും ഇല്ലല്ലോ ..... " !!

' ഒന്ന് പോ സാറേ കോമെഡി പറയാതെ ' എന്നും മനസ്സിൽ പറഞ്ഞു , അല്ലേലും അങ്ങേരെക്കാൾ കമ്പനിയോടും പ്രോജെക്റ്റിനോടും ആത്മാർഥത കൂടുതൽ എനിക്കാണല്ലോ എന്നൊക്കെ ആശ്വസിച്ചു , അന്നത്തെ പണി തുടങ്ങി !!!

ആദ്യത്തെ ഒരു മണിക്കൂർ ഓഫീസ് എ.സി യിൽ ഇരുന്നപ്പോൾ തന്നെ , പതിവ് പോലെ , എന്റെ എല്ലാ തീരുമാനങ്ങളും പോലെ , ഇതും ഒരു മണ്ടത്തരം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അടുത്തിരുന്നവൻ ഇടയ്ക്കു എന്നോട് 'നിങ്ങൾ മേശയിൽ താളമടിക്കാതിരിക്കൂ, പ്ളീസ് ", എന്ന് പറഞ്ഞപ്പോൾ ആണ് , അത് പനിയുടെ ശക്തിയിൽ ബോഡി മൊത്തം നല്ലോണം വിറച്ചു തുടങ്ങിയത് പിടികിട്ടിയത്. അതിന്റെ കൂടെ , ലീവെടുക്കാതെ ഓഫീസിൽ എത്തിയതിനാൽ , ഒരു മയവുമില്ലാതെ ചറ പറ പറന്നു പണിയുമെത്തി.

അങ്ങനെ , ഒരു വിതം അമാന്തിച്ചു കുറെ പേരുള്ള ഒരു മീറ്റിംഗിൽ ഇരിക്കുമ്പോഴാണ് , പങ്ങെങ്ങോ പറഞ്ഞ പണി ചെയ്തു തീർത്തില്ലെന്നും പറഞ്ഞു ചൂടിളകി ഒരു ഡയറക്റ്റർ മുന്നിൽ പ്രത്യക്ഷപ്പെട്ടു ചാട്ടം തുടങ്ങിയത്. അതിന്റെ ടെൻഷനും , പണിയുടെ ടെൻഷനും , പനിയുടെ ടെൻഷനും കൂടി ഒന്നിച്ചായപ്പോൾ , ഞാൻ അവിടെ അന്തസായി തലകറങ്ങി വീഴുകയും , ഇനിയിപ്പോൾ വീണ സ്ഥിതിക്ക് തൽക്കാലം ഇന്ന് നിർത്താമെന്നും , ഇനിയിപ്പോൾ ഇവൻ നാളെയെങ്ങാനും പൊങ്ങിയാൽ , ബാക്കി മീറ്റിംഗ് നാളെത്തേക്ക് മാറ്റാമെന്നും പറഞ്ഞു , എല്ലാ കൂട്ടവും തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയി . അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ , ചീത്ത വിളിച്ചു പോയ ഡയറക്റ്റർ മാത്രം ഒന്ന് തലയെത്തി നോക്കി സ്നേഹത്തോടെ ചോദിച്ചു , " നിനക്ക് ജീവനുണ്ടല്ലോ , അല്ലെ ? , ഞാൻ ചൂടായതോണ്ട് കൊണ്ടൊന്നും അല്ലല്ലല്ലല്ലോ നീ വീണത് ? " !!!

ഏതായാലും വൈകിട്ടോടെ , ഇനിയിപ്പോൾ ഒരടിമുന്നോട് വയ്യെന്നും , എന്തായാലും കണ്ണും മൂക്കും നാക്കും ചെവിയും എല്ലാം പണിമുടക്കിയെന്നും മനസ്സിലായി , ഒരുവിധം വീട്ടിലെത്തി പിന്നെ അടുത്ത നാല് ദിവസം, മൂടിപ്പുതച്ചു ഒറ്റ കിടപ്പ് ... !

ഈ ആഴ്‌ച, ഇനിയിപ്പോൾ എടുക്കാനായി ലീവില്ലെന്നു പറഞ്ഞു, പകുതി പ്രവർത്തനക്ഷമതമായ ശരീരവും വെച്ച് , ഓഫീസിലെത്തിയ ഞാൻ ഒഴിഞ്ഞു കിടക്കുന്ന റൂം നോക്കി, അവിടെ ഇരുന്നവനോട് ചോദിച്ചു ... " ഇവിടൊന്നും ആരുമില്ലേ .... ?"

അപ്പോളവൻ എന്നോട് ....., "കഴിഞ്ഞ ആഴ്ച ഇവിടെ അതോ മഹാ പാപി പനിയും കൊണ്ട് വന്നു കയറി , ഇപ്പോൾ ഇവിടെയുള്ള എല്ലാരും വൈറൽ അടിച്ചു വീട്ടിൽ കിടപ്പാണ് !! ഞാൻ അന്ന് ലീവ് ആയതു കൊണ്ട് മാത്രം കഷ്ട്ടിച്ചു രക്ഷപ്പെട്ടു ".... !!

അങ്ങനെ , ആ ആളൊഴിഞ്ഞ ഓഫീസ് മുറിയിൽ , ആരും ശല്യപ്പെടുത്താനില്ലാതെ സമാധാനമായി ഇരുന്നു റസ്റ്റ് എടുക്കുമ്പോൾ ഞാൻ ആലോചിച്ചു .... 
 
" ആരായിരിക്കും ആ മഹാ പാപി ... ഇനി അവനാകുമോ എനിക്കും പനി തന്നത് .... " !!!

< എൻഡ് ഓഫ് പനി >

Monday, January 28, 2019

... മൂന്ന് പണ്ഡിതന്മാർ ...





ജീവിതത്തിൽ ഒരുപാട് പണ്ഡിതന്മാരെ കാണാൻ പറ്റിയിട്ടുണ്ടെങ്കിലും , എന്റെ മനസ്സിൽ നിന്നും മായാത്ത , മൂന്ന് പണ്ഡിതന്മാരെ കുറിച്ചാണ് ഈ കുറിപ്പ് ....


ചെറിയ പണ്ഡിതൻ 1 :: 
ATM മെഷീൻ മുന്നിലെ  ക്യുവിൽ എന്റെ മുൻപിൽ നിന്ന , ആ ഗ്ളാമർ മസ്സിൽ താരത്തെ ഞാൻ അസൂയയോടെ നോക്കി ദൈവത്തോട് പരിതപിച്ചു. നിനക്ക് എന്നെയും ഇത് പോലെയൊക്കെ ആക്കാമായിരുന്നു  !!! എന്താ ലുക്കാണ്. ആ ക്യുവിൽ നിൽക്കുന്ന പെൺപിള്ളേരൊക്കെ അവനെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടെങ്കിലും ; അവൻ ച്യുയിങ് ഗം ചവച്ചു, മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിൽ ആയിരുന്നു. ATM മെഷീനിൽ അവന്റെ ടേൺ എത്തിയപ്പോൾ , രണ്ടു പ്രാവശ്യം PIN തെറ്റായി അടിച്ച സൗണ്ട് കേട്ട് ; ആ ഗ്ളാമർ താരം  എന്നോട് തിരിഞ്ഞു നിന്ന് ചോദിച്ചു .....


" ചേട്ടാ ..... ഈ SBI മെഷീനിൽ നിന്നും കാശ് വരുന്ന നമ്പർ ഇപ്പോഴും 1823 തന്നെ അല്ലേ ? അതോ അവര് ആ നമ്പർ മാറ്റിയോ ? " !!!!!!!


അത് കേട്ടയുടനെ ഉണ്ടായ ഷോക്കിൽ നിന്നും മോചിതനായ ഞാൻ അവനോടു, ആ നമ്പർ മാറിക്കാണുമെന്നും , വീട്ടിൽ പോയി ഒന്ന് കൂടി PIN നോക്കി ഉറപ്പു വരുത്താനും പറഞ്ഞു ; എന്നിട്ടു ദൈവത്തോട് വീണ്ടും പറഞ്ഞു ...


" ഞാൻ നേരത്തെ പറഞ്ഞോതൊക്കെ മറന്നേക്കൂ കേട്ടോ !! എനിക്കിതു പോലെയൊക്കെ മതി . അറിയാതെ പോലും അവനെ പോലെയൊന്നും ആക്കരുതേ ... " !!!


മീഡിയം പണ്ഡിതൻ 2 :: 
ഒരു കടയിൽ കയറി , നാരങ്ങാ വെള്ളവും കപ്പലണ്ടി മുട്ടായും കഴിച്ചു , റോഡിലേക്ക് വായിനോക്കി നിൽക്കെ ആണ് , പെട്ടെന്ന് ഒരു ഉസ്താദ് കടയിലേക്ക് കയറി വന്നത്. അദ്ദേഹത്തെ കണ്ടതും കടക്കാരൻ ബഹുമാനത്തിൽ ചാടിയെഴുന്നേറ്റു ബഹുമാനത്തിൽ സംസാരിച്ചു. സൈഡിലിരിക്കുന്ന ഞങ്ങളെ ഉസ്താദ് 'നീയൊക്കെ ഇങ്ങനെ നടന്നോടാ ..' എന്ന ഭാവത്തിൽ നോക്കി. കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെയെന്നു ചോദിച്ച കടക്കാരനോട് ഉസ്താദ് ഒരു പുതിയ കുപ്പി ചൂണ്ടി , ഇതെന്താണ് എന്ന് ചോദിച്ചു .പുതിയ 'നോൺ ആൽക്കഹോൾ ബിയർ' ഡ്രിങ്ക് ആണെന്നും , ഇതിനു നല്ല ഡിമാൻഡ് ആണെന്നും , പറഞ്ഞ കടക്കാരനോട് , മൂന്ന് വട്ടം ഇതിൽ ആൽക്കഹോൾ ഇല്ല എന്ന് ഉറപ്പാണല്ലോയെന്നു ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം , ഒരു കവിള് കുടിച്ചു ഉസ്താദ് ... " അള്ളാ ... ഇതിനു ബിയറിന്റെ അതേ ടേസ്റ്റ് ആണല്ലോ .... " !!!!!!!!


അതേയെന്ന് പറഞ്ഞു , 'അല്ല ഉസ്താദിന് ബിയറിന്റെ ടേസ്റ്റ് ... ? !!" എന്ന് അറിയാതെ പറഞ്ഞ കടക്കാരനോട് ഉസ്താദ് ... " അത് ..... ഞാൻ .. പണ്ടെങ്ങോ എവിടെയോ വായിച്ചിട്ടുണ്ട് .." എന്നും പറഞ്ഞു, കടയിൽ നിന്നും സലാമും പറഞ്ഞു വേഗം ഇറങ്ങി പോയി .....


മഹാ പണ്ഡിതൻ 3 :: 
എപ്പോഴും കുടുംബ മാഹാത്മ്യം /പാരമ്പര്യം പറഞ്ഞു നടക്കുന്ന ഒരു കൂട്ടുകാരന്റെ വീട്ടിൽ ഒരു ഡിന്നർ. ഗൾഫിൽ നിന്നുമെത്തിയ അവന്റെ അമ്മായിയപ്പനും ഉണ്ട് അവിടെ . ചപ്പാത്തിയും ചിക്കനുമടിക്കുന്ന ഗ്യാപ്പിൽ എന്തെങ്കിലും ചോദിക്കണ്ടേയെന്നു കരുതി , അമ്മായിഅപ്പനോട് ....


" അങ്കിൾ പണ്ട് മുതലേ ഗൾഫിലാണോ ?"


സടകുഴഞ്ഞെഴുന്നേറ്റ സിംഹത്തെ പോലെ , അത് വരെ അടങ്ങിയിരുന്ന അങ്കിൾ ഉണർന്നു ... " അല്ല , ഞാൻ ആദ്യം ബോംബയിൽ ചെറിയ ബിസിനസ് , പിന്നെ വളർന്നു ഗൾഫ് ബിസിനസ്സ് സാമ്രാജ്യം ...."


ബോംബയിൽ ഒരു സ്ഥലവും  അറിയില്ലെങ്കിലും വെറുതെ അടുത്ത ചോദ്യം ... " ബോംബയിലെവിടെ ... ? "


അങ്കിൾ ഏതോ ഒരു സ്ഥലത്തിന്റെ പേരുപറഞ്ഞു , പിന്നെ അങ്ങോട്ട് ഒരു ആവശ്യവുമില്ലാതെ പറഞ്ഞു തുടങ്ങി


" ... ഈ റെഡ് സ്ട്രീറ്റ് എന്നൊക്കെ കേട്ടിട്ടുണ്ടോ , അതിന്റെ അടുത്തായി ആണ് സ്ഥലം . പണ്ട് വൈകിട്ട് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അതിലൂടെ നടക്കും. എന്നിട്ടു വഴിവക്കിൽ നിൽക്കുന്ന പെണ്ണുങ്ങളെ ഉപദേശിക്കും . ! നമുക്കറിയില്ലല്ലോ ആരാണ് എപ്പോഴാണ് എങ്ങനെയാണ് നന്നാവുകയെന്നു ... " !!"


വീണ്ടും ഞാൻ .. " ഓ ! അപ്പോൾ അത് പേരുപോലെ വീടുകൾ നിറഞ്ഞ ഒരു സ്ട്രീറ്റ് ആണോ ? !! "


അപ്പോഴേക്കും , നാഗവല്ലിയുടെ ആഭരങ്ങൾ എടുത്തു കാണിച്ചു സ്‌പ്ലൈൻ ചെയ്യുന്ന ഗംഗയുടെ ഭാവത്തിൽ , അങ്കിൾ കൺട്രോൾ വിട്ട് ....


" വീട് പോലെ പോലെയല്ല ... ഇങ്ങനെ നിര നിരയായുള്ള ചെറിയ ചെറിയ ചായിവുകൾക്ക് നിന്ന് പെണ്ണുങ്ങൾ  കസ്റ്റമേഴ്‌സിനെ തേടും . എന്നിട്ടു , ആവശ്യക്കാരെ ചെറിയ ഇടവഴികളിലൂടെ അകത്തേക്ക് കൊണ്ട് പോകും . ഈ ഇടവഴി എന്നൊക്കെ പറഞ്ഞാൽ , ഇതാ ഇത്ര വീതി കാണും . ! എന്നിട്ടു , ബെഡ് ഷീറ്റ് കൊണ്ടൊക്കെ കാർട്ടനൊക്കെ ഇട്ട, ചെറിയ ടെന്റുകൾ .. എന്നിട്ടു റൂമെന്നു പറഞ്ഞാൽ ഇത്രയും വീതിയെ കാണുകയുള്ളു ....  ! കഷിട്ടിച്ചു ഒരു ചെറിയ ബെഡ്ഡ് .. ബെഡിനു ഭയങ്കര കട്ടിയാണ് ! ഏതാണ്ട് കട്ടിയുള്ള ഏതോ സാധനം പൊലെ ....  കുറച്ചു നേരം ഇരുന്നാൽ വേദനിക്കും ........ " !!!


കാര്യങ്ങൾ കൈവിട്ടു പോകുന്നതു അറിഞ്ഞു , കൂട്ടുകാരൻ നകുലൻ 'ഗംഗേ ..' എന്നു ആഞ്ഞു  വിളിച്ചപ്പോൾ അലറി, അമ്മായിയപ്പനെ കഥയിൽ നിന്നും ഉണർത്തി  ..... " മാമാ ..... കോഴി ..... "


അമ്മായിയപ്പൻ , " ഏതു .. എന്ത് ...."


കൂട്ടുകാരൻ , "അല്ല മാമാ...ഒരു കോഴി കാലു എടുക്കട്ടേ ... "


ഇനിയിപ്പോൾ കൂടുതൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നു കരുതി , ഫുഡ് മതിയാക്കി ഇറങ്ങുമ്പോൾ , മുഖം ചമ്മിയിരുന്ന കൂട്ടുകാരനെ , ഞാൻ സമാധാനിപ്പിച്ചു ....


" ഡോണ്ട് വറി  അളിയാ .. ഇക്കാര്യം നമ്മുടെ കൂട്ടുകാരും , നാട്ടുകാരും അല്ലാതെ , മൂന്നാമതൊരാൾ അറിയില്ല ..... " !!!!!


< പണ്ഡിത്യപുരാണം എൻഡ്  >

Friday, January 25, 2019

ഒരു മുത്തശ്ശി കഥ :: ".... മുത്തശ്ശിയും, ചെറുമോനും ...."




ഒരിക്കൽ ഒരു മുത്തശ്ശിയും, ചെറുമോനും കൂടി കടൽ തീരത്തു നടക്കാൻ പോയി ....

പെട്ടെന്നു, ഒരു വലിയ തിരമാല വന്നു, ചെറു മകനെ കടലിലേക്ക് വലിച്ചു കൊണ്ട് പോയി . അതീവ സങ്കടത്തോടെയും നിരാശയുടെയും , മുത്തശ്ശി ആകാശത്തിലേക്ക് നോക്കി ഉറക്കെ നിലവിളിച്ചു കരഞ്ഞു ,


"ഓ എന്റെ ദൈവമേ, ഞാൻ എപ്പോഴും നിന്റെ വിശ്വസ്തയും നിന്നെ പ്രാർത്ഥിച്ചവളുമാണ്. എനിക്കുള്ളതെല്ലാം നീ എടുത്തു കൊള്ളൂ ... ദയവായി എന്റെ ചെറുമകനെ മാത്രം നീ എനിക്ക് തിരികെ തരിക ..... "


കരുണ തോന്നിയ ദൈവം , അതിനു ശേഷം മറ്റൊരു തിരമാലയിൽ ചെറുമകനെ തീരത്ത് സുരക്ഷിതമായി തിരിച്ചു എത്തിച്ചു .


അപ്പോൾ , മുത്തശ്ശി വീണ്ടും ആകാശത്തേക്കു നോക്കി ദൈവത്തോട് .... ,


"അവനിട്ടിരുന്ന ആ പുതിയ തൊപ്പി കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ......... " !


[ കുറ്റസമ്മതം :: പണ്ടെപ്പോഴോ എവിടെയോ വായിച്ച ഓർമയിൽ എഴുതിയത് ....]

Thursday, January 24, 2019

മിനിക്കഥ :: "... 'അതേ' സ്വഭാവം ..."


ഓഫീസിൽ എന്തോ ആലോചിച്ചിരിക്കുന്ന സുഹൃത്തിനോട് ചോദിച്ചു ,


" എന്താണ് മുഖത്തൊരു വിഷമം ?"


അയാൾ  :: " എന്റെ മോളുടെ സ്വഭാവത്തിന് എന്തോ കാര്യമായ പ്രോബ്ലം ഉണ്ട്  ?"


ഞാൻ :: " എന്ത് പറ്റി ഇപ്പോൾ ഇങ്ങനെ തോന്നാൻ "


അയാൾ  :: " അല്ല .. ഭാര്യ എപ്പോഴും പറയുമ്പോൾ ഞാൻ കാര്യം ആയി എടുത്തില്ല ; പക്ഷെ ഇതിപ്പോൾ എന്റെ അമ്മയും കൂടി പറഞ്ഞപ്പോൾ ..... " !!!


ഞാൻ :: " അവരെന്താണ് പറഞ്ഞത് ..."


അയാൾ  :: " അത് .... എന്റെ ഭാര്യ എപ്പോഴും പറയും 'മോൾക്ക് നിങ്ങളുടെ അമ്മേടെ 'അതേ' സ്വഭാവം ആണെന്ന് ..." !! ഇപ്പോൾ എന്റെ അമ്മ പറയുന്നു , " മോൾക്ക് അവളുടെ അമ്മേടെ 'അതേ' സ്വഭാവം ആണെന്ന് '...  അപ്പോൾ പിന്നെ .... " !!!!!


ഞാൻ :: " ഓ മൈ ഗോഡ് ... !!! അപ്പോൾ അത്രയും സീരിയസ് സ്വഭാവ പ്രശ്നമാണോ .." !


< ദി എൻഡ് >

Monday, April 9, 2018

... കഥയുടെ പേര് 'ചിറകൊടിയാത്ത സരള കിനാവുകൾ' ...



ഒരു മാധ്യമ പ്രവർത്തകൻ . അയാൾക്കൊരേയൊരു മകൾ – സരള, പത്തൊൻപത് വയസ്സ്. ഇവൾ, ഫേസ്ബുക്കിലെ അവളുടെ വിവരങ്ങൾ ചോർത്തുന്ന, അമേരിക്കയിലെ സായിപ്പ് ക്രിസ്ടഫറുമായി പ്രണയത്തിലാണ്. ഈ ക്രിസ്റ്റഫർ ബഹുമിടുക്കനും സുന്ദരനുമാണ്. ആരേലും ഫേസ്ബുക്കിൽ ലോഗിൻ ചെയ്യാൻ ആലോചിച്ചാൽ തന്നെ , അപ്പോൾ അവന്റെയും കുടുംബത്തിന്റെയും എല്ലാ വിവരവും ക്രിസ്റ്റഫർ ചോർത്തും . എന്തും എങ്ങനെയും  ചോർത്തുന്ന കാര്യത്തിന് എപ്പോഴും മുന്നിൽ കാണും. അങ്ങനെ സുക്കെർ അണ്ണന്റെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലും ഉപരി ക്രിസ്റ്റഫർ ഒരു ഫേസ്ബുക്ക് പോസ്റ്ററും കൂടി ആണ്.


പക്ഷേ മാധ്യമ പ്രവർത്തകനു തന്റെ മകളെ, മനോരമയിൽ രേഖാ ചിത്രം  വരയ്ക്കുന്ന ഒരാളെ കൊണ്ട് കെട്ടിക്കാനാണ് താല്പര്യം. ഇക്കാര്യം സരള ക്രിസ്റ്റഫറിനെ അറിയിക്കുന്നു. ക്രിസ്റ്റഫർ കേരളത്തിൽ വരാൻ  ശ്രമിക്കുന്നു. പക്ഷേ കേരളാ വിസ, അതു എവിടെയും കിട്ടുന്നില്ല.


അങ്ങനെ നിവൃത്തിയില്ലാതെ ക്രിസ്റ്റഫർ ഫേസ്ബുക്കിൽ സെന്റി പോസ്റ്റിടാൻ തുടങ്ങുകയാണ്. അത്ഭുതമെന്ന് പറയട്ടെ, ആ പോസ്റ്റിനു രണ്ടു ലൈക്കും നൂറു ഷെയറും കിട്ടുകയാണ്. ഒരു ഷെയറിനു പതിനായിരം ഡോളർ വെച്ച് , ക്രീറ്റഫറിന് ഫേസ്ബുക്ക് ആഡുകളിൽ  നിന്നും ഒരു മില്യൺ ഡോളർ അക്കൊണ്ടിൽ വരുമാനം കിട്ടുകയാണ്. ഈ ഒരു മില്യൺ  കൊണ്ട് ക്രിസ്റ്റഫർ അമേരിക്കയിൽ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്. തനിക്ക് തന്റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് ക്രിസ്റ്റഫർ ബംഗ്ലാവ് പണിയുന്നത്.


പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, മാധ്യമ പ്രവർത്തകൻ തന്റെ മകൾക്കു ഗൂഗിളിലെ വിവരങ്ങൾ ചോർത്തുന്ന ഭർത്താവിനെ ഏർപ്പാടാക്കുന്നു. സരള കരഞ്ഞു. ക്രിസ്റ്റഫർ  ആ കല്യാണം പൊളിക്കാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവിൽ, ബംഗ്ലാവിന്റെ പാലുകാച്ചൽ ദിനം വരികയാണ്. അന്നുതന്നെയാണ് സരളയും ഗൂഗിളുകാരനുമായുള്ള  വിവാഹവും. അവിടെ കല്യാണവാദ്യഘോഷങ്ങൾ. ഇവിടെ പാലുകാച്ചൽ. പാലുകാച്ചൽ, കല്യാണം. കല്യാണം, പാലുകാച്ചൽ. കല്യാണം, പാലുകാച്ചൽ.  അവിടെ സരളയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് ക്രിസ്റ്റഫർ പിടയുകയാണ്, പിടയുകയാണ്.


പക്ഷേ, താലി കെട്ടുന്നില്ല. സരള ദുബായി വഴി അമേരിക്കക്ക് ഓടി. ക്രിസ്റ്റഫർ മരിച്ചില്ല, ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ. ഒടുവിൽ അമേരിക്കയിലെ ആശുപത്രിയിൽ വച്ചവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ... അവർ ഒന്നിക്കുകയാണ് ....


<...എല്ലാം ശുഭം.. >

Tuesday, March 13, 2018

... "ശശിരാജചരിതം" - അറിയപ്പെടാത്ത ചരിത്രങ്ങൾ ...


മൂന്നാം നൂറ്റാണ്ടിന്റെ (233-255) മധ്യകാലത്തായി, മധ്യ തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന മഹാരാജാവാണ് 'ശശി തിരുനാൾ ശശാങ്ക ശർമ്മ' . ഏതോ ഒരു 'ശ'നിയാഴ്ച 'ശി'വരാത്രി ദിവസം ജനിച്ചതു കൊണ്ടാണ് അദ്ദേഹത്തിന് 'ശശി' എന്ന പേര് ലഭിച്ചത് എന്നാണു ഐതീഹ്യം. ജനനത്തോടുകൂടി തന്നെ നാട്ടിലെ പല ചീത്തപ്പേരുകൾക്കും അവകാശിയായിരുന്നു ശശി മഹാരാജാവ്. മണ്ടത്തരങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന അദ്ദേത്തെ ജനങ്ങൾ ‘മണ്ടത്തരശ്രീമാൻ’ എന്ന് വിശേഷിപ്പിച്ചിരുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അയ്യായിരത്തിൽപ്പരം പ്രശസ്ത മണ്ടത്തരങ്ങൾ അദ്ദേഹം പറഞ്ഞിട്ടുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ടത്തരങ്ങളിൽ സർവ്വകലാവല്ലഭനായിരുന്ന ശശി രാജാവിന്റെ കാലഘട്ടം കേരളീയ മണ്ടത്തരത്തിന്റെ സുവർണ്ണകാലമായി അറിയപ്പെടുന്നു. 

ഇരട്ടപ്പേരുകൾ കൊണ്ടും സമ്പന്നമായിരുന്നു ശശിരാജന്റെ ജീവിതം. പ്രത്യേകിച്ച് ഭരണം ഒന്നും നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കാത്ത പ്രഗല്ഭനായ ഭരണാധികാരി ആയിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ ഇന്ന് പല രാഷ്ട്രീയക്കാരും തുടരുന്ന രീതികൾക്ക് പിന്നിലും ശശി മഹാരാജാവിന്റെ പാരമ്പര്യമാണ് ഉള്ളത്. പണ്ട് ഇറ്റാലിയൻ കാടുകളിൽ പട്ടം പറത്താൻ പോയ, ശശി രാജന്റെ പിതാവ് രാജൻ രാജാവ് കടത്തിക്കൊണ്ടു വന്ന ശശിയുടെ മാതാശ്രീ സോഫിയ മഹാറാണിക്ക് എന്നും ഒരു തലവിധിയായിരുന്നു 'പപ്പുരാജൻ' എന്ന ഇരട്ടപ്പേരിൽ ജനങ്ങൾ കളിയാക്കി വിളിച്ചിരുന്ന ശശിരാജൻ. അത് പോലെ , 'ശശി' എന്ന് എഴുതിയ, വില കൂടിയ രാജാവസ്ത്രങ്ങൾ ധരിച്ചു അയൽനാടുകളിൽ തള്ളി കറങ്ങി നടക്കുമായിരുന്ന ശശിരാജനെ , നാട്ടുകാർ 'സഞ്ചാരി രാജൻ' എന്നും വിളിച്ചിരുന്നു. പണ്ട് ആശ്രമത്തിൽ പഠിക്കാൻ പോയപ്പോൾ , കുത്തി പിടിച്ച കുന്തങ്ങൾക്കും കമിഴ്ത്തിവെച്ച കുടങ്ങൾക്കും ഇടയിലൂടെയൊക്കെ താൻ പേടിക്കാതെ നടന്നിട്ടുണ്ടെന്നൊക്കെ വീരവാദം പറയുന്ന ശശിരാജനെ "ഇരട്ട മണ്ടൻ" എന്നും നാട്ടുകാർ കളിയാക്കി വിളിച്ചിരുന്നതായി പറയപ്പെടുന്നു. കൊട്ടാരത്തിൽ സൂര്യനമസ്ക്കാരം പഠിപ്പിക്കാനെത്തിയ ശരണ്യ മുനികുമാരിയെ ,രാജ കൊട്ടാരത്തിലെ ഇടവഴിയിൽ വെച്ച് , 'ശശിയുന്' എന്ന് നാട്ടുകാർ ബഹുമാനത്തോടെ ആക്കി വിളിച്ചിരുന്ന രാജൻ പേടിപ്പിച്ചെന്ന, ' സൂര്യനമസ്ക്കാര ആരോപണ വിവാദം' , പ്രാചീന തിരുവിതാംകൂർ കോടതിയിലെ നാറ്റക്കേസുകളിൽ വളരെയധികം പ്രസിദ്ധമാണ്.

ശശി മഹാരാജാവിന്റെ കാലംചെയ്യലിനെ പറ്റി, ചരിത്രത്തിൽ പ്രത്യേകിച്ച് അടയാളപ്പെടുത്തലുകൾ ഒന്നുമില്ല . എങ്കിലും അദ്ദേഹം ഓരോ മലയാളിയുടെയും ഹൃദയത്തിന്റെയുള്ളിൽ ശശി , ശശാങ്കൻ , സോമൻ , ലോലൻ , ടിന്റുമോൻ എന്നൊക്കെയുള്ള പല പേരുകളിലും കാലങ്ങളായി ജീവിക്കുന്നു എന്നാണു വിശ്വാസം. 


[ ചരിത്ര പഠനം & ഗവേഷണം :: ഷഹീം ആയിക്കാർ ]

Tuesday, January 30, 2018

... 'ടോപ്പ് പെർഫോർമെർസ് ' ... ( ഒരു കുടുംബം കലക്കി കഥ )



രാത്രി ഒൻപതു മണിയായതോടെ , തലയും ചൊറിഞ്ഞു , മനസ്സില്ലാ മനസ്സോടെ ലാപ്ടോപ്പും അടച്ചു പൂട്ടി , ഓഫീസിലെ അഞ്ചാമത്തെ ഫ്ലോറിലെ,   ടോപ്പ് പെർഫോർമർ പയ്യെ പയ്യെ നടന്നു , ഓഫീസ് ലിഫ്റ്റിലേക്ക് കയറി ....


ആ ലിഫ്റ്റിലുണ്ടായിരുന്ന , എട്ടാമത്തെ ഫ്ലോറിലെ ടോപ്പ് പെർഫോർമർ, പതിവായി ഈ സമയത്തു കാണാറുള്ള അവനോടു , അന്ന് ആദ്യമായി ഒന്ന് മിണ്ടി ,


" കഴിഞ്ഞ ആഴ്ച വൈഫ് നാട്ടിൽ ആയിരുന്നല്ലേ  ? ഇപ്പോൾ തിരിച്ചെത്തി, അല്ലെ  ? "


" അതേ " , എന്ന് മറുപടി പറഞ്ഞ ശേഷം ; പെട്ടെന്നവൻ അത്ഭുതത്തോടെ ചോദിച്ചു . " ഇതൊക്കെ നിങ്ങൾക്കെങ്ങനെ അറിയാം " !!!!


എട്ടാമത്തെ ഫ്ലോറിലെ ടോപ്പ് പെർഫോർമർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
"ഞാനും നിന്നെ പോലെ ഒരു ടോപ്പ് പെർഫോർമർ ആണെടോ ! ... കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും ,  നിങ്ങൾ അഞ്ചു മണിയാവുമ്പോഴേ ചിരിച്ചു പാട്ടും പാടി , ഓഫീസിൽ നിന്നും സ്പീഡിൽ  ഇറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു "... !!


ഇത് കേട്ട്, അവരുടെ അടുത്ത് നിന്ന , ആറാമത്തെ നിലയിലെ ടോപ്പ് പെർഫോർമർ , ദീർഘ ശ്വാസം വിടുകയും , ഇതൊന്നും കേൾക്കാത്തത് പോലെ, വളരെ സീരിയസ് ആയി, ഒരു മാന്യനെ പോലെ നിന്നു.


[ വായനക്കാരോട് രണ്ട് അപേക്ഷകൾ ::
  1. ദയവായി ഈ ക്രിട്ടിക്കൽ അറിവ്, നിങ്ങൾക്ക് പരിചയമുള്ള ഓരോ ഹൈ പെർഫോർമറിന്റെയും ഭാര്യമാരിൽ എത്തിച്ചു , അവരുടെ ജീവിതം , കൂടുതൽ മനോഹരവും സന്തോഷവും ആക്കി മാറ്റുക .

  2. തല ചൊറിയാതെ, ഓഫീസിൽ നിന്നും രാത്രി വീട്ടിൽ ചിരിച്ചെത്തുന്ന , ഓർഗാനിക് ഹൈ പെർഫോർമറിന്റെ ഭാര്യമാർ , ഈ പോസ്റ്റ് വായിച്ചയുടനെ , അങ്ങട്ട് മറന്നേക്കുക. ]

< ... The End ... >

Tuesday, January 23, 2018

... ഒരു തമിഴ് കുടുംബ പ്രച്ഛന കഥൈ ...




ചെന്നൈയിൽ നിന്നും അടുത്തിടെ ഒരു ഷോർട്ട് ഓൺസൈറ്റ് അസൈന്മെന്റിനു യുഎസിൽ എത്തിയ , പുതിയ ചെന്നൈ ടീം മെമ്പർ , രാവിലെ 9 മണിക്ക് തന്നെ ഫോണിൽ, പതിവ് ഭർത്ത് രോദനം തുടങ്ങി .... 

" അടിയേ റുക്ക്... കൊഞ്ചം കേളു ചെല്ലാ ....  അളകാതെടിയെ  ...  "

പാവം ... !! ഇന്നും ആ തമിഴ് കുടുംബത്തിൽ കലഹം ആണെന്ന് തോന്നുന്നു ! ആളെ നല്ലോണം അങ്ങോട്ട് പരിചയമില്ലാത്ത കൊണ്ട് , "എന്താടെ ഇന്നത്തെ കല്ലുപ്പ് " എന്ന് തുറന്നു ചോദിയ്ക്കാനുള്ള ഒരു ഫ്രീഡം ഇല്ല....  എങ്കിലും , " ഓരോ സംസ്കാരത്തിലും ഓരോ രാജ്യത്തും ഉണ്ടാകാനിടയുള്ള കുടുംബ വഴക്കുകൾ " എന്ന ഇഷ്ട്ട  വിഷയത്തിൽ ഗവേഷണം നടത്തുന്ന ഞാൻ , അങ്ങേത്തലക്കൽ ഫോൺ കട്ട് ചെയ്തതു പോയത് കൊണ്ടുള്ള സങ്കടം കൊണ്ട് , ഡെസ്പ്പായി നടന്നു വന്ന 'രമൺ ശ്രീവാസ്തവ്' എന്നെന്തോ  റിച്ച് പേരുള്ള , അവനോടു  ചോദിച്ചു ... 

" എന്തുപറ്റി രമണാ .... എനി ഫാമിലി പ്രോബ്ലെംസ് ? "

പിന്നെയങ്ങോട്ട് , മുല്ലപ്പെരിയാർ ഡാമു തുറന്നപോലെ , ആ അരുമൈ തമ്പി എന്നോട് പറഞ്ഞ ഒരു മണിക്കൂർ കഥന കഥ , നിങ്ങൾ തന്നെ  'ഫില്ലിങ് ദി ബ്ളാങ്ക്സ് വിത്ത് സ്യുറ്റബിൾ വേർഡ്‌സ് '  ആയി മനസ്സിലാക്കാൻ , മലയാളത്തിൽ താഴെ കൊടുക്കുന്നു  ....

""" 'അമ്മ അമ്മാൾ .... ഒരൊറ്റ മോൻ ... സ്നേഹത്തിൻ നിറകുടം അമ്മാ ... എപ്പോളും അമ്മാക്കു അഴഗ്  സിരിപ്പു ... കല്യാണം വിത്ത് രുക്കുമണി ... 'അമ്മ സെലക്ട് ചെയ്ത പൊൺ ... നയൻതാര മാതിരി നല്ല പൊൺ ... ഹാപ്പി ജാളി ലൈഫ് ... എന്തോ , അമ്മാക്ക് ഇപ്പോൾ സിറിയില്ല ...  ആനാൽ നല്ല സൊറിയാൽ ഉണ്ടെന്നു റുക്ക്‌ ... റുക്ക്‌നെ വിശ്വാക്കാതിരിക്കാനും വയ്യ , അമ്മാവോടു സോധിക്കാനും വയ്യ ... ഓൺസൈറ്റ് വന്നതിൽ പിന്നെ എന്നും വീട്ടിൽ തിരുവിഴാ .... ഇപ്പോൾ സോറിച്ചിൽ മാറി മാന്തൽ ആയെന്നു റുക്ക്‌... അമ്മാവോട് ചോദിച്ചപ്പോൾ 'എൻ മകൻ പോണ്ടാണ്ടി വന്നതുക്കു പുറം , തട്ടി പേസുതേ ' എന്ന് അലറി അഴകൽ   ....  """

നൂറ്റാണ്ടുകളായി തുടർന്ന് കൊണ്ടിരിക്കുന്ന ഈ പാറ്റേൺ , ലോകത്തു എല്ലായിടത്തും എല്ലാ സംസ്കാരത്തിലും , ഒരുപോലെ ആണല്ലോ എന്നോർത്ത് നിന്ന എന്റെ കൈപിടിച്ച് , അവൻ തേങ്ങി
..
" അണ്ണാ ... കാപ്പത്തോങ്കെ ... നീങ്ക പെരിയ ആളാച്ചേ ... ഒരു സൊല്യൂഷൻ താൻകൊ , നാൻ ആര് പക്കം നിക്കണം "

എന്തോ !! ആരേലും എന്നെ 'അണ്ണാ'  , പെരിയ ആൾ , എന്നൊക്കെ പൊക്കി പറഞ്ഞാൽ , അപ്പോൾ എന്റെ മനസ്സ് അലിയും !!! പത്തു മിനിട്ടു നേരം , അവന്റെ ജീവിതത്തിന്റെ അവസ്ഥയിലൂടെ , ഞാൻ ഒരു തമിഴനെ  പോലെ നടന്നു . ഒടുവിൽ ഞാൻ അവനോടു , മലയാളത്തിൽ ചോദിച്ചു ...

" ഗാന്ധിജിയെയും , അദ്ദേഹത്തിന്റെ മാർഗ്ഗത്തെയും പറ്റി എന്താണ് അഭിപ്രായം ? "

ഇതെന്താണ് , ഞാൻ ഒരു ബന്ധവും ഇല്ലാത്ത ചോദ്യം ചോദിക്കുന്നതെന്ന്, വട്ടായി നിൽക്കുന്ന അവനോടു ഞാൻ എന്റെ ഫിലോസഫി തുടർന്നു...

" ... നമുക്ക് പലപ്പോഴും ജീവിതത്തിൽ രണ്ടു ചീത്ത പേരുകളിൽ ഒന്ന് നിർബന്ധമായും തിരഞ്ഞെടുക്കേണ്ടി വന്നാൽ , ഗാന്ധിയൻ മാർഗത്തിലുള്ള ചീത്ത പേര് , സന്തോഷത്തോടെയും പ്രാർത്ഥനയുടെയും കൂടി അങ്ങട്ട് സ്വീകരിക്കുക ..."

വീണ്ടും തല ചൊറിഞ്ഞു , അവൻ പറഞ്ഞു  ... " സർ ... കൊഞ്ചം പുരിയത് മാതിരി , പ്ളീസ് "

ഞാൻ തുടർന്നു ... " നിന്റെ മുൻപിൽ ഇപ്പോൾ രണ്ടു ഓപ്‌ഷനാണ് ... ഒന്ന് :: 'യുദ്ധ മാർഗം ' : അമ്മാവോടൊപ്പം ചേർന്ന് രുക്കുവിനെ സൊറിയുക... അപ്പോൾ ചിലപ്പോൾ ചില പൊട്ടലും ചീറ്റലും ഉണ്ടാകും ... ചിലപ്പോൾ ഒരു യുദ്ധം വരെ ഉണ്ടാകാം ... ഒരുപക്ഷെ , നയൻതാരയെ മറക്കേണ്ടി വന്നേക്കാം  ... അത് പോലെ 'അമ്മാടെ വാക്കും കേട്ട് പൊണ്ടാട്ടിയെ  തല്ലിയവൻ ' എന്ന ചീത്ത പേര് നാട്ടിലും കിട്ടും ..."

അപ്പോഴേ അവൻ അലറി തുടങ്ങി , 'റുക്ക്‌ .... എൻ റുക്ക്‌ ... സെല്ലാ ..."

" അമൈതി തമ്പി .... അമൈതി... രണ്ടാമത്തെ ഓപ്‌ഷൻ പറയട്ടെ ഞാൻ "

" രണ്ട് :: 'ഗാന്ധി മാർഗം' : എപ്പോഴും രണ്ട് പേരോടും 'സമാധാനപ്പെടു' ,  'സമാധാനപ്പെടു' എന്നല്ലാതെ , വേറൊന്നും പറയാതിരിക്കുക ... 'നിങ്ങള്ക്ക് സ്നേഹമില്ലെന്നു ' ഇടയ്ക്കിടെ രുക്കുവും , 'നീ ഇങ്ങനെ പെങ്കോന്തനായല്ലോ ' എന്ന് ഇപ്പോഴും അമ്മാവും പറയുന്നത് , ഒരു രാഷ്ട്ര പിതാവിന്റെ പക്വതയിൽ , എല്ലാം തന്റെ രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടിയാണല്ലോ എന്ന് കരുതി , പുഞ്ചിരിയോടെ നേരിടുക .."

പറഞ്ഞു നിർത്തും മുൻപ് അവൻ അലറി ... " ഗാന്ധി മതി .... സമാധാനം മതി ... "

എന്നിട്ടു , ഒരു നിമിഷം ആലോചിച്ചു അവൻ , " എന്നാലും , അമ്മാവ് എന്നെ ചീത്ത പറയുന്നത് ..... "

അവനെ ചേർത്ത് നിർത്തി ഞാൻ സമാധാനിപ്പിച്ചു  , " അമ്മാവെടാ ... പെറ്റ തായി ... അമ്മാ എല്ലാം സ്നേഹത്തിൽ പറയുന്നതല്ലേ !! അതിനൊക്കെ സങ്കടപെടാമോ എടാ ... "


അങ്ങനെ , അവിടെ വെച്ച് , 'രമൺ ശ്രീവാസ്തവ്' എന്ന ആ സുഹൃത്തു , സമാധാനത്തിനു വേണ്ടി , കോടിക്കണക്കിനു ഭർത്താക്കന്മാരെ പോലെ , തന്റെ ജീവിതത്തിൽ ഗാന്ധിയൻ മാർഗം സ്വീകരിക്കുകയാണ് സുഹൃത്തുക്കളെ , സ്വീകരിക്കുകയാണ് .

< ദി ഏൻഡ് .... മ്യൂസിക് :: "രഘുപതി രാഘവ് രാജാ രാം " > 

Wednesday, January 10, 2018

... ഒരു ചായ ഫിലോസഫി ...

ഈയിടെ IT ജീവിതം മടുത്തു , മാനേജർ മാത്തപ്പനും സഹായി സഹദേവനും കൂടി , കോവളത്തൊരു ചായക്കട തുടങ്ങി...

അതാകുമ്പോൾ , അവരുടെ ജീവിത ലക്ഷ്യമായ " വിദേശികൾക്ക് ദിവസവും ഉത്തമ കസ്റ്റമർ സർവീസ്" എന്ന ലക്‌ഷ്യം തുടരുകയും ചെയ്യാം; ജോലിയില്ലാതെ ആയാൽ പട്ടിണി കിടന്നു വിശന്നു ചാകാതെ സ്വയം ചായ ഉണ്ടാക്കി കുടിച്ചെങ്കിലും ജീവിച്ചു പോവുകയും ചെയ്യാം ..!

ഒരു ദിവസം , ചായക്കടയിൽ നാല് സായിപ്പന്മാർ വന്നു , നാല് ചൂട് ചായ ഓർഡർ ചെയ്തു. അവർക്കു നാല് ടൈപ്പ് കപ്പുകളിൽ ചായ സെർവ് ചെയ്തത് കണ്ടു , അവർ ഓരോരുത്തരും മറ്റുള്ളവരുടെ കപ്പുകൾ നോക്കി പരിഭവിച്ചു, ഹോട്ടൽ മുതലാളി മാത്തപ്പനോട് ചൂടായി ...

" ഇതെന്താണ് , നാല് പേർക്ക് നാല് ടൈപ്പ് കപ്പുകൾ ! എല്ലാർക്കും ഒരേ പോലെ നിങ്ങള്ക്ക് ചായ തന്നൂടെ ?!!! "

അവരെ നോക്കി പുഞ്ചിരിച്ചു, മുതലാളി മാത്തപ്പൻ, പഴയ IT ശീലം വെച്ച് , ശാന്തമായി കസ്റ്റമേരോട് മൊഴിഞ്ഞു ;

" നോക്കൂ .... നമ്മുടെയൊക്കെ ജീവിതം ഇത് പോലെയാണ് .... ഓരോരുത്തരും അവർക്കു കിട്ടിയ കപ്പുകൾ ( മെറ്റീരിയൽ തിങ്ങ്സ് ) നോക്കി , അതിനെ മറ്റുള്ളവരുടെ കപ്പുകളുമായി താരതമ്യം ചെയ്തു , പരിഭവിച്ചു കൊണ്ട് ; എല്ലാവരുടെയും കപ്പിലും നിറഞ്ഞിരിക്കുന്നതു ഒരേ സൃഷ്ട്ടാവ് ഉണ്ടാക്കിയ , ഒരേ രുചിയും മണവും ഉള്ള ചായയാണ് എന്ന സത്യം തിരിച്ചറിയാതെ ; അത് കുടിക്കുന്നത് ആസ്വദിക്കാതെ , ബാഹ്യമായ കപ്പുകളെ കുറിച്ചോർത്തു , വിലപ്പെട്ട സമയം പാഴാക്കുകയാണ്‌... " !!

ആ ഫിലോസഫി കേട്ട്, മനസ്സും കണ്ണും നിറഞ്ഞു , കസ്റ്റമേഴ്സ് മുതലാളിയോട് തങ്ങളുടെ അറിവില്ലായ്മയ്ക്കു മാപ്പു ചോദിക്കുകയും , ചായ സന്തോഷത്തോടെ കുടിച്ചു , കാശും കൊടുത്തു , നാളെയും വരാമെന്നു പറഞ്ഞു തിരിച്ചു പോവുകയും ചെയ്തു ...

അവരെ സ്നേഹത്തിൽ ടാറ്റാ പറഞ്ഞു യാത്രയാക്കി , മുതലാളി അടുക്കളയിൽ നിന്നും ചായ സൃഷ്ട്ടാവായ സഹദേവനെ അടുത്തേക്ക് നീട്ടി വിളിക്കുകയും , അവന്റെ ചെവിയിൽ , കടുത്ത ഫിലോസഫികൾ , മറ്റു കസ്റ്റമേഴ്സ് കേൾക്കാതെ പറയുകയും; IT ഫീൽഡ് പോലെ എപ്പോഴും ഇങ്ങനെ ഓരോന്ന് പറഞ്ഞു കസ്റ്റമെറിന്റെ അടുത്ത് രക്ഷപ്പെട്ടു പോകാൻ പറ്റില്ലെന്നും, ചായക്കടയിൽ നല്ലോണം പണിയെടുത്തു ജീവിക്കണമെന്നും ഉപദേശിച്ചു .

< The End >